ബോസ്റ്റണ്‍: മസാച്യുസെറ്റ്സിൽ പതിനേഴു വയസ്സുള്ള ഇന്ത്യൻ വംശജനായ കൗമാരക്കാരന് അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി. ആക്റ്റൺ പ്രദേശത്തെ താമസക്കാരനായ അർജുൻ അരവിന്ദ് (17) ആണ് പ്രതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് കൊലപാതക കുറ്റങ്ങൾ ഉൾപ്പെടെ നിരവധി കുറ്റങ്ങൾ അർജുനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. മരിച്ചവരെ അമ്മ സുധ വെങ്കിടേശൻ (45), ഇളയ സഹോദരൻ സിദ്ധാർത്ഥ് അരവിന്ദ് (14) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ചൊവ്വാഴ്ച ആക്ടണിലെ കുടുംബ വീട്ടിൽ വെച്ചാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന് ശേഷം അർജുൻ അമ്മയുടെ കാറുമെടുത്ത് വീടു വിട്ടിറങ്ങി. അർജുന്റെ പിതാവ് കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ പോലീസിൽ വിവരം അറിയിച്ചു. പോലീസ് വീട്ടിലെത്തിയപ്പോൾ സിദ്ധാർത്ഥിനെ ഒന്നാം നിലയിലും സുധയെ ബേസ്മെന്റിലും കണ്ടെത്തി. ഇരുവർക്കും ഗുരുതരമായ പരിക്കുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
അർജുനെതിരെ രണ്ട് കൊലപാതക കുറ്റങ്ങൾ, ഒരു കുടുംബാംഗത്തെ ആക്രമിച്ചതിനും ബാറ്ററി ഉപയോഗിച്ചതിനും രണ്ട് കുറ്റങ്ങൾ, രണ്ട് ആക്രമണം, അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനും മോട്ടോർ വാഹനം മോഷ്ടിച്ചതിനും കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന്റെ മറ്റ് വശങ്ങളും അന്വേഷിച്ചുവരികയാണ്.
കേസുമായി ബന്ധപ്പെട്ട് മറ്റൊരു വിശദാംശം പുറത്തുവന്നിട്ടുണ്ട്. കുടുംബ കൊലപാതകവുമായി ബന്ധപ്പെട്ട സാങ്കൽപ്പിക ചോദ്യങ്ങൾ ചോദിക്കാൻ അർജുൻ ഇന്റർനെറ്റും ചാറ്റ്ജിപിടിയും ഉപയോഗിച്ചതായി അധികൃതർ പറയുന്നു. കുടുംബ കൊലപാതകം പോലുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി സാങ്കൽപ്പിക കഥകളും കഥാപാത്രങ്ങളും അര്ജുന് സൃഷ്ടിച്ചതായി ആരോപിക്കുന്നു. ഒരു വ്യക്തിയെ എങ്ങനെ കൊല്ലാം എന്നതിനെക്കുറിച്ചും അര്ജുന് ചോദ്യങ്ങൾ ചോദിച്ചതായി പോലീസ് കണ്ടെത്തി. എന്നാല്‍, അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും അതിനാൽ ചാറ്റ്ജിപിടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ചയാണ് പോലീസ് അർജുനെ കസ്റ്റഡിയിലെടുത്തത്. ലോവൽ ജുവനൈൽ കോടതിയിൽ ഇയാളെ ഹാജരാക്കും. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോൺകോർഡ് ജില്ലാ കോടതിയിലും ഇയാളെ ഹാജരാക്കും. പോലീസ് നിലവിൽ കേസ് അന്വേഷിക്കുകയാണ്.
