ഓണ്‍ലൈനില്‍ പരിചയപ്പെട്ട ‘കാമുകി’ തേച്ചിട്ടു പോയി; വെട്ടിക്കൊല്ലാന്‍ കണ്ണൂര്‍ വരെ പോകണമെങ്കില്‍ കൈയ്യില്‍ കാശില്ല; വണ്ടിക്കൂലി ചോദിച്ച് അച്ഛനുമായി വഴക്കിട്ട് കൗമാരക്കാരന്റെ വിളയാട്ടം

കോട്ടയം: പ്രണയം നിരസിക്കുന്നതിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരികയാണ്. അടുത്തിടെ നിരവധി പെൺകുട്ടികളാണ് പ്രണയനൈരാശ്യത്തിൻ്റെ പേരിൽ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുള്ളത്. എന്നാല്‍, കോട്ടയം ഏറ്റുമാനൂരിൽ നടന്നത് വിചിത്രമായ സംഭവമാണ്. ഓണ്‍ലൈനില്‍ പരിചയപ്പെട്ട കാമുകി ‘തേച്ചതിന്’ വെട്ടിക്കൊല്ലാന്‍ ഇറങ്ങിത്തിരിച്ച പത്താം ക്ലാസുകാരനെക്കുറിച്ചാണ് നിഷ ജോഷി എന്ന പൊലീസ് ഉദ്യോഗസ്ഥക്ക് പറയാനുള്ളത്. വിദ്യാർത്ഥിയെ അനുനയിപ്പിക്കാനെത്തിയ നിഷയ്ക്ക് നേരെ ആ കൗമാരക്കാരന്‍ നടത്തിയ പ്രകടനങ്ങള്‍ വിവരിക്കുകയാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ നിഷ. വിദ്യാർത്ഥിയുടെ ആക്രമണത്തില്‍ നിന്ന് നിഷ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കുട്ടികൾ പഴയതുപോലെയല്ലെന്നും കുട്ടികളെ മയക്കുമരുന്നിനും ഗെയിമുകൾക്കും അടിമകളാക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും നിഷ ജോഷി മാതാപിതാക്കളെ ഉപദേശിക്കുന്നു.

നിഷയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

പൊലീസുകാര്‍ മിക്കവരും ദൈനദിനം അപകടം പിടിച്ച ഡ്യൂട്ടിക്കളിലൂടെ കടന്നു പോവാറുണ്ട്. മദ്യപിച്ചു ലക്കുകെട്ടവരെയും മാനസിക വൈകല്യം ഉള്ളവരെയും കൊലയാളികളിയുമൊക്കെ നേരിടാറുമുണ്ട്. ഏകദേശം 20 വര്‍ഷത്തോട് അടുക്കുന്ന എന്റെ സര്‍വീസ് ജീവിതത്തിലും ഇത്തരം അനവധി ആളുകളുമായി കണ്ടുമുട്ടുകയും ഇടപഴകുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാലും ഇന്നലെ ഉണ്ടായ ഒരു അനുഭവം സര്‍വീസില്‍ ആദ്യം. ഇന്നലെ രാത്രിയും പകലുമായി ഡ്യൂട്ടി ആയിരുന്നു. രാവിലെ കോട്ടയം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ലീഡര്‍ഷിപ്‌നെ കുറിച്ചും ഡ്രഗ്ഗ്‌സിന് എതിരെ ഉള്ള ബോധവല്‍ക്കരണ ക്ലാസും ഒക്കെ കഴിഞ്ഞു ജസ്റ്റ് സ്റ്റേഷനിലേയ്ക്ക് എത്തിയതേ ഉള്ളു. അപ്പോഴാണ് ഒരു അച്ഛന്‍ ആകെ വെപ്രാളത്തില്‍ സ്റ്റേഷനില്‍ എത്തിയത്. അദ്ദേഹത്തിന്റെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ പറഞ്ഞാല്‍ അനുസരിക്കുന്നില്ല.. കുട്ടിയ്ക്കു ഒരു കാമുകിയുണ്ട്. അവള്‍ അവനെ തേച്ചതുകൊണ്ട് ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടു കണ്ണൂര്‍കാരിയായ അവളെ കൊല്ലാന്‍ പോകാന്‍ വണ്ടിക്കൂലിയ്ക്ക് കാശ് ചോദിച്ചു വീട്ടില്‍ വഴക്കുണ്ടാക്കുന്നു. ഇതായിരുന്നു ആ അച്ഛന്റെ പരാതി.

