പുതുവത്സര ചിന്തകള്‍: ജോണ്‍ ഇളമത

പണ്ടൊക്കെ എന്തൊരുത്സാഹമായിരുന്നു പുതുവത്സരത്തെ വരവേല്‍ക്കാന്‍! ഇന്നതൊക്കെ അസ്തമിച്ചിരിക്കുന്നു. എന്തു പുതുവത്സരം? പ്രതീക്ഷകള്‍ക്ക് മങ്ങല്‍, അതല്ലെങ്കില്‍ തിമിരം ബാധിച്ചിരിക്കുന്നു. ഈയിടെ ഫേസ്ബുക്കില്‍ ആരോ വരച്ച ഒരു കാര്‍ട്ടൂണ്‍ കണ്ടു. “പപ്പാ, അയാം ബാക്ക്, മെറി കൃസ്തുമസ് ആന്റ് എ ഹാപ്പി ന്യൂഇയര്‍!”

ആരാണ് താരം. പഴയ വിദ്വാന്‍. ഭൂമുഖത്തുനിന്നൊളിച്ചോടി എന്നു കരുതിയിരുന്ന ആ സൂത്രകാരന്‍ വിദ്വാന്‍! അവനാണ് ഇന്നും താരം, “കൊറാണാ പത്തൊമ്പത്!”

അവനിന്നും നിന്നു വിലസുന്നു. പത്തൊമ്പതും, ഇരുപതും, ഇരുപത്തൊന്നും, ഇരുപത്തിരണ്ടും കഴിഞ്ഞിട്ടും. ഇരുപത്തിമൂന്നില്‍ എന്താകാം അവന്റെ അവതാരം? ഒരു ഹിരണ്യകശിപൂ അവതാരമാകാതിരിക്കട്ടെ എന്ന തോന്നലിനെ അവന്‍ മറികടക്കാതിരിക്കട്ടെ!

ആരോ ബുദ്ധിശാലിയാകാം ആ ഒരു കാര്‍ട്ടൂണ്‍ വരച്ചത്. എന്താാലും പൊട്ടിച്ചിരിച്ചുപോയി. സംഭവം നടക്കുന്നത് ചൈനയിലാണ്. ഒരു കൊറോണ വൈറസ് വെളുക്കെ ചിരിച്ച് ചൈനീസ് പ്രസിഡന്റിനെ ആലിംഗനം ചെയ്തു പറേവാ: ഡാഡീ! അയാം ബാക്ക്, ഹാപ്പി ന്യൂയര്‍!

ഇരുപത്തിമൂന്നിലും അവന്‍ തകര്‍ക്കുമോ എന്ന ഭീതിയില്‍ അമ്പരുന്ന നില്‍ക്കുന്ന പാവം ചൈനീസ് പ്രസിഡന്റ്, അംമ്പമ്പേ!

ആ കഥ അങ്ങനെ പോട്ടെ. കഴിഞ്ഞ കൊല്ലം ന്യൂഇയറിന് ഞങ്ങളെ കാണാന്‍ ന്യൂയോര്‍ക്കീന്ന് കുട്ടപ്പനും,തങ്കമ്മേം (ഫാമിലി ഫ്രണ്ട്‌സ്) കാനഡായ്ക്കു വന്നു, ഞങ്ങടെ കൂടെ ന്യൂഇയര്‍ അടിച്ചു പൊളിക്കാന്‍. ഞാനും കുട്ടപ്പനും വെള്ളം (മദ്യം) അല്പം കൂടുതലടിച്ചൂന്നു വെച്ചോ!

അവരു ഡ്രൈവ് ചെയ്താ വന്നേ. തങ്കമ്മക്ക് പിറ്റേന്ന് ജോലിക്കും പോണം. എമര്‍ജസി നേഴ്‌സാ. അതുകൊണ്ട് പന്ത്രണ്ടു മണി കഴിഞ്ഞ് ഹാപ്പി ന്യൂഇയര്‍ കഴിഞ്ഞ് ന്യൂയോര്‍ക്കിന് അവര്‍ തിരികെ പൊറപ്പെട്ടു. കുട്ടപ്പന്‍ കുടിച്ച വെള്ളം (മദ്യം) എറങ്ങും വരെ തങ്കമ്മ വണ്ടി ഓടിക്കാമെന്ന കണ്ടീഷനില്‍.

ഇതിനിടക്ക് വേറൊരു കാര്യം പറയാവല്ലോ ഞങ്ങളെ കൂടാതെ ന്യൂഇയറിന് വെള്ളമടിക്കാന്‍ കൂട്ടിനായി കാനഡായി തന്നെ ഞങ്ങടെ അയല്‍ക്കാരന്‍ ഇട്ടിച്ചായനുമൊണ്ടാരുന്നു. എണ്‍പതു കഴിഞ്ഞ യുവാവ്. വെള്ളമടിയും, അശ്ശീല നര്‍മ്മക്കാരനുമാണ് വിദ്വാന്‍. എന്തായാലും കേട്ടിരിക്കാന്‍ സുഖമുള്ള നര്‍മ്മം കാച്ചുന്ന അച്ചായന്‍. രണ്ടെണ്ണം ഉള്ളി ചെന്നാ അതൊഴുകും. ഇടക്കിടെ നാക്കിന് എല്ലിലാത്ത പോലെ ചൊറിച്ചുമല്ലും പറേം (മറിച്ചു ചൊല്ല്). അതൊക്കെ പേട്ടെ. ഇട്ടിച്ചായന്‍ വിഭാര്യനാണ് വെള്ളമടിച്ചാ!

കെട്ടു വിടും വരെ ഒന്നൊന്നര ദിവസത്തെ ഒറക്കമാണ് ഇഷ്ടനിഷടം. ഭാര്യ ഇല്ലാത്തോണ്ട് ശല്യമില്ലാതെ ഉറങ്ങി ഇട്ടിച്ചായനെഴുന്നേറ്റ് എന്നെ ഒരു ഫോണ്‍ കോള്‍!

എടാ, കുഞ്ഞുമോനെ!, തെറ്റിയ ഡന്‍ചറാ ഞാം വച്ചേക്കുന്നെ. അതെനിക്കു ചേരുന്നില്ല. ഇളകി പൊങ്ങി നിക്കുന്നു. എന്റേതവിടേങ്ങാനുമൊണ്ടാ? ഡന്‍ചറൂരി വാ കഴുകി ബാത്ത്‌റൂമി ഞാം വെച്ച് പിന്നെ പോരാം നേരമാ അതെടുത്തു വെച്ചെ. ഡന്‍ചറ് മാറിപോയന്നാ തോന്നുന്നെ! അയ്യോ! ഇവിടെങ്ങുമില്ലേ ,പിന്നെ…! എന്തോന്ന്, പിന്നെ….?

തിരികെ ന്യൂയോര്‍ക്കിനു പോകുന്ന തിരക്കില്‍, ആ തങ്കമ്മ ബോധമില്ലാതിരുന്ന കുട്ടപ്പന്റെ വായിക്കകത്തോട്ട് ഒരു സെറ്റ് ഡെന്‍ജറ് തള്ളികേറ്റുന്നതു ഞാം കണ്ടു, എന്നിട്ടൊരു ശകാരോം. ഇതിയാനിതു ഇതു പതിവാ, കള്ളു കുടിച്ചാ ബോധോം, പൊക്കണോം പോം. ഇത് നാലമത്തെ ഡന്‍ജറാ മാറി എടുത്തോണ്ട് പോയതായിരിക്കാം.

പെട്ടന്ന് ഞാം ന്യൂയോര്‍ക്കിന് ഫോണ്‍ കറക്കി! തങ്കമ്മേടെ കലമ്പിച്ച ശബ്ദം…

എന്റെ പൊന്നു കുഞ്ഞമോനെ! ഇതിയാന് ഞാന്‍ തള്ളിക്കേറ്റി കൊടുത്ത ഡന്‍ചഴ്‌സ് തെറ്റി. ഇതാരടേതാ? ആ ഇട്ടിച്ചനപ്പപ്പാന്റെ മറ്റോ ആണോ? അല്ലേലും വായിക്കാത്തോട്ടു വെക്കുമ്പം അവനോന്റെ പല്ലാണോ, അല്ലിയോ എന്ന തിരിച്ചറിവ് ഇല്ലാതെ, ബോധമില്ലാതെ കുടിക്കുന്ന ഇതിയാനിനി ശിഷ്‌ട കാലം വിത്തൗട്ട് പല്ലായിട്ടു കഴിയട്ടെ, അല്ലാതെന്തോ പറയാന്‍!!

Print Friendly, PDF & Email

Leave a Comment

More News