ഓപ്പറേഷൻ ഗംഗയിൽ ഉൾപ്പെട്ട നാല് വ്യോമസേനാ വിമാനങ്ങൾ ഉക്രെയിനിലേക്ക് പറന്നു

ന്യൂഡൽഹി: ഉക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വ്യോമസേനയുടെ നാല് ഭീമൻ കാർഗോ വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയിൽ പങ്കെടുക്കുന്നു. ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും അവിടെ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരുന്നതിനുമായാണ് ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ബുധനാഴ്ച ട്വീറ്റിലൂടെയാണ് വ്യോമസേന ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ നാല് സി 17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. ഈ വിമാനങ്ങൾ യുദ്ധത്തിൽ തകർന്ന ഉക്രൈനിനുള്ള ദുരിതാശ്വാസ സാമഗ്രികൾ വഹിക്കും. ഈ ദുരിതാശ്വാസ സാമഗ്രികൾ ഉക്രെയ്നിന്റെ അയൽരാജ്യങ്ങളായ റൊമാനിയ, പോളണ്ട്, ഹംഗറി എന്നിവിടങ്ങളിൽ എത്തിക്കും, അവിടെ നിന്ന് റോഡ് മാർഗം ഉക്രെയ്നിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച സുപ്രധാനമായ തീരുമാനമെടുത്തുകൊണ്ട് ഓപ്പറേഷൻ ഗംഗയിൽ സഹകരിക്കാൻ വ്യോമസേനയ്ക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിനുശേഷം, ബുധനാഴ്ച ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ ഈ ഓപ്പറേഷനിൽ പങ്കെടുത്ത് ഉക്രെയിനിലേക്ക് പറന്നു.

17,000 ത്തോളം ഇന്ത്യക്കാര്‍ ഇതിനോടകം ഉക്രൈന്‍ വിട്ടു; 24 മണിക്കൂറിനുള്ളില്‍ 15 വിമാനം കൂടി

ന്യൂഡല്‍ഹി: ഉക്രൈനിലെ ഇന്ത്യന്‍ എംബസി ആദ്യ മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ഇതുവരെ 17,000 ത്തോളം ഇന്ത്യക്കാര്‍ നാട്ടിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം..അടുത്ത 24 മണിക്കൂറിനുള്ളില്‍ രക്ഷാദൗത്യത്തിനായി 15 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. യുക്രൈന്‍ വിട്ടുവരുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ നിര്‍ദേശം പുറപ്പെടുവിച്ചതിന് ശേഷം ഏകദേശം 17,000 ഇന്ത്യന്‍ പൗരന്മാര്‍ യുക്രൈന്‍ വിട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ കണക്കാക്കുന്നു, ഇതില്‍ ഇന്ത്യന്‍ എംബസിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ആളുകളും ഉള്‍പ്പെടുന്നു’ -വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഓപ്പറേഷന്‍ ഗംഗ’ രക്ഷാദൗത്യ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു വിമാനങ്ങള്‍ പൗരന്‍മാരുമായി ഇന്ത്യയിലെത്തി. ഇതുവരെ 15 വിമാനങ്ങളിലായി 3,352 ആളുകളാണ് ‘ഓപ്പറേഷന്‍ ഗംഗ’യിലൂടെ ഇന്ത്യയിലെത്തിയത്. അടുത്ത 24 മണിക്കൂറിനുള്ള 15 വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.…

ഉക്രെയ്ന്‍ വിഷയം: വീണ്ടും ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി; പുടിനുമായി ടെലിഫോണില്‍ സംസാരിക്കും

ന്യൂഡല്‍ഹി: യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. ഇന്ന് രാത്രി 8.30നാണ് യോഗം വിളിച്ചിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി മോദി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് ഉന്നതതല യോഗം വിളിച്ചത് വിദ്യാര്‍ത്ഥികളടക്കം ഇന്ത്യന്‍ പൗരന്‍മാരെ തിരികെ എത്തിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് മോദി പുടിനുമായി ചര്‍ച്ച നടത്തുന്നത്. കിഴക്കന്‍ യുക്രെയ്‌നില്‍ കുടുങ്ങിയ പൗരന്മാര്‍ക്ക് റഷ്യ വഴി സുരക്ഷിത പാതയൊരുക്കാനാണ് ഇന്ത്യന്‍ ശ്രമം. അതേസമയം, യുക്രെയ്‌നിലെ കാര്‍കീവിലെ ഇന്ത്യക്കാരോട് ഉടന്‍ തന്നെ ഇവിടം വിടാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് എംബസി. ബസും ട്രെയിനും കാത്തുനിന്ന് സമയം കളയരുതെന്നും കാല്‍നടയായെങ്കിലും കാര്‍കിവ് വിടണമെന്നുമാണ് നിര്‍ദേശം. പെസോചിന്‍, ബബയെ, ബെസ്ലുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് എംബസി പറഞ്ഞിരിക്കുന്നത്.    

