ക്ഷേത്രങ്ങളിൽ നിർബന്ധമായും ഗണപതി ഹോമം നടത്തണമെന്ന് ദേവസ്വം ബോര്‍ഡ്; പരിശോധനയ്ക്കായി വിജിലന്‍സ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ചിങ്ങം ഒന്നിനും വിനായക ചതുർത്ഥിക്കും ഗണപതിഹോമം നിർബന്ധമായും നടത്തണമെന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവിട്ടു. സ്പീക്കർ എഎൻ ഷംസീറിന്റെ ഗണപതി മിത്ത് വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ്.

ചിങ്ങം ഒന്ന് വ്യാഴാഴ്ചയും വിനായക ചതുർത്ഥി ദിനമായ 20-നും വിശേഷാല്‍ ഗണപതി ഹോമം നിർബന്ധമാക്കിയിട്ടുണ്ട്. ബോർഡിന് കീഴിൽ 1254 ക്ഷേത്രങ്ങളുണ്ട്. പണ്ട് ഇവിടെ ഗണേശ ഹോമം നടത്തിയിരുന്നു. എന്നാൽ, ഇതിനായി പ്രത്യേക ഉത്തരവൊന്നും ബോർഡ് പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ, ഇത്തവണ എല്ലാ ക്ഷേത്രങ്ങളിലും നടത്താനാണ് ദേവസ്വം ബോർഡ് ഉത്തരവിട്ടത്.

രണ്ടുദിവസവും നടക്കുന്ന ഗണപതിഹോമത്തിന് വ്യാപക പ്രചാരണം നൽകണമെന്നും ബുക്കിങ് സൗകര്യം ഒരുക്കണമെന്നും ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ഇതിനുള്ള ക്രമീകരണം ഒരുക്കേണ്ടത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും സബ്ഗ്രൂപ്പ് ഓഫീസർമാരുമാണ്. ബോർഡ് നിർദേശിച്ചതുപോലെ ഹോമം നടക്കുന്നുണ്ടോയെന്ന് പരിശോധനയുണ്ടാകും. ഇതിന് വിജിലൻസ് വിഭാഗത്തിനു പുറമേ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ-ഇൻസ്‌പെക്ഷൻ എന്നിവരെ ചുമതലപ്പെടുത്തി.

മിത്ത് വിവാദത്തിൽ, ദേവസ്വം ബോർഡ് വിശ്വാസികൾക്കൊപ്പമാണെന്ന പ്രതീതി കൊണ്ടുവരാനാണ് തിരക്കിട്ട ഈ ഉത്തരവെന്നാണ് വിലയിരുത്തൽ.

Print Friendly, PDF & Email

Leave a Comment

More News