മണിപ്പൂരിൽ ക്രൈസ്തവർക്കു നേരെ നടക്കുന്നത് ഭരണകൂട പിന്തുണയുള്ള വംശീയാക്രമണം: വെൽഫെയർ പാർട്ടി

മണിപ്പൂരിൽ നടക്കുന്നത് ഗോത്രവർഗക്കാർക്കും ക്രൈസ്തവർക്കും നേരെയുള്ള വംശീയാക്രമണമാണെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മണിപ്പൂരിലെ ക്രൈസ്തവർക്കെതിരെയുള്ള വംശീയ ആക്രമണത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് നടത്തിയ ബഹുജന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാർ ഭരണകൂടത്തിൻ്റെ പിന്തുണയോടെ നടക്കുന്ന ആക്രമണമാണിത്. ഇന്ത്യയിൽ സംഘ്പരിവാർ ആധിപത്യം സമ്പൂർണ്ണമായാൽ എന്താണ് സംഭവിക്കുക എന്നതിൻ്റെ നേർ ചിത്രമാണ് മണിപ്പൂർ വരച്ച് കാട്ടുന്നത്. വ്യത്യസ്ത ജനവിഭാഗങ്ങൾ സമാധാനമായി കഴിഞ്ഞു കൂടിയിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഉണ്ടാക്കിയ സ്വാധീനം വൻ ദുരന്തമാണ് ഉണ്ടാക്കുന്നത്. തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ച് BJP വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വലിയ ധ്രൂവീകരണമാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം ത്രിപുരയിൽ മുസ്ലിങ്ങൾക്ക് നേരേയും ആസൂത്രിത ആക്രമണമുണ്ടായി. മതന്യൂനപക്ഷങ്ങളെയും ദലിത്-ഗോത്ര വിഭാഗങ്ങളെയും ഉൻമൂലനം ചെയ്യുക എന്ന സംഘ്പരിവാർ പദ്ധതിയുടെ ഭാഗമാണിതെല്ലാം. 2002 ലെ ഗുജറാത്ത് വംശഹത്യയെയും 2008 ലെ കന്ധമാൽ വംശഹത്യയെയും അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോൾ നടക്കുന്ന ആക്രമണം.

അക്രമികളെ അമർച്ച ചെയ്യാനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാകണം. രാജ്യത്തെ മതനിരപേക്ഷ സമൂഹത്തിൽ നിന്ന് ഒറ്റക്കെട്ടായ പ്രതിഷേധം ഉയരണമെന്നും മണിപ്പൂരിലെ ജനതയ്ക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി കെ അബ്ദുൽ അസീസ്, ഉസ്മാൻ താമരത്ത്, എ.പി.അഹമ്മദ്, സുന്ദർരാജ് മലപ്പുറം, മുനീബ് കാരക്കുന്ന്, ജംഷീൽ അബൂബക്കർ, ഇബ്രാഹിംകുട്ടി മംഗലം, രജിത മഞ്ചേരി, നസീറ ബാനു, അഷ്റഫ് അലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News