ഉുക്രെയ്‌നില്‍ ചികിത്സയിലിരുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു; മരിച്ചത് പഞ്ചാബ് സ്വദേശി

കീവ്: ഉക്രെയ്‌നില്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. പഞ്ചാബിലെ ബര്‍ണാല സ്വദേശിയായ ചന്ദ്രന്‍ ജിന്‍ഡല്‍ എന്ന 22 വയസുകാരനാണ് മരിച്ചത്. ഉക്രെയ്‌നിലെ വിനിയസ്റ്റയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി രണ്ടിന് ചന്ദ്രന്‍ ജിന്‍ഡലിന് മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിന്നു. പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് മാതാപിതാക്കള്‍ സമ്മതം നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ മരിച്ചിരുന്നു.  

ഓപറേഷന്‍ ഗംഗ: ആറ് വിമാനങ്ങളിലായി 1377 പേര്‍ ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തും

ന്യുഡല്‍ഹി: യുക്രൈനില്‍ നിന്നും ഒഴിപ്പിക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി ആറ് വിമാനങ്ങളിലായി 1377 പേരെ ഇന്ന് നാട്ടിലെത്തിക്കും- അദ്ദേഹം ട്വീറ്റ് ചെയ്തു. പൗരന്മാരെ ഒഴിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി നാല് അയല്‍രാജ്യങ്ങളിലേക്ക് പ്രത്യേക ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ 26 വിമാന സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറിയും വ്യക്തമാക്കി. കീവില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,300 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. കീവില്‍ ഇന് ഇന്ത്യക്കാര്‍ ആരും അവശേഷിക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്നലെ ഹര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഹര്‍കീവിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹമിപ്പോള്‍. ബങ്കറില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു കര്‍ണാടക സ്വദേശിയായ നവീന്‍ കൊല്ലപ്പെട്ടത്.

ആഡംബര കപ്പലിലെ ലഹരി കേസ്: ആര്യന്‍ ഖാനെതിരെ തെളിവില്ല; സമീര്‍ വാങ്കഡെ റെയ്ഡ് നടത്തിയത് നടപടിക്രമം പാലിക്കാതെ:എന്‍.സി.ബി

മുംബൈ: ആഡംബര കപ്പലിലെ ലഹരി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ (എന്‍.സി.ബി)യുടെ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി). രാജ്യാന്തര ലഹരി കടത്ത് സിന്‍ഡിക്കേറ്റുമായുള്ള വന്‍തോതിലെ ലഹരി കടത്തിന് ആര്യന്‍ ഗൂഢാലോചന നടത്തിയെന്നതിനും തെളിവില്ലെന്നും എസ്.ഐ.ടി പറയുന്നു. കപ്പലില്‍ നടന്ന റെയ്ഡില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ആര്യന്റെ പക്കല്‍ നിന്നും ലഹരി പിടിച്ചെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ആര്യന്റെ ഫോണ്‍ പിടിച്ചെടുക്കുന്നതിനോ ചാറ്റുകള്‍ പരിശോധിക്കുന്നതോ ആവശ്യമില്ല. ആര്യന്റെ ഫോണിലെ ചാറ്റുകളില്‍ നിന്ന് രാജ്യാന്തര നര്‍ക്കോട്ടിക്‌സ് സിന്‍ഡിക്കേറ്റുമായുള്ള ബന്ധത്തിന്റെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഡംബര കപ്പലില്‍ എന്‍.സി.ബി നടത്തിയ റെയ്ഡ് വീഡിയോയില്‍ ചിത്രീകരിച്ചിട്ടില്ല. റെയ്ഡുകള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നാണ് എന്‍.സി.ബിയുടെ മാര്‍ഗനിര്‍ദേശം. അറസ്റ്റിലായ മറ്റു പലരില്‍ നിന്നും പിടിച്ചെടുത്ത ലഹരി വളരെ കുറഞ്ഞ അളവിലുമാണ്. ആര്യനെതിരെ തെളിവുകള്‍…

കീവിലെ ഇന്ത്യന്‍ എംബസി അടച്ചു

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസി അടച്ചതായി റിപ്പോര്‍ട്ട്. എംബസി ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കു നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരം. കീവില്‍ റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശം രൂക്ഷമായ സാഹചര്യത്തിലാണ് എംബസി അടച്ചത്. കീവിലുള്ള ഇന്ത്യക്കാര്‍ പൂര്‍ണമായി നഗരം വിട്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് എംബസി അടച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ അടുത്ത മൂന്നുദിവസം 26 വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്തും: വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. യുക്രൈനില്‍നിന്ന് സമീപരാജ്യങ്ങളിലേക്കെത്തി ചേര്‍ന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ അടുത്ത മൂന്നുദിവസം 26 വിമാനസര്‍വീസുകള്‍ നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ള മാധ്യമങ്ങളോടു പറഞ്ഞു. യുക്രൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റൊമാനിയയിലെ ബുക്കാറെസ്റ്റ്, ഹംഗറിയിലെ ബുഡാപെസ്റ്റ് വിമാനത്താവളങ്ങളെ കൂടാതെ പോളണ്ടിലെയും സ്ലോവാകിലെയും വിമാനത്താവളങ്ങളും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ച സമയത്ത് ഇരുപതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുക്രൈനില്‍ ഉണ്ടായിരുന്നെന്നാണ് കണക്കാക്കിയിരുന്നത്. ഇതില്‍ ഏകദേശം 12,000 പേര്‍ അതായത് അറുപതു ശതമാനം പേര്‍ മടങ്ങിയെത്തിയെന്നും ശൃംഗ്ള കൂട്ടിച്ചേര്‍ത്തു.. ബാക്കിയുള്ള നാല്‍പ്പതു ശതമാനം പേരില്‍, പകുതിയാളുകള്‍ ഖര്‍ക്കീവ്, സുമി മേഖലയിലാണ്. ബാക്കിയുള്ള പകുതിപ്പേര്‍ യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്തിച്ചേരുകയോ അല്ലെങ്കില്‍ അവിടേക്കുള്ള യാത്രയിലോ ആണ്.…

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു; മരിച്ചത് കര്‍ണാടക സ്വദേശി

കീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഹര്‍കീവില്‍ റഷ്യന്‍ സേന നടത്തിയ ഷെല്ലാക്രമണത്തിലാണ് വിദ്യാര്‍ത്ഥിയായ കര്‍ണാടക സ്വദേശി എസ്.ജി നവീന്‍ (21) ആണ് മരിച്ചത്. ട്രെയിനില്‍ കയറാന്‍ പോകുന്നതിനിടെയാണ് ആക്രമണം നടക്കുന്നത്. ഹര്‍കീവ് നാഷണല്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ്. യുക്രൈന്‍ സമയം രാവിലെയാണ് ആക്രമണം. നവീന്റെ കുടുംബത്തെ സര്‍ക്കാര്‍ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രാലയം എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കി. വിദേശകാര്യ സെക്രട്ടറി യുക്രൈന്‍, റഷ്യന്‍ സ്ഥാനപതിമാരുമായി ചര്‍ച്ച നടത്തി. സംഘര്‍ഷ ബാധിത മേഖലയില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി മാറ്റാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

ഇൽകർ ഐചിയെ എയര്‍ ഇന്ത്യയുടെ സിഇഒ ആക്കാൻ സർക്കാർ അനുവദിക്കരുത്: ആര്‍ എസ് എസ്

ന്യൂഡല്‍ഹി: എയർ ഇന്ത്യയുടെ പുതിയ സിഇഒ ഇൽകർ ഐചിയെ അംഗീകരിക്കരുതെന്ന് ഭാരതീയ ജനതാ പാർട്ടിയുടെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘ് സർക്കാരിനോട് ആവശ്യപ്പെട്ടു. എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് വാങ്ങിയതിന് പിന്നാലെ എയർ ഇന്ത്യ അടുത്തിടെ ഐചിയെ പുതിയ സിഇഒ ആയി നിയമിച്ചിരുന്നു.  ഇൽകർ ഐചിയുടെ തുർക്കിയുമായുള്ള ബന്ധത്തിൽ ആര്‍ എസ് എസിന് പ്രശ്‌നമുണ്ട്. അദ്ദേഹത്തെക്കുറിച്ച് പതിവിലും കൂടുതൽ സമഗ്രമായ അന്വേഷണത്തിന് നിയമനം വഴിയൊരുക്കിയതായി പേരു വെളിപ്പെടുത്താത്ത വ്യവസ്ഥയിൽ സംസാരിക്കുന്ന ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് എർദോവാനുമായുള്ള ബന്ധമാണ് ഇതിന് കാരണം. ഐചി 1994 ൽ ഇസ്താംബൂളിന്റെ മേയറായിരിക്കുമ്പോൾ റെസെപ് തയ്യിബ് എർദോവന്റെ ഉപദേശകനായിരുന്നു. ടർക്കിഷ് എയർലൈൻസിന്റെ സിഇഒയായും ഐചി പ്രവർത്തിച്ചിട്ടുണ്ട്. ആർഎസ്എസിന്റെ ആവശ്യത്തെ കുറിച്ച് അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ല. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് ടാറ്റ ഗ്രൂപ്പും പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ…