മാര്‍ത്തോമാ സഭ ഡിസംബര്‍ 21ന് സഭാ ദിനമായി ആചരിക്കുന്നു

ന്യൂയോര്‍ക്ക് : വിശുദ്ധ തോമാശ്ലീഹാ യേശുക്രിസ്തുവിന്റെ ദൗത്യവുമായി ഭാരതത്തില്‍ വന്നതോര്‍ത്ത് സ്‌തോത്രം ചെയ്യുന്നതിനും, സഭയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും എല്ലാ വര്‍ഷവും ഡിസംബര്‍ 21 ന് സഭാ ദിനമായി വേര്‍തിരിച്ചിരിക്കുന്നു.

സഭാ ദിനമായി വേര്‍തിരിച്ചിരിക്കുന്ന ഡിസം: 21നു മാര്‍ത്തോമാ സഭയിലെ എല്ലാ ഇടവകകളിലും പ്രാര്‍ഥനാ ദിനമായി വേര്‍തിരിച്ചു മധ്യസ്ഥ പ്രാര്‍ത്ഥനയോ  പ്രാര്‍ത്ഥന ശൃംഖലയോ  ക്രമീകരിക്കണമെന്ന് മാര്‍ത്തോമാ സഭാ  മെത്രാപ്പൊലീത്ത ഉദ്‌ബോധിപ്പിച്ചു.

മാര്‍ത്തോമാ സഭയുടെ സ്വത്ത് സഭാംഗങ്ങളുടെ അചഞ്ചലമായ വിശ്വാസവും കണ്ണുനീരോട്  കൂടിയ പ്രാര്‍ത്ഥനയുമാണ്. സഭയുടെ ഏതുകാര്യത്തിനും നവീകരണത്തിനും ആത്മീയ ഉണര്‍വിനും ദൈവ ജനത്തിന്റെ വിശ്വാസത്തോടു കൂടിയ പ്രാര്‍ത്ഥന അനിവാര്യമാണെന്ന് മെത്രാപോലീത്ത പറഞ്ഞു. സഭക്കു നാല്  എപ്പിസ്‌കോപ്പമാരെ കൂടി തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ സഭാംഗങ്ങള്‍ അതീവ ഗൗരവത്തോടും, ഭയഭക്തിയോടും, പ്രാര്‍ത്ഥനയോടും എപ്പിസ്‌കോപ്പല്‍  തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുന്നതിന് സഭാംഗങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണം എന്നും തിരുമേനി അഭ്യര്‍ത്ഥിച്ചു. ഡിസം: 21ന് വൈകിട്ട് എല്ലാ ഭവനങ്ങളിലും കുടുംബ പ്രാര്‍ത്ഥന മധ്യേ സഭയെയും സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രവര്‍ത്തകരെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കണം. സഭാ ദിനത്തില്‍  ആരാധന മദ്ധ്യേ ലഭിക്കുന്ന സ്‌തോത്ര കാഴ്ച സഭയുടെ സെന്റ് തോമസ് എപ്പിസ്‌കോപ്പല്‍ ഫണ്ടിലേക്ക് വേര്‍തിരിച്ചിരിക്കുകയാണെന്നും ആയത്  താമസംവിനാ സഭാ ഓഫീസിലേക്ക് അയച്ചു കൊടുക്കേണ്ടതുമാണെന്ന്  തിരുമേനി ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News