2026 ലെ ഗ്ലോബൽ പാസ്പോർട്ട് സൂചികയിൽ, മുൻ വർഷത്തേക്കാൾ ഒരു സ്ഥാനം കുറഞ്ഞ് ഇന്ത്യൻ പാസ്പോർട്ട് 197 രാജ്യങ്ങളിൽ 125-ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്പോർട്ടിന്റെ റാങ്കിംഗ് നമീബിയയേക്കാൾ (124-ാം സ്ഥാനം) താഴെയാണ്. ഫിലിപ്പീൻസ്, മൊറോക്കോ, ഉസ്ബെക്കിസ്ഥാൻ എന്നിവയ്ക്കും താഴെയാണ് ഇന്ത്യയുടെ സ്ഥാനം.
ന്യൂഡൽഹി: 2026 ലെ ഗ്ലോബൽ പാസ്പോർട്ട് സൂചികയുടെ (ജിപിഐ) ആറാം പതിപ്പിൽ 197 രാജ്യങ്ങളിൽ ഇന്ത്യയുടെ പാസ്പോർട്ട് 125-ാം സ്ഥാനത്തേക്ക് താഴ്ന്നു. കഴിഞ്ഞ വർഷത്തേക്കാൾ താഴെയാണിത്. 2021 മുതൽ 2023 വരെ തുടർച്ചയായി മൂന്ന് വർഷത്തേക്ക് ഇന്ത്യ 127-ാം സ്ഥാനത്തായിരുന്നു, കഴിഞ്ഞ വർഷം റാങ്കിംഗിൽ നേരിയ പുരോഗതി രേഖപ്പെടുത്തി 124-ാം സ്ഥാനത്തെത്തിയിരുന്നു.
ഇന്ത്യൻ പാസ്പോർട്ട് നമീബിയയേക്കാൾ (124-ാം സ്ഥാനം) താഴെയാണ് എന്നത് ശ്രദ്ധേയമാണ്. ഫിലിപ്പീൻസ്, മൊറോക്കോ, ഉസ്ബെക്കിസ്ഥാൻ എന്നിവയ്ക്കും ഇന്ത്യ താഴെയാണ്. അതേസമയം, അസർബൈജാൻ ഇന്ത്യയേക്കാൾ ഒരു സ്ഥാനം താഴെയാണ്, 126-ാം സ്ഥാനത്താണ്, പാക്കിസ്താന് സൂചികയിൽ ഏറ്റവും താഴെയാണ്, 188-ാം സ്ഥാനത്താണ്.
ആഗോള യാത്രാ സൗകര്യം, നിക്ഷേപ സാധ്യത, ജീവിത നിലവാരം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഒരു രാജ്യത്തിന്റെ പാസ്പോർട്ടിന്റെ മൊത്തത്തിലുള്ള ശക്തി വിലയിരുത്തുന്ന ഒരു സ്വകാര്യ ആഗോള മൊബിലിറ്റി കൺസൾട്ടൻസി, ഗവേഷണ സ്ഥാപനമായ ഗ്ലോബൽ സിറ്റിസൺ സൊല്യൂഷൻസ് (ജിസിഎസ്) ആണ് റാങ്കിംഗ് നൽകുന്നത്.
ജിസിഎസ് അതിന്റെ റാങ്കിംഗുകൾ വിലയിരുത്താന് 15 പ്രധാന സൂചകങ്ങൾ ഉപയോഗിക്കുന്നു, അവയെ മൂന്ന് പ്രധാന സ്തംഭങ്ങളായി തിരിച്ചിരിക്കുന്നു:
എൻഹാൻസ്ഡ് മൊബിലിറ്റി ഇൻഡക്സ് – 50%: വിസ രഹിത അല്ലെങ്കിൽ വിസ സൗകര്യമുള്ള രാജ്യങ്ങളിലേക്കുള്ള പ്രവേശനവും രാജ്യത്തിന്റെ ജീവിത നിലവാരവും അടിസ്ഥാനമാക്കി പാസ്പോർട്ട് ഉടമയുടെ താമസിക്കുന്ന രാജ്യത്തിന്റെ ആഗോള ആകർഷണീയതയെ ഇത് വിലയിരുത്തുന്നു.
നിക്ഷേപ സൂചിക – 25%: ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സര സൂചികയിൽ രാജ്യത്തിന്റെ റാങ്കിംഗ്, മൊത്ത ദേശീയ വരുമാനം (GNI), വ്യക്തിഗത ആദായ നികുതി നിരക്ക് തുടങ്ങിയ പാരാമീറ്ററുകൾ ഇതിൽ ഉൾപ്പെടുന്നു.
ജീവിത നിലവാര സൂചിക – 25%: ഇതിൽ, സുസ്ഥിര വികസനം, ജീവിതച്ചെലവ്, സന്തോഷ സൂചിക എന്നിവ അടിസ്ഥാനമായി എടുക്കുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, ഫ്രാൻസ്, ചൈന, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ പ്രധാന രാജ്യങ്ങൾ ഉൾപ്പെടെ ഏകദേശം 88 രാജ്യങ്ങളിൽ പ്രവേശിക്കാൻ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസ ആവശ്യമാണ് .
ഇന്ത്യൻ പാസ്പോർട്ട് സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. കാരണം, പാസ്പോർട്ട് ഒരു യാത്രാ രേഖയാണെന്നും പൗരത്വ രേഖയല്ലെന്നും വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാല്, കേന്ദ്ര സർക്കാരിന്റെ പാസ്പോർട്ട് മാനുവലിൽ പാസ്പോർട്ടിനെ “ഉടമയുടെ ദേശീയതയുടെ തെളിവ് നൽകുന്ന ഒരു തിരിച്ചറിയൽ രേഖയും യാത്രാ രേഖയും” ആയി വിവരിക്കുന്നുണ്ട്. പാസ്പോർട്ട് നിയമത്തിലെ സെക്ഷന് 20 പ്രകാരം, ചില പ്രത്യേക സാഹചര്യങ്ങളിൽ പൗരന്മാരല്ലാത്തവർക്ക് സർക്കാരിന് പാസ്പോർട്ടുകളോ യാത്രാ രേഖകളോ നൽകാമെന്നും അതിൽ പറയുന്നു.
വിവാദത്തെക്കുറിച്ച് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറൈഷിയും മുൻ സുപ്രീം കോടതി ജഡ്ജി മദൻ ബി. ലോകൂറും അഭിപ്രായപ്പെട്ടത്, “ഒരു പാസ്പോർട്ട് അതിന്റെ ഉടമയ്ക്ക് അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ പൗരത്വം ഉണ്ടെന്നതിന്റെ ഏറ്റവും ശക്തവും ആധികാരികവുമായ തെളിവാണ്” എന്നാണ്.