ഇന്നലെ എല്ലാവര്‍ക്കും സ്‌പെഷ്യല്‍ ഡ്യൂട്ടി ആയതിനാല്‍ സ്റ്റേഷനില്‍ ആളില്ല.. സ്വാഭാവികമായും ചൈല്‍ഡ് ഫ്രണ്ട്‌ലി ഓഫീസര്‍ കൂടിയായ എനിക്കായി കുട്ടിയെ നേരെ ആക്കേണ്ട ചുമതല. രാവിലെ കുട്ടികളുടെ പ്രോഗ്രാമിലൊക്കെ പങ്കെടുത്തു ആത്മ വിശ്വാസത്തില്‍ ആയിരിക്കുന്ന എനിക്ക് ഇതു കേട്ടപ്പോള്‍ സോ. സിമ്പിള്‍. എത്രയോ കുട്ടികളെ നമ്മള്‍ കൈകാര്യം ചെയ്തിരിക്കുന്നു. എസ്പിസിയുടെ ഭാഗമായി എത്രയോ കുട്ടികളെ കാണുന്നു. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നു. ഇതൊക്കെ നിസാരം. കുട്ടി ആയതുകൊണ്ട് യൂണിഫോം മാറി സിവില്‍ ഡ്രെസ്സില്‍ ഞാന്‍ തയ്യാറായി. സ്റ്റേഷനില്‍ നിന്ന് കഷ്ടി ഒരു കിലോമീറ്റര്‍ ദൂരമേ അവരുടെ വീട്ടിലേയ്ക്ക് ഉള്ളു. ഞാന്‍ എന്റെ ആക്ടിവയില്‍ പോവാന്‍ തയ്യാറായപ്പോള്‍ അവരുടെ കാറുണ്ട് അതില്‍ പോകാമെന്നായി അവര്‍. കാറില്‍ കയറി ഒരു മൂളിപ്പാട്ടൊക്കെ പാടി. അവനെ സ്‌നേഹത്തോടെ ചേര്‍ത്തിരുത്തി അവിടെ ചെന്ന് കഴിഞ്ഞു അവനെ കേള്‍ക്കേണ്ടത് എങ്ങനെ ആണെന്നും അവനെ ഒന്ന് ചേര്‍ത്ത് നിര്‍ത്തി സമധാനിപ്പിക്കണം എന്നുമൊക്കെ ആലോചിച്ചു ഞാന്‍ വണ്ടിയില്‍ ഇരുന്നു.

