ഹനുമാൻ ചാലിസ വായിക്കുന്നതിന് മുമ്പ് അനുവാദം വാങ്ങണം; പള്ളിയുടെ 100 മീറ്ററിനുള്ളിൽ ഭജന പാടില്ല: മഹാരാഷ്ട്ര പോലീസ്

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ മസ്ജിദുകളുടെ 100 മീറ്റർ ചുറ്റളവിൽ ഹനുമാൻ ചാലിസ പാരായണം നടത്താന്‍ അനുവദിക്കില്ല. മാത്രമല്ല, ആസാന് മുമ്പും ശേഷവും 15 മിനിറ്റിനുള്ളിൽ പോലും ഇത് അനുവദിക്കില്ല. നാസിക് പോലീസ് കമ്മീഷണർ ദീപക് പാണ്ഡെയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹനുമാൻ ചാലിസയോ ഭജനയോ ചെയ്യണമെങ്കില്‍ മുന്‍‌കൂര്‍ അനുമതി വേണമെന്ന് പാണ്ഡെ പറഞ്ഞു. ക്രമസമാധാനപാലനമാണ് ഏറ്റവും പുതിയ ഉത്തരവിന്റെ ലക്ഷ്യം.

മെയ് മൂന്നിനകം എല്ലാ ആരാധനാലയങ്ങൾക്കും ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി തേടാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, മെയ് മൂന്നിന് ശേഷം ആരെങ്കിലും ഉത്തരവ് ലംഘിക്കുന്നതായി കണ്ടെത്തിയാൽ നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാസിക്കിൽ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്.

സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും ഉച്ചഭാഷിണി സ്ഥാപിക്കുന്നതിന് മുമ്പ് അനുമതി വാങ്ങേണ്ടിവരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉച്ചഭാഷിണികളിൽ മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ദിലീപ് വാൽസ് പാട്ടീൽ ആവശ്യപ്പെട്ടു.

സംസ്ഥാന ഡിജിപിയും മുംബൈ പോലീസ് കമ്മീഷണറും ഉച്ചഭാഷിണിയിൽ തീരുമാനമെടുക്കുമെന്നും മാർഗരേഖ തീരുമാനിക്കുമെന്നും പാട്ടീൽ പറഞ്ഞു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ 1-2 ദിവസത്തിനുള്ളിൽ പുറപ്പെടുവിക്കും. “സംസ്ഥാനത്തെ ക്രമസമാധാന നില ഞങ്ങൾ നിരീക്ഷിച്ചുവരികയാണ്. സംസ്ഥാനത്ത് സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

രാജ് താക്കറെയുടെ മുന്നറിയിപ്പ്:

അടുത്തിടെ, മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ ശിവാജി പാർക്കിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ, പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. മെയ് മൂന്നിനകം സംസ്ഥാന സർക്കാർ വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ പള്ളികൾക്ക് പുറത്ത് ഉച്ചഭാഷിണി സ്ഥാപിക്കുമെന്നും ഉച്ചത്തിൽ ഹനുമാൻ ചാലിസ വായിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News