എടത്വ നഗരത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ല ; എടത്വ വികസന സമിതി കുത്തിയിരിപ്പ് സമരം നടത്തി

എടത്വ: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയുടെ നിർമ്മാണം അടിയന്തിരമായി  പൂർത്തിയാക്കണമെന്നും   എടത്വ നഗരത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.  പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി കുഞ്ഞുമോൻ പട്ടത്താനം അധ്യക്ഷത വഹിച്ചു.
അമ്പലപ്പുഴ ഭാഗത്തേക്ക് യാത്രക്കാർ ബസ് കാത്ത് നിന്നിരുന്നത് ഒരു വ്യക്ഷ തണലിലായിരുന്നു. റോഡ് വികസനം നടത്തിയപ്പോൾ ആ വൃക്ഷം വെട്ടിക്കളഞ്ഞു. പൊരിവെയിലത്തും മഴയത്തും ഇപ്പോൾ ജനം കടത്തിണ്ണകളെയാണ് ആശ്രയിക്കുന്നത്. തിരുവല്ല ഭാഗത്തേക്ക് ഉള്ള യാത്രക്കാർ ആശ്രയിക്കുന്നത് ചോർന്നൊലിക്കുന്ന കാത്തിരിപ്പ് കേന്ദ്രമാണ്.  എടത്വ ടൗണിൽ വരച്ച  സീബ്രാലൈൻ മാഞ്ഞു പോയതു മൂലം ഉള്ള അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും എടത്വ വികസന സമിതി ആവശ്യപ്പെട്ടു.
 കോടി കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച  റോഡിൽ നെടുമ്പ്രം ഭാഗത്ത് വെള്ളപൊക്ക സമയങ്ങളിൽ ഉണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കണമെന്നും തലവടി പഞ്ചായത്ത് ജംഗ്ഷനിലുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി ഉണ്ടാകണമെന്നും എടത്വ പാലത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ  പാലത്തോടു ചേർന്ന് നടപ്പാത  നിർമ്മിയ്ക്കണമെന്നും സമിതി  ആവശ്യപെട്ടു.
രക്ഷാധികാരിമാരായ ജോജി കരിക്കംപള്ളി,അഡ്വ.പി.കെ സദാനന്ദൻ,വൈസ് പ്രസിഡൻ്റ്മാരായ  അഡ്വ.ഐസക്ക് രാജു, ഷാജി തോട്ടുകടവിൽ, പി.ഡി രമേശ്കുