തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഉച്ചയ്ക്ക് ശേഷം മഴയും മിന്നലും; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതല്‍ മഴ സാധ്യത. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ കാര്യമായ മഴ സാധ്യതയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം ഏറിയ കാറ്റും, ആന്തമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദവുമാണ് ശക്തമായ മഴയ്ക്ക് കാരണം. നാല് ദിവസം കൂടി (എട്ടാം തിയതി വരെ) സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്നലെ തന്നെ തലസ്ഥാനത്തടക്കം മഴ ശക്തമായിരുന്നു. കനത്ത നാശ നഷ്ടവും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് തെക്കന്‍ ആന്തമാന്‍ കടലില്‍ ചക്രവതച്ചുഴി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിന്നീട് ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുവില്‍ മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും മഴ സാഹചര്യം നോക്കി ചില പ്രദേശങ്ങളില്‍ ചില ദിവസങ്ങളില്‍ വിലക്കുണ്ട്.

Print Friendly, PDF & Email

Leave a Comment

More News