ഏറ് പടക്കം പോലുള്ള സ്‌ഫോടക വസ്തുവാണ് എകെജി സെന്ററിന് നേരെ എറിഞ്ഞതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ അക്രമത്തിൽ പുതിയ കണ്ടെത്തലുമായി പോലീസ്. ഏറ് പടക്കം പോലുള്ള വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.

എന്നാൽ, പടക്കങ്ങളിൽ സ്‌ഫോടക വസ്തുക്കളൊന്നും ചേർത്തിട്ടില്ലെന്ന് കണ്ടെത്തി. അതേസമയം, സംഭവം നടന്ന് ആറ് ദിവസമായിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല.

സ്‌ഫോടകവസ്തു എറിഞ്ഞ പ്രതിക്ക് മറ്റൊരാളുടെ സഹായമുണ്ടായിരുന്നെന്നാണ് നിഗമനം. സംഭവസമയത്ത് കൂടെയുണ്ടായിരുന്നവരുടെ ഫോൺകോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

പ്രധാന റോഡില്‍നിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റര്‍ ഗേറ്റിന്റെ കോണ്‍ക്രീറ്റ് തൂണിന്മേലാണു സ്‌ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്.

ഈ ഗേറ്റില്‍ വച്ചിരുന്നതും പ്രതി സ്‌കൂട്ടറില്‍ തിരികെ പോയ വഴിയില്‍ നിന്നുള്ളതുമായ 30 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമല്ല. അടുത്ത ജംക്ഷനില്‍നിന്നു ഗവ.ലോ കോളജിലേക്കു പോകുന്ന റോഡിലെ ക്യാമറയിലും പ്രതി കടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്.

സ്ഥലത്തെക്കുറിച്ചു കൃത്യമായ അറിവുള്ളയാളാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍. പ്രതി നഗരത്തില്‍ തന്നെയുണ്ടെന്നാണു സൂചന.

ലഭ്യമായ സിസിടിവി ദൃശ്യം അനുസരിച്ച്, പ്രതി ആദ്യം ബൈക്കില്‍ സ്ഥലം നിരീക്ഷിച്ചു മടങ്ങിപ്പോകുന്നതു കാണാം. പിന്നീടു തിരിച്ചുവന്നാണു സ്‌ഫോടക വസ്തു എറിയുന്നത്.

സ്‌ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോള്‍ ഇത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചയാളാണെന്ന സംശയം പൊലീസിനുണ്ട്.

Print Friendly, PDF & Email

Leave a Comment

More News