‘കേരളീയം 2023’: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത മഹോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവമാണ് കേരളീയം 2023 പരിപാടിയിലൂടെ തലസ്ഥാന നഗരിയിൽ നടക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം 2023’ പരിപാടിയുടെ സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനവും വെബ്‌സൈറ്റിന്റെയും ലോഗോയുടെയും പ്രകാശനവും കനകക്കുന്ന് പാലസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തലസ്ഥാന നഗരിയിൽ നവംബർ ഒന്നു മുതൽ ഏഴു വരെയാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തെക്കുറിച്ച് വിദേശികൾക്ക് അടക്കം മനസിലാക്കി കൊടുക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കേരളം എങ്ങനെ ഇന്നു കാണുന്ന നാടായെന്നും ഇനി എങ്ങനെ മാറും എന്ന് ചിത്രീകരിക്കാനാണ് നവകേരളത്തെ എല്ലാ അർത്ഥത്തിലും ലോകസമക്ഷം അവതരിപ്പിക്കാൻ ശ്രമിക്കുന്ന പരിപാടി ശ്രമിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള സ്ഥലങ്ങളിൽ കേരളീയവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടക്കും. കേരളത്തിന്റെ ചരിത്രവും വർത്തമാനവും വ്യക്തമാക്കുന്ന പ്രത്യേക ലൈറ്റ് ആൻഡ് സൗണ്ട് ഷോ കേരളീയത്തിന്റെ ഭാഗമാകും. ഇതിനായി സെക്രട്ടേറിയറ്റ് മന്ദിരം തന്നെ പ്രത്യേക സ്‌ക്രീനാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ഒരു തീം കേരളീയത്തിന്റെ പ്രത്യേകതയാണ്. കാടുകളുടെയും ജലത്തിന്റെയും സംരക്ഷണം ആകും മുഖ്യ പ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനായി. കേരളത്തിന്റെ എല്ലാ നേട്ടങ്ങളും പ്രദർശിപ്പിക്കാൻ പറ്റുന്ന വേദിയായി പരിപാടി മാറുമെന്ന് കേരളീയം 2023 സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ കൂടിയായ മന്ത്രി പറഞ്ഞു. വരും വർഷങ്ങളിൽ കേരളത്തെ സംബന്ധിച്ച പ്രധാന പരിപാടിയായി ഇതു മാറുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു. കേരളീയം സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ -പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു , മേയർ ആര്യ രാജേന്ദ്രൻ , വി.കെ. പ്രശാന്ത് എം.എൽഎ, സംസ്ഥാന ചീഫ് സെക്രട്ടറിയും കേരളീയം ജനറൽ കൺവീനറുമായ ഡോ: വി. വേണു തുടങ്ങിയവർ പങ്കെടുത്തു.

കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ ഏഴു വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളിലാണ് കേരളീയം 2023 അരങ്ങേറുന്നത്. കേരളത്തിന്റെ സമസ്ത നേട്ടങ്ങളെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിക്ക് ശേഷം 19 സബ് കമ്മിറ്റികളുടെ കൺവീനർമാരുടെ യോഗം മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്നു.

പിആര്‍‌ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News