മധ്യവയസ്കയുടെ മൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി

ഡാളസ്: ഡങ്കന്‍വില്ലെയില്‍ നിന്നും കാണാതായ ജുനിത റോഡ്രിഗസിന്റെ (54) മൃതദ്ദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയതായി ഡാളസ് പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് ക്ലിന്റന്‍ ജോണ്‍സ് എന്ന 65 കാരനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുത്ത് ജയിലിലടച്ചു. 150,0000 ഡോളറിന്റെ ജാമ്യത്തുകയാണ് നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച ഡങ്കന്‍വില്ലെയിലുള്ള വീട്ടില്‍ നിന്നാണ് ജുനിതയെ കാണാതായതെന്ന് വീട്ടുകാരുടെ പരാതിയില്‍ പറയുന്നു. സാധാരണയായി വീട്ടില്‍ നിന്നും പോകുക പതിവാണെന്നും, പിറ്റേ ദിവസം തിരിച്ചെത്താറുണ്ടെന്നും വീട്ടുകാര്‍ പറയുന്നു.

ഏപ്രില്‍ 18-19 അവര്‍ ജോലിക്ക് ഹാജരാകേണ്ടതായിരുന്നു. അപ്രത്യക്ഷമായതിന്റെ മൂന്നാം ദിവസം ജുനിതയുടെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെസ്റ്റ് ഡാളസിലെ നാവി അവന്യൂവില്‍ കണ്ടെത്തി. ബുധനാഴ്ച വൈകീട്ടാണ് വീട്ടില്‍ നിന്നും മൂന്നു മൈല്‍ അകലെ സൗത്ത് ലഡ് ബൈറ്റര്‍ ഡ്രൈവില്‍ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയില്‍ ജുനിത വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ചോ, അറസ്റ്റു ചെയ്ത വ്യക്തിയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഇതേക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഡാളസ് പോലീസിനെയോ, ഡിറ്റക്ടീവ് ജോണ്‍ ജാള്‍ഡസിനെയോ (214 671 3623) ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News