സാൽവേഷൻ ആർമി പള്ളിപ്പടി – പൊയ്യാലുമാലിൽപ്പടി റോഡ്; മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു

എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സാൽവേഷൻ ആർമി പള്ളിപ്പടി മുതൽ പൊയ്യാലുമാലിൽപ്പടി റോഡിൻ്റെ ദുരവസ്ഥയെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.

പൊതുപ്രവർത്തകൻ തലവടി തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഉൾപ്പെടുത്തി നല്‍കിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ റോഡിൻ്റെ ഇരുവശത്തായി 25-ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത ശരീരം തളർന്ന ഭിന്നശേഷിക്കാരനായ യുവാവ് ഉൾപ്പെടെ കിടപ്പു രോഗികളും ഇതിൽ ഉൾപ്പെടും. വെള്ളപ്പൊക്കമുണ്ടായാൽ ‘പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന’ പദ്ധതി പ്രകാരം നിർമ്മിച്ച പാരേത്തോട് വട്ടടി റോഡിൽ പോലും എത്താൻ പറ്റാത്ത അവസ്ഥ മൂലം ഈ പ്രദേശം ഒറ്റപ്പെടുകയാണ്. ഒരു ഓട്ടോറിക്ഷയിൽ പോലും ഇതുവഴി രോഗികളെയും കൊണ്ട് പ്രധാന റോഡിൽ എത്തുവാൻ സാധ്യമല്ല. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ നോട്ടീസ് വിതരണം ചെയ്യുന്നതിനിടയിൽ ഈ വഴിയിൽ കുഴഞ്ഞ് വീണ കർഷക തൊഴിലാളിയായ തലവടി കൊച്ചുപുരയ്ക്കൽ രാജു ദാമോദരനെ (55) ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്നു മരണപ്പെട്ടു. ആംബുലൻസ് എത്തിയെങ്കിലും നാട്ടുകാർ സ്ട്രെച്ചറിൽ കിടത്തി 700 മീറ്റർ നടന്നാണ് ആംബുലൻസിൽ രോഗിയെ എത്തിച്ചത്.

ഈ റോഡിൽ ചെറിയ മഴ ഉണ്ടായാലും വെള്ളം കെട്ടി കിടന്ന് ചെളിയാകുകയാണ്. ഈ റോഡിൽ വഴിവിളക്കുകൾ പോലും ഇല്ല. മഴക്കാലത്ത് സൈക്കിളിൽ പോലും വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ പറ്റാത്ത വിധം ബുദ്ധിമുട്ട് ആണ് അനുഭവിക്കുന്നത്. വെള്ളപൊക്ക സമയത്ത് ഈ പ്രദേശം പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. വെള്ളപൊക്ക സമയത്ത് ചില ഭാഗങ്ങളിൽ 4 അടിയോളം ഉയരത്തിൽ വെള്ളമുണ്ടാകും. എല്ലാ വീടുകളിലും വാഹനമുണ്ടെങ്കിലും വെള്ളപൊക്ക സമയത്ത് പ്രദേശം ഒറ്റപെടുകയാണ്. നിലവിലുള്ള വഴികൾ മണ്ണിട്ട് ഉയർത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Print Friendly, PDF & Email

Leave a Comment

More News