ന്യൂജേഴ്സി:അമേരിക്കയിൽ സ്വാതന്ത്ര്യദിന വാരാന്ത്യത്തിൽ അനുഭവപ്പെട്ട റെക്കോർഡ് ചൂടിനെത്തുടർന്ന് ന്യൂ ജേഴ്സിയിൽ മാത്രം 25 പേർ മരിച്ചതായി സംശയിക്കുന്നു. മരണപ്പെട്ടവരിൽ ഭൂരിഭാഗവും എയർ കണ്ടീഷണർ ഇല്ലാത്ത വീടുകളിലും തെരുവുകളിലും പാർക്ക് ചെയ്ത വാഹനങ്ങളിലുമാണ് ഉണ്ടായിരുന്നത്.
കടുത്ത ചൂടിന് പിന്നാലെ മണിക്കൂറിൽ 80 മൈൽ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റിലും ഇടിമിന്നലിലും 3 ലക്ഷത്തോളം ആളുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ജൂലൈ 4-നായിരുന്നു ഇത്തവണ അമേരിക്ക സാക്ഷ്യം വഹിച്ചത്. ചില നഗരങ്ങളിൽ താപനില 106 ഡിഗ്രി ഫാരൻഹീറ്റ് വരെ ഉയർന്നു. തുടർന്നുള്ള ദിവസങ്ങളിൽ പലയിടങ്ങളിലും കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
