താജ്മഹലിലെ മുറികൾ തുറക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: താജ്മഹലിന്റെ ചരിത്രം അന്വേഷിക്കാൻ താജ്മഹലിലെ 22 മുറികൾ തുറക്കണമെന്ന പൊതുതാല്പര്യ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എംആർ ഷാ, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഇതൊരു പൊതു താല്പര്യ ഹര്‍ജിയല്ല, മറിച്ച് പബ്ലിസിറ്റിക്കു വേണ്ടിയുള്ള ഹര്‍ജിയാണെന്ന് കോടതി നിരീക്ഷിച്ചു.

അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു, “ഹരജി തള്ളുന്നതിൽ ഹൈക്കോടതി തെറ്റ് ചെയ്തിട്ടില്ല, ഇത് കൂടുതൽ പരസ്യ താൽപ്പര്യ ഹർജിയാണ്. അതിനാല്‍ തള്ളുന്നു.”

ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) അയോദ്ധ്യ യൂണിറ്റിന്റെ മാധ്യമ ചുമതലക്കാരനെന്ന് അവകാശപ്പെടുന്ന രജനീഷ് സിംഗ് എന്നയാളാണ് വസ്തുതാന്വേഷണ സമിതി രൂപീകരിക്കാനും ചരിത്രപരമായ തെളിവുകൾ തേടാനും സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ ഉത്തരവനുസരിച്ച് താജ്മഹലിനുള്ളിൽ ഒളിപ്പിച്ചതായി കരുതപ്പെടുന്ന വിഗ്രഹങ്ങളും ലിഖിതങ്ങളും കണ്ടെത്താനാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

മെയ് 12-ന് ഹൈക്കോടതി അദ്ദേഹത്തിന്റെ ഹർജി തള്ളി. മുഗൾ കാലഘട്ടത്തിലെ ശവകുടീരം ‘തേജോ മഹാലയ’ എന്നറിയപ്പെടുന്ന ശിവക്ഷേത്രമാണെന്ന് മുമ്പ് നിരവധി ഹിന്ദു വലതുപക്ഷ സംഘടനകൾ അവകാശപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ഹൈക്കോടതിയിൽ വാദിച്ചിരുന്നു.

താജ്മഹലിന്റെ നാലുനില കെട്ടിടത്തിന്റെ മുകളിലും താഴെയുമുള്ള 22 മുറികൾ സ്ഥിരമായി പൂട്ടിയിരിക്കുകയാണെന്നും പിഎൻ ഓക്കിനെപ്പോലുള്ള ചരിത്രകാരന്മാരും നിരവധി ഹിന്ദു ആരാധകരും ആ മുറികളിൽ ശിവക്ഷേത്രം ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം വാദിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News