“ഇറങ്ങിപ്പോടീ, എനിക്ക് ഭക്ഷണം കഴിക്കണം”: സ്ത്രീ യാത്രക്കാരെ ബസ്സില്‍ നിന്ന് ഇറക്കിവിട്ട് കെ‌എസ്‌ആര്‍‌ടിസി കണ്ടക്ടറുടെ ആക്രോശം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ബസിനുള്ളിൽ ഒരു വനിതാ കണ്ടക്ടർ യാത്രക്കാരോട് മോശമായി പെരുമാറിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ചിറയിൻകീഴ് സ്റ്റാൻഡിൽ ബസ് നിർത്തിയിട്ടിരിക്കെ ബസിൽ കയറിയ യാത്രക്കാരെ – കൂടുതലും തൊഴിലാളി സ്ത്രീകളെ – ഒരു വനിതാ കണ്ടക്ടർ അസഭ്യം പറയുകയും ഇറക്കിവിടുകയും ചെയ്യുന്നതാണ് വീഡിയോ.

“ഇറങ്ങിപ്പോടീ… എനിക്ക് ഭക്ഷണം കഴിക്കണം” എന്നു പറഞ്ഞാണ് സ്ത്രീ യാത്രക്കാരെ കണ്ടക്ടര്‍ ബസ്സില്‍ നിന്ന് ഇറക്കിവിടുന്നത്. ഭക്ഷണം കഴിക്കുന്ന സമയത്ത് ആരെയും ബസില്‍ ഇരിക്കാന്‍ അനുവദിക്കില്ലെന്നും കണ്ടക്ടര്‍ പറയുന്നുണ്ട്. “പോയി കേസ് കൊടുക്ക്, എന്നെ ഒരു ചുക്കും ചെയ്യില്ല” എന്നും പറയുന്നുണ്ട്. ആറ്റിങ്ങൽ ഡിപ്പോയിലെ എ. ഷീബ എന്ന വനിതാ കണ്ടക്‌ടറാണ് യാത്രക്കാരോട് അപമര്യാദയായി പെരുമാറിയത്. കണ്‍സെഷന്‍ പുതുക്കാനെത്തിയ മകൾക്കും പിതാവിനും മർദനമേറ്റ സംഭവത്തിന് പിന്നാലെയാണ് യാത്രക്കാരോട് കെഎസ്ആർടിസി ജീവനക്കാരിയുടെ ക്രൂരത.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസിക്കെതിരെ നിരവധി വിമർശനങ്ങളാണ് വീഡിയോ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

ആറ്റിങ്ങൽ – ചിറയിൻകീഴ് മെഡിക്കൽ കോളജ് ബസിലെ വനിതാ കണ്ടക്‌ടറാണ് ഷീബ. അവര്‍ ആഹാരം കഴിക്കുന്ന സമയത്ത് യാത്രക്കാർ ബസിനകത്ത് കയറിയതാണ് പ്രകോപനത്തിന് കാരണം. കൈക്കുഞ്ഞുമായി എത്തിയവരെ കണ്ടക്‌ടർ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. നിലവിൽ വനിതാ കണ്ടക്‌ടർക്കെതിരെ യാത്രക്കാർ പരാതി നൽകിയിട്ടില്ലെങ്കിലും ദൃശ്യങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ മാനേജ്മെന്‍റ് സ്വമേധയാ കേസെടുക്കാന്‍ സാധ്യതയുണ്ട്.

അതേസമയം മുമ്പ് കാട്ടാക്കടയിലെ ആക്രമണ സംഭവത്തിൽ മാനേജ്‌മെന്‍റ് ജീവനക്കാരെ തള്ളിപ്പറഞ്ഞെങ്കിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കെഎസ്‌ആർടിസിയിൽ കൃത്യമായ സംവിധാനങ്ങളില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതേത്തുടര്‍ന്ന് ജീവനക്കാർ പൊതുജനങ്ങളോട് മാന്യമായ രീതിയിൽ പെരുമാറുന്നതിന് പരിശീലനം വ്യാപകമാക്കുമെന്ന് കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകർ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി 1500 ഡ്രൈവർമാർക്കും, കണ്ടക്‌ടർമാർക്കും ആദ്യഘട്ടത്തിൽ പരിശീലനം നൽകി. ഈ വർഷം 10,000 ജീവനക്കാർക്ക് ഇത്തരത്തിൽ പരിശീലനം നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വിഷയം തണുക്കുന്നതിന് മുമ്പാണ് വീണ്ടും കെഎസ്‌ആര്‍ടിസിയുടെ ഒരു ജീവനക്കാരിയില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായിരിക്കുന്നത്.

വനിതാ കണ്ടക്ടറുടെ മോശം പെരുമാറ്റത്തിന്റെ വീഡിയോ വൈറലായതോടെ നടപടിയെടുക്കാൻ മന്ത്രി ആന്റണി രാജു ആശ്യപ്പെട്ടിട്ടുണ്ട്. വൻ കടബാധ്യതകളും ജീവനക്കാർക്ക് ശമ്പളം മുടങ്ങിയും ഏറെ നാളായി സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസിയുടെ സൽപ്പേരിന് കളങ്കം ചാര്‍ത്തുന്ന ഇത്തരം പ്രവണത അംഗീകരിക്കില്ല എന്ന് മന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News