പോക്‌സോ കേസ്: റോയ് വയലാട്ടിനും സൈജു തങ്കച്ചനും സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു

ന്യൂഡല്‍ഹി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും സുഹൃത്തായ സൈജു തങ്കച്ചനും മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രീം കോടതി കോടതി. ഇതേ തുടര്‍ന്ന് സുപ്രീം കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇരുവരും പിന്‍വലിച്ചു. സിസിടിവി ദൃശ്യങ്ങളും, ഇരയുടെ മൊഴിയും അടക്കം പരിശോധിച്ച ശേഷം ഹൈക്കോടതി തള്ളിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരടങ്ങിയ
ബെഞ്ച് വ്യക്തമാക്കി.

ഇരയുടെ പരാതി കേസിലെ പ്രതിയായ അഞ്ജലി റിമ ദേവിന് എതിരേയായിരുന്നുവെന്ന് റോയ് വയലാട്ടിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ വാദിച്ചു. അഞ്ജലിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. ഒപ്പം ഡാന്‍സ് കളിക്കാന്‍ പറഞ്ഞതിന് പോക്സോ നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും ലൂതറ വാദിച്ചു.

എന്നാല്‍ 17 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് ഇരയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗൗരവ്വമേറിയ കേസാണിത്. ഇരയുടെ രഹസ്യമൊഴിയുള്‍പ്പടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ പരാമര്‍ശങ്ങള്‍ സ്ഥിരം ജാമ്യത്തിനായി കോടതികള്‍ സമീപിക്കുമ്പോള്‍ പരിഗണിക്കരുതെന്നും
സുപ്രീം കോടതി നിര്‍ദേശിച്ചു.

സിദ്ധാര്‍ഥ് ലൂതറയ്ക്ക് പുറമെ അഭിഭാഷകന്‍ കെ പരമേശ്വറും റോയ് വയലാട്ടിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായി. സൈജു തങ്കച്ചന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഐ. എച്ച് സയ്ദ്, അഭിഭാഷകന്‍ ആബിദ് അലി ബീരാന്‍ എന്നിവരാണ് ഹാജരായത്.

Print Friendly, PDF & Email

Leave a Comment

More News