എന്റെ മോനും ഏകദേശം അതെ പ്രായമൊക്കെ ആണല്ലോ. കാര്‍ ഒരു വല്യ വീടിന്റെ മുറ്റത്തു ചെന്നാണ് നിന്നത്. ആ വീട്ടില്‍ ആരൊക്കെയോ ഉണ്ടായിരുന്നു അവനു ചുറ്റും. ഞാന്‍ ചിരിച്ചു കൊണ്ട് കാറില്‍ നിന്നും ഇറങ്ങി. ഉടനെ അവന്‍ അലറിക്കൊണ്ട് ചാടി എഴുന്നേറ്റു. നീ ആരാ ? ഞാന്‍ മറുപടി പറയുന്നതിന് മുന്‍പ് കുട്ടിയുടെ അച്ഛന്‍ പൊലീസ് സ്റ്റേഷനിലെ ഒരു സര്‍ ആണ് എന്ന് പറഞ്ഞു. മോനെ ഒന്ന് കാണാന്‍ വന്നതാണ് എന്ന് സ്‌നേഹത്തോടെ ഞാന്‍ പറഞ്ഞു. പെട്ടെന്ന് കൂടെ ഉണ്ടായിരുന്നവരെ തള്ളി മാറ്റി അവന്‍ അകത്തേയ്ക്ക് പാഞ്ഞു. തിരിച്ചു അലറിക്കൊണ്ട് എന്റെ നേരെ പാഞ്ഞു വന്നു ഒരു വെട്ടുകത്തി എന്റെ നേരെ ആഞ്ഞു വീശി. ഒരു നിമിഷം ഞാന്‍ മരണം മുന്നില്‍ കണ്ടു. പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ച ഉള്ള അവനെ തടയാന്‍ അവര്‍ ശ്രെമിച്ചിട്ടു പറ്റുന്നില്ല.. കത്തി താഴെ ഇടെടാ എന്ന് പറയുമ്പോള്‍ താഴെ ഇടാന്‍ ഇതു സിനിമയുമല്ലല്ലോ. ഒരു കുട്ടിയെ കീഴ്‌പ്പെടുത്താന്‍ പറ്റാത്ത നീയൊക്കെ പിന്നെ ട്രെയിനിംഗ് കഴിഞ്ഞ പൊലീസ് ആണോ എന്നൊന്നും ചോദിച്ചു ആരും ഈ വഴിക്കു വരണ്ട. കാരണം ഡ്രഗ്ഗ് അഡിക്ഷനും ഗെയിം അഡിക്ഷനും ഉള്ള ഒരു കുട്ടിയുടെ വയലന്‍സ് നിങ്ങള്‍ കണ്ടിട്ടുണ്ടോ. വെട്ടുകത്തി ആഞ്ഞു വീശുന്നവനെ കീഴ്‌പ്പെടുത്താന്‍ അപ്പോള്‍ സെല്‍ഫ് ഡിഫെന്‍സിന്റെ പാഠങ്ങള്‍ ഒന്നും മനസ്സിലേക്ക് വന്നതുമില്ല.. ഒന്നുമാത്രം മനസ്സില്‍ വന്നു. എന്റെ അപ്പനില്ലാത്ത കുട്ടികള്‍ക്ക് അമ്മയും കൂടി ഇല്ലാതാവുമല്ലോ എന്ന്.

എന്തേലും എനിക്ക് സംഭവിച്ചാല്‍ ഒരു ദിവസം ആദരാഞ്ജലികള്‍ സ്റ്റാറ്റസ് ആയി എല്ലാരും ഇടും. വെറും രൂപ റിസ്‌ക് അലവന്‍സ് കിട്ടുന്ന പോലീസ് ജോലിക്ക് വെട്ടുകൊണ്ട് റിസ്‌ക് എടുക്കാന്‍ കഴിയാത്തതുകൊണ്ട് സ്‌കൂട്ട് ആവുകയല്ലാതെ എനിക്ക് മുന്‍പില്‍അപ്പോള്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. ഓപ്പോസിറ് വീട്ടിലേക്കാണ് ഞാന്‍ ചെന്നത്. എന്നേക്കാള്‍ ആരോഗ്യമുള്ള അവന്‍ വെട്ടുകത്തിയുമായി പുറകെയും. ആ വീട്ടുകാര്‍ ഹെല്‍പ് ചെയ്താല്‍ അവരുടെ കൂടെ സഹായത്തോടെ അവനെ കീഴ്‌പ്പെടുത്താം പക്ഷേ വീട്ടുകാര്‍ക്ക് അവനെ ഭയം ആണെന്ന് തോന്നുന്നു…. ഞാന്‍ അടുത്ത വീട്ടില്‍ നിന്ന് സ്റ്റേഷനിലേയ്ക്ക് ഫോണ്‍ വിളിച്ചു ജീപ്പ് വരുവാന്‍ പറഞ്ഞു. സംഭവം അറിഞ്ഞു ജീപ്പ് എത്തി. അപ്പോഴും അവന്‍വെട്ടു കത്തിയുമായി അലറിക്കൊണ്ട് റോഡിലൂടെ നടക്കുകയാണ്. ഇതിവിടെ കുറിക്കാന്‍ കാരണം വേറെ ഒന്നുമല്ല. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഇതുപോലുള്ള അനുഭവങ്ങള്‍ ഇനി ഉണ്ടാവരുത് എന്ന് ഓര്‍ത്താണ്. കാലം ഒരുപാട് മാറി. എത്ര ആളില്ലാത്ത സ്റ്റേഷന്‍ ആണെങ്കിലും ഇന്ന് എനിക്ക് സംഭവിച്ചതുപോലെ ഒറ്റയ്ക്ക് ഡ്യൂട്ടിയ്ക്ക് പോവാതിരിക്കുക. എന്തെങ്കിലും പറ്റിയാല്‍ നിങ്ങള്‍ എന്തിന് ഒറ്റയ്ക്ക് പോയി എന്ന് കുറ്റപ്പെടുത്താനേ ആളുണ്ടാവു. നമ്മള്‍ കുട്ടികള്‍ ആയിരുന്നപ്പോഴത്തെ പോലുള്ള കുട്ടികള്‍ അല്ല ഇപ്പോള്‍. നമ്മള്‍ കണ്ട തുലഭാരം കണ്ടു വളര്‍ന്നവര്‍ അല്ല അവര്‍. ആക്ഷനും വയലന്‍സ് ഉം ഉള്ള കെജിഎഫ് കണ്ടു വളരുന്നവരാണ്. പബ്ജീയ്ക്കും ഫ്രീ ഫയര്‍നു അഡിക്ട് ആയി വളരുന്നവരാണ്.

ലാഘവത്തോടെ അവരെ കൈകാര്യം ചെയ്യാമെന്ന അമിത ആത്മ വിശ്വാസം ഒരിക്കലും വേണ്ട. എന്നെ അവന്‍ ഉപദ്രവിച്ചാലും അവനു കുട്ടി എന്ന പ്രിവിലേജ് ഉണ്ട് അവനു വേണ്ടി സംസാരിക്കാന്‍ ബാല അവകാശ കമ്മിഷനുകള്‍ ഉണ്ട്. ഞങ്ങളുടെ ടാക്‌സ് കൊണ്ട് ശമ്പളം തരുന്നത് ഇതൊക്കെ ചെയ്യാന്‍ വേണ്ടി ആണ് എന്ന് ഘോരഘോരം വാദിക്കുന്നവരോട്. അവരവരുടെ മക്കളെ കണ്‍ട്രോളില്‍ വളര്‍ത്താന്‍ പഠിക്കുക എന്നൊരു അപേക്ഷ ഉണ്ട്. ചെയ്യേണ്ട കടമകളില്‍ നിന്ന് ഒഴിഞ്ഞു മാറി എല്ലാം പോലീസിന്റെ മാത്രം ഉത്തര വാദിത്വം എന്ന ചിന്തയും കളയുക…. ഡി അഡിക്ഷന്‍ വേണ്ടവര്‍ക്ക് അതും സൈക്യട്രി ട്രീറ്റ്‌മെന്റും കൗണ്‍സിലിങ്ങും വേണ്ടവര്‍ക്ക് അതും നല്‍കുക. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ചൈല്‍ഡ് ലൈന്‍ മൊക്കെ നിങ്ങളെ സഹായിക്കാനുണ്ട്. എല്ലാത്തിനുമുള്ള മരുന്ന് പോലീസിന്റെ കയ്യില്‍ ഇല്ല. ചൂരല്‍ എടുത്തു പോലും തല്ലാന്‍ നിയമം അനുവദിക്കുന്നുമില്ല. വെട്ടുന്നവന്റെ നേരെ വിരിമാറ് കാട്ടിക്കൊടുക്കണമെങ്കില്‍ പോലീസുകാര്‍ക്ക് കുട്ടിയും കുടുംബവും ഒന്നും ഇല്ലാതിരിക്കണം. ( കുട്ടിയെ ട്രീറ്റ്‌മെന്റിനും കൗണ്‍സിലിങ്ങിനും .ഉള്ള കാര്യങ്ങളൊക്കെ ചെയ്തു കൊടുത്തിട്ടുണ്ട് )

https://www.facebook.com/nisha.joshy.5074/posts/513712003529647?__cft__[0]=AZXyjdhw50jLtNZboJWeEkzODpy9s-YfCFiMO6UumRbwz2ZpunFsmq9Jdfm8meDOhHbOAmcJZ77vBiOdqTfHXZG0AzDAvyIvRKXjfMdLaRjHQUs7KMJx2pD5xaJdcZvQ_fY&__tn__=%2CO%2CP-R

Print Friendly, PDF & Email

Leave a Comment

More News