മഹ്‌സ അമിനി പ്രതിഷേധം: ടെഹ്‌റാനില്‍ ജലധാരകൾ രക്തത്തിൽ മുങ്ങുന്നു

ടെഹ്‌റാൻ: ഇറാന്റെ സദാചാര പോലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് മൂന്നാഴ്ചയായി നടന്നുവരുന്ന രക്തരൂക്ഷിതമായ പ്രതിഷേധത്തെ പ്രതിഫലിപ്പിക്കാൻ ഒരു കലാകാരന്‍ വെള്ളത്തിന് ചുവപ്പ് ചായം പൂശിയതിനെ തുടർന്ന് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ പൊതു സ്‌ക്വയറിലെ ജലധാരകൾ വെള്ളിയാഴ്ച ചുവപ്പ് നിറമായതായി റിപ്പോർട്ട്.

ടെഹ്‌റാനിലെ സ്റ്റുഡന്റ് പാർക്ക്, ഫത്തേമി സ്‌ക്വയർ, ആർട്ടിസ്‌റ്റ് പാർക്ക് എന്നിവിടങ്ങളിലെ ജലധാരകളില്‍ ചുവന്ന വെള്ളം ഒഴുകി.

രക്തചുവപ്പ് ജലധാരകളുടെ ചിത്രങ്ങളും വീഡിയോയും ഇറാനിലെ ലംഘനങ്ങൾ നിരീക്ഷിക്കുന്ന ട്വിറ്ററിലെ 1500തസ്വിർ ഓൺലൈനിൽ പങ്കിട്ടു.

ട്വിറ്ററിൽ, പ്രവർത്തകർ ചുവന്ന ജലധാരകളെ “രക്തത്തിൽ പൊതിഞ്ഞ ടെഹ്‌റാൻ” എന്ന തലക്കെട്ടിലുള്ള “കലാസൃഷ്ടികൾ” എന്ന് വിശേഷിപ്പിച്ചു. ഒരു അജ്ഞാത കലാകാരനാണ് അവ നിർമ്മിച്ചതെന്നും സൂചിപ്പിക്കുന്നു.

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ ജലധാരകളിൽ ഇപ്പോഴും ചുവപ്പിന്റെ അംശങ്ങൾ കാണാമെങ്കിലും പിന്നീട് വെള്ളം വറ്റിപ്പോയതായി ബിബിസി പേർഷ്യൻ സർവീസ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്ലാമിക് ഡ്രസ് കോഡ് പാലിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ടെഹ്‌റാനിൽ അറസ്റ്റിലായതിനെത്തുടർന്ന് സെപ്റ്റംബർ 16 ന് 22 കാരിയായ കുർദിഷ്-ഇറാനിയൻ യുവതി മരണപ്പെട്ടതു മുതല്‍ ഇറാൻ അശാന്തിയുടെ തരംഗത്തിന് സാക്ഷ്യം വഹിക്കുകയാണ്.

മഹ്‌സ അമിനിയുടെ മരണം ജനരോഷം ആളിക്കത്തിക്കുകയും പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ഏകദേശം മൂന്ന് വർഷത്തിനിടെ ഇറാനിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധ പ്രകടനമാണിത്. ഡസൻ കണക്കിന് പ്രതിഷേധക്കാർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾ അറസ്റ്റിലാകുകയും ചെയ്തു.

ഒക്‌ടോബർ 7 വെള്ളിയാഴ്ച, ഒരു ഇറാനിയൻ കൊറോണറുടെ റിപ്പോർട്ടില്‍, സെറിബ്രൽ ഹൈപ്പോക്സിയ (മതിയായ രക്തപ്രവാഹമുണ്ടായിട്ടും തലച്ചോറിലേക്കുള്ള ഓക്സിജന്റെ വിതരണം കുറയുന്ന അവസ്ഥ) കാരണം ഒന്നിലധികം അവയവങ്ങളുടെ പരാജയം മൂലമാണ് മഹ്സ അമിനി മരിച്ചതെന്നു സൂചിപ്പിച്ചു.

ഭൂരിഭാഗം സ്ത്രീകളും നയിക്കുന്ന പ്രകടനങ്ങളിൽ പങ്കെടുത്ത പ്രതിഷേധക്കാർ, അമിനിയുടെ മരണത്തിന്റെ കാരണവും രീതിയും സംബന്ധിച്ച് ഉത്തരങ്ങളും അന്വേഷണവും ആവശ്യപ്പെടുന്നു. കർശനമായ ഹിജാബ് നിയമങ്ങൾ നിർത്തലാക്കുക, ഈ നിയമങ്ങൾ നടപ്പിലാക്കുന്ന സദാചാര പോലീസിനെ പിരിച്ചുവിടുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഇറാനിലെ ഓസ്‌ലോ ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, മൂന്നാഴ്ചയിലേറെയായി നടക്കുന്ന പ്രകടനങ്ങൾക്കെതിരായ അടിച്ചമർത്തലിൽ ഇറാനിൽ കുറഞ്ഞത് 92 പേർ കൊല്ലപ്പെട്ടു. ഇൻസ്റ്റാഗ്രാം, വാട്ട്‌സാപ്പ് നിരോധനം ഉൾപ്പെടെ ഇന്റർനെറ്റിന് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News