ആവേശം അലതല്ലിയ പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും

കണ്ണൂർ: സി.പി.എം 23-ാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് പിബി അംഗം പ്രകാശ് കാരാട്ട് ഇന്ന് മറുപടി പറയും. തുടർന്ന് ജനറൽ സെക്രട്ടറിയെയും പിബി, സിസി അംഗങ്ങളെയും തിരഞ്ഞെടുക്കും. വൈകിട്ട് നടക്കുന്ന മഹാസമ്മേളനത്തോടെ പാർട്ടി കോൺഗ്രസ് സമാപിക്കും.

കണ്ണൂരിൽ ചുവപ്പിന്‍റെ ആവേശക്കടലായി പടരുകയായിരുന്നു അഞ്ചു നാൾ നടന്ന പാർട്ടി കോൺഗ്രസ്. പാർട്ടിയുടെ കരുത്തിന്‍റെയും സംഘടനാശേഷിയുടെയും വിളംബരമാകുമിത്‌. ഉച്ചക്ക് മൂന്നിന്‌ ബർണശേരി നായനാർ അക്കാദമിയിൽ നിന്ന്‌ റെഡ്‌ വളന്‍റിയര്‍ മാര്‍ച്ചിന്‍റെ അകമ്പടിയിൽ പൊളിറ്റ്‌ ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പാർട്ടി കോൺഗ്രസ്‌ പ്രതിനിധികളും പൊതുസമ്മേളന വേദിയായ എ.കെ.ജി നഗറിലേക്ക്‌ നീങ്ങും.

ജില്ലയിലെ 25,000 റെഡ്‌ വളന്‍റിയര്‍മാരില്‍ നിന്നും തെരഞ്ഞെടുത്ത 2000 പേരാണ്‌ മാർച്ച്‌ ചെയ്യുക. ഇതിൽ 1000 പേര്‍ വനിതകളാണ്‌. തുടർന്ന് പൊതുസമ്മേളനം നടക്കും. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രപ്പിള്ള, പിണറായി വിജയൻ, മണിക് സർകാർ, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്‌ണന്‍, എം.എ ബേബി എന്നിവർ ചടങ്ങില്‍ സംസാരിക്കും.

അഞ്ച് ദിവസത്തെ പാർട്ടി കോൺഗ്രസിൽ രണ്ട് രേഖകൾ ചർച്ച ചെയ്തു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്ന രാഷ്ട്രീയ പ്രമേയവും സംഘടനയുടെ പോരായ്മകൾ വ്യക്തമാക്കുന്ന സംഘടനാ രാഷ്ട്രീയ റിപ്പോർട്ടും.

ബിജെപിക്ക് ബദലുണ്ടാക്കാൻ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചു. കേന്ദ്ര നേതൃത്വത്തിനെതിരെ പാർട്ടി കോൺഗ്രസിലും വിമർശനം ഉയർന്നിരുന്നു.

Print Friendly, PDF & Email

Leave a Comment

More News