അമേരിക്കന്‍ പണമിടപാട് സ്ഥാപത്തിലെ സാങ്കേതിക വീഴ്ച കണ്ടെത്തിയ വിദ്യാര്‍ത്ഥിക്ക് 25 ലക്ഷം രൂപ പ്രതിഫലം

മലപ്പുറം: വെബ്‌സൈറ്റിലെ സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടിയതിന് പെരിന്തല്‍മണ്ണയിലെ വിദ്യാര്‍ത്ഥിക്ക് ലഭിച്ച പ്രതിഫലം 25 ലക്ഷം രൂപ. പെരിന്തല്‍മണ്ണ റെഡ് ടീം ഹാക്കര്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥി ഗോകുല്‍ സുധാകര്‍ ആണ് ഈ അപൂര്‍വ നേട്ടത്തിന് ഉടമയായത്. ഈയടുത്ത കാലത്തു ലഭിച്ച ഏറ്റവും കൂടിയ പ്രതിഫലതുക കൂടിയാണിത്.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ഗോകുല്‍ സുരേഷിന് ചെറുപ്പം മുതലെ സൈബര്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കറാകുക എന്നതായിരുന്നു സ്വപ്നം. മിസ്റ്റര്‍ റോബോട്ട്, ബ്ലാക് മിറര്‍ തുടങ്ങിയ ഇംഗ്ലീഷ് ടെലിവിഷന്‍ പരമ്പരകള്‍ ഇതിന് ഊര്‍ജ്ജം പകര്‍ന്നു. യുഎസ് ആസ്ഥാനമായ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനത്തിലെ അപാകത തിരിച്ചറിഞ്ഞ ഗോകുലിന് പ്രമുഖ ഫിനാന്‍സ് കമ്പനി പ്രതിഫലമായി നല്‍കിയത് 25 ലക്ഷം ഇന്ത്യന്‍ രൂപയാണ്. കമ്പനിയുടെ പേരോ, അപകട സാധ്യതതയോ വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെയാണ് കമ്പനി പ്രതിഫലം നല്‍കിയത്.

ഉപയോഗിക്കുന്ന തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനിലെ റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ വഴി ഫയലിലേക്ക് നല്‍കിയിരിക്കുന്ന ആക്‌സസ് മറ്റൊരു ഉപകരണത്തില്‍ നിന്ന് നിയന്ത്രിക്കാകും വിധമായിരുന്നു പ്രവര്‍ത്തനം. ഈ അപാകത ഹാക്കര്‍വണ്‍ എന്ന വെബ്‌സൈറ്റ് വഴി റിപ്പോര്‍ട്ട് ചെയതതിനാണ് ഗോകുലിനെ തേടി ഇത്രയും വലിയ പ്രതിഫലത്തുക എത്തിയത്. ആപ്പുകളിലെ കേടുപാടുകളോ ബഗുകളോ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കുള്ള പ്ലാറ്റ്‌ഫോമാണ് ഹാക്കര്‍ വണ്‍.

ബി ടെക് പഠനം പാതിവഴിയിലിരിക്കെയാണ് ഗോകുല്‍ സൈബര്‍ സെക്യൂരിറ്റി കോഴ്‌സ് പഠിക്കാന്‍ പെരിന്തല്‍മണ്ണ റെഡ് ടീം ഹാക്കര്‍ അക്കാഡമിയില്‍ എത്തുന്നത്. നാലു മാസത്തെ സിഐസിഎസ്എ കോഴ്‌സ് പഠിച്ചിറങ്ങിയ ഗോകുല്‍ ബഗ് ബൗണ്‍ഡി എന്ന പ്രോഗ്രാം വഴി സ്റ്റാര്‍ബഗ്‌സ്, സോറാറെ തുടങ്ങിയ വിദേശ സൈറ്റുകളുടെയും, സര്‍ക്കാര്‍ വെബ്‌സൈറ്റ് അടക്കം ഇരുപതിലേറെ വെബ്‌സൈറ്റ്കളുടെ ബഗ് (സുരക്ഷ വീഴ്ച ) ഇതിനകം കണ്ടെത്തിയിട്ടുണ്ട്. റെഡ്ടീം ഹാക്കര്‍ അക്കാദമിയിലെ പരിശീലനത്തിന് പിന്നാലെ സഹായകമായ മറ്റു ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സഹായത്തോടെ കൂടുതല്‍ പഠനം ഈ വിഷയത്തില്‍ ഗോകുല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

മണ്ണാര്‍ക്കാട് കുണ്ടൂര്‍ക്കുന്ന് സ്വദേശി റിട്ട. അധ്യാപകനായ സുധാകരന്‍, നേഴ്‌സ് ആയ ജലജ ദമ്പതികളുടെ മകനാണ് ഗോകുല്‍ സുധാകര്‍. പാലക്കാട് ആയുര്‍വേദ ഡോക്ടര്‍ ആയ കാര്‍ത്തികയാണ്സഹോദരി.

Print Friendly, PDF & Email

Leave a Comment

More News