ഹിജാബ് ഇസ്ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമല്ല; ഹിജാബ് നിരോധനം ശരിവെച്ച് കര്‍ണ്ണാടക ഹൈക്കോടതി

ബംഗളൂരു: മാസങ്ങൾ നീണ്ട രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കും വാദം കേൾക്കലുകൾക്കും ശേഷം, സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീം പെൺകുട്ടികൾ ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നത് ഫലപ്രദമായി നിരോധിച്ച സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി ചൊവ്വാഴ്ച ശരിവച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്നും സർക്കാർ ഉത്തരവ് അസാധുവാക്കാൻ നിർബന്ധിത കേസൊന്നും എടുത്തിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഹൈക്കോടതിയുടെ വിശാല ബെഞ്ചിന്‍റേതാണ് വിധി. രാവിലെ പത്തരയ്ക്ക്‌ ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്‌തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. 11 ദിവസമാണ് ഹര്‍ജിയിൽ വാദം നടന്നത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്‌തിയ്‌ക്ക് പുറമേ ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവരടങ്ങുന്നതാണ് വിശാല ബെഞ്ച്. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വിധി വരുംവരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് കോടതി വിലക്കിയിരുന്നു. വിധി വരുന്ന പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മിഷണർ കമാൽ പന്ത് അറിയിച്ചിരുന്നു. ഇന്ന്‌ മുതൽ 21 വരെയാണ് നിരോധനാജ്ഞ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിആഹ്ളാദ പ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയ്‌ക്കെല്ലാം സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. ദക്ഷിണ കന്നഡ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾക്കും നിരോധനം ബാധകമാണ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും കോളജുകൾക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ അംഗൻവാടികൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയതായി ജില്ല ഭരണകൂടം അറിയിച്ചു.

2021 ഡിസംബർ അവസാനത്തോടെ ഉഡുപ്പി ഗവ ഗേൾസ് പ്രി പ്രൈമറി കോളജിലാണ് ഹിജാബ് ധരിച്ചെത്തായ വിദ്യാർഥിനികൾക്ക് ആദ്യം പ്രവേശനം വിലക്കിയത്. ഇതിനെ തുടർന്ന് മറ്റ് കോളജുകളിലും ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘ് പരിവാർ അനുകൂല വിദ്യാർഥികൾ രംഗത്ത് വന്നു. ഇതോടെ സംസ്ഥാനത്തെ കാമ്പസുകളിൽ സംഘർഷ സാഹചര്യമുണ്ടായി. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി ഗവ ഗേൾസ് പ്രി പ്രൈമറി കോളജിലെ ആറു വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിശാല ബെഞ്ച് ദിവസങ്ങളോളം വിശദമായ വാദം കേട്ട ശേഷം വിധി പറയാൻ മാറ്റി വയ്ക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News