സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു; ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരെ ഏഴ് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഡെങ്കിപ്പനി ബാധിതരായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

എല്ലാ ജില്ലകളിലും കൊതുക് നശീകരണവും ഉറവിട നശീകരണവും നടത്തണം. തുടർച്ചയായി പെയ്യുന്ന മഴ പല ജില്ലകളിലും ഡെങ്കിപ്പനി വർധിപ്പിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശിച്ചു.

ജില്ലകളിലെ സ്ഥിതി വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. എറണാകുളം ജില്ലയുടെ സ്ഥിതി പ്രത്യേകം വിലയിരുത്തി. ഓരോ ജില്ലകളും ആക്ഷൻ പ്ലാനനുസരിച്ച് പ്രവർത്തനങ്ങൾ നടത്തണം. ഇത് കൃത്യമായി വിലയിരുത്തുകയും വേണം. വാർഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം. സംസ്ഥാനതലത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കാനും തീരുമാനമായി.

വെക്ടർ കൺട്രോൾ യൂണിറ്റുകളെ ജില്ലാ ആരോഗ്യ വിഭാഗം ഫലപ്രദമായി ഉപയോഗിക്കണം. ആവശ്യമായ ഹൈ റിസ്‌ക് പ്രദേശങ്ങളിൽ ഡിവിസി യൂണിറ്റുകളെ വിന്യസിച്ച് പ്രവർത്തനങ്ങൾ നടത്തണം. ഇതിനുവേണ്ട മാർഗനിർദേശങ്ങൾ അതത് സ്ഥലങ്ങളിൽ നിന്നു തന്നെ നൽകണം. ആഴ്ചയിലുള്ള റിപ്പോർട്ട് ജില്ലാതലത്തിൽ വിലയിരുത്തണമെന്നും മന്ത്രി നിർദേശം നൽകി.

നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കണം. പനി ബാധിച്ച് സങ്കീർണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാൽ പനി ബാധിച്ചാൽ മറ്റ് പകർച്ചപ്പനികളല്ലെന്ന് ഉറപ്പ് വരുത്തണം. കൊതുവിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേയിൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം.

അടച്ചുപൂട്ടി കിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ, ഉപയോഗിക്കാത്ത ടയറുകൾ, അടഞ്ഞ ഗട്ടറുകൾ, വീട്ടുചെടികൾ, വാട്ടർ ടാങ്കുകൾ, ഹാർഡ്‌വെയർ സ്റ്റോറുകളിലെയും അടഞ്ഞുകിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളില്‍ കൊതുക് പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ഫോഗിംഗ് പ്രവർത്തനങ്ങൾ നടത്തണം. സ്ഥാപനങ്ങളും ആശുപത്രികളും ഹോസ്റ്റലുകളും കൃത്യമായി വൃത്തിയാക്കണം. കുടിയേറ്റ തൊഴിലാളികളുടെ താമസ സൗകര്യവും പ്രത്യേകം ശ്രദ്ധിക്കണം.

Print Friendly, PDF & Email

Leave a Comment

More News