മകന്‍ മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തിയെന്ന് പൂരക്കളി കലാകാരന്‍; വിലക്കില്ലെന്ന് ക്ഷേത്രസമിതി

പയ്യന്നൂര്‍: മകന്‍ മുസ്ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെപേരില്‍ കലാകാരന് പൂരക്കളി കളിക്കാനുള്ള അവകാശം നിഷേധിച്ചതായി ആരോപണം. പൂരക്കളി അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ വിനോദ് പണിക്കരെയാണ് സോമേശ്വരി ക്ഷേത്രക്കമ്മിറ്റി വിലക്കിയതായി ആരോപണം ഉയര്‍ന്നത്. എന്നാല്‍ ആരോപണം ക്ഷേത്ര ഭരണസമിതി നിഷേധിച്ചു.

കുനിയന്‍ പറമ്പത്ത് സോമേശ്വരി ഭഗവതി ക്ഷേത്രത്തിലെ പൂരക്കളിയില്‍നിന്നാണ് വിനോദ് പണിക്കരെ ഒഴിവാക്കിയത്. മരുമകളെ മാറ്റി താമസിപ്പിക്കുകയോ വിനോദ് താമസം മാറുകയോ ചെയ്യണമെന്നായിരുന്നു ക്ഷേത്ര ഭരണ സമിതിയുടെ നിര്‍ദേശം. എന്നാല്‍ ഇതിനു തയാറാവാതെ വന്നതോടെ ക്ഷേത്ര ഭാരവാഹികള്‍ വിനോദിനെ നേരത്തെ നിശ്ചയിച്ച പണിക്കര്‍ സ്ഥാനത്തുനിന്നും ഒഴിവാക്കുകയായിരുന്നു. പകരം മറ്റൊരു കലാകാരനെ നിയോഗിച്ചു. പ്രദേശത്തെ ക്ഷേത്രങ്ങളില്‍ പൂരോത്സവത്തിനായി നാലും അഞ്ചും വര്‍ഷം മുന്‍പേ സമുദായക്കാര്‍ പണിക്കന്മാരെ നിശ്ചയിച്ചുറപ്പിക്കുന്നതാണ് പതിവ്. ഇതനുസരിച്ച് കരിവെള്ളൂര്‍ സോമേശ്വരി ക്ഷേത്രത്തിലും കുനിയന്‍ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂര കളിക്കും മറത്ത് കളിക്കും നിശ്ചയിച്ചിരുന്നത് വിനോദ് പണിക്കരെയായിരുന്നു.

ഇതിനു ശേഷമാണ് പണിക്കരുടെ മകന്‍ ഒരു മുസ്ലീം യുവതിയെ വിവാഹം കഴിച്ചത്. ഇതോടെ ഇതര മതത്തില്‍പെട്ടവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നും ചടങ്ങുകള്‍ക്കായി വിനോദിനെ കൂട്ടാന്‍ പറ്റില്ലെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്.

എന്നാല്‍ വിനോദ് പണിക്കരെ വിലക്കിയിട്ടില്ലെന്നും മകന്‍ മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പൂരക്കളി കലാകാരന് വിലക്കേര്‍പ്പെടുത്തി എന്ന വാര്‍ത്ത അടിസ്ഥന രഹിതമാണെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

വീട്ടില്‍ വച്ച് പൂജ ചെയ്യാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്. ആചാര ലം്ഘനം നടത്താന്‍ കഴിയില്ലെന്നും ആചാര സ്ഥാനീയര്‍ വിനോദിനെ അറിയിച്ചു. എന്നാല്‍ തീരുമാനം പുനഃപരിശോധിക്കുന്നതില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും ഭരണസമിതി വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment

More News