കാനഡ വിഘടനവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നു; പാക്കിസ്താന്‍ അവര്‍ക്ക് ധനസഹായം നല്‍കുന്നു: ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്

ന്യൂഡല്‍ഹി: ഖാലിസ്ഥാനി വിഘടനവാദികൾക്ക് കാനഡ സുരക്ഷിത താവളമൊരുക്കുമ്പോള്‍ പാക്കിസ്താന്‍ അവർക്ക് ധനസഹായം നൽകുന്നു എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞു. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന് ഒട്ടാവ ആരോപിച്ചതിന് പിന്നാലെ ഇന്ത്യ-കാനഡ നയതന്ത്ര തർക്കം ഉടലെടുത്തതിന് ശേഷം ആദ്യമായി നടത്തിയ പത്രസമ്മേളനത്തിലാണ് ബാഗ്ചിയുടെ പ്രസ്താവന.

“കാനഡയുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. മുൻവിധിയോടെ അവര്‍ കാണുന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകൾ ഞങ്ങൾ കാനഡയെ അറിയിച്ചിട്ടുണ്ട്. നിജ്ജാർ കേസിനെക്കുറിച്ച് നേരത്തെയോ ഇപ്പോഴോ പ്രത്യേക വിവരങ്ങളൊന്നും കാനഡ പങ്കിട്ടിട്ടില്ല. ഏത് വിവരവും പരിശോധിക്കാൻ ഞങ്ങൾ തയ്യാറാണ്,” കുറ്റവാളികളെക്കുറിച്ചും ഇന്ത്യ അന്വേഷിക്കുന്നവരെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ ഇന്ത്യ കാനഡയിലേക്ക് നൽകിയിട്ടുണ്ടെന്നും എന്നാൽ കാനഡ ഒരിക്കലും അതനുസരിച്ച് പ്രവർത്തിച്ചില്ലെന്നും ബാഗ്ചി പറഞ്ഞു.

“കനേഡിയൻ നയതന്ത്രജ്ഞർക്ക് നേരെയുള്ള ഏത് ഭീഷണിയെയും ഞങ്ങൾ അപലപിക്കുന്നു. എന്നാൽ, വലിയ വിഷയം ഖാലിസ്ഥാൻ ഭീകരതയാണ്. അത് പാക്കിസ്താന്‍ ധനസഹായം നൽകുന്നതാണെന്നും, കാനഡ സുരക്ഷിതമായ താവളമൊരുക്കിയതാണെന്നും കുറച്ചുകാലമായി ഞങ്ങൾക്കറിയാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യാ ഗവണ്മെന്റ് ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്ന കാനഡയുടെ ആരോപണങ്ങൾ “രാഷ്ട്രീയ പ്രേരിതമാണെന്ന്” തോന്നുന്നുവെന്നും ബാഗ്ചി അഭിപ്രായപ്പെട്ടു.

കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകൾ “സുരക്ഷാ ഭീഷണികൾ” നേരിടുന്നുണ്ടെന്നും അതുകൊണ്ട് വിസ അപേക്ഷകൾ “താത്കാലികമായി” നിർത്തിവയ്ക്കാൻ കാരണമായെന്നും MEA പറഞ്ഞു.

“ഞങ്ങളുടെ ഹൈക്കമ്മീഷനും കാനഡയിലെ കോൺസുലേറ്റുകളും നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് നിങ്ങൾക്കറിയാം. അത് കോണ്‍സുലേറ്റുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുമുണ്ട്. അതനുസരിച്ച്, ഞങ്ങളുടെ ഹൈക്കമ്മീഷനും കോൺസുലേറ്റുകൾക്കും താൽക്കാലികമായി വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യാൻ കഴിയില്ല. സ്ഥിതിഗതികൾ പതിവായി അവലോകനം ചെയ്തതിനുശേഷമേ തീരുമാനം മാറ്റാന്‍ സാധിക്കൂ,” ബാഗ്ചി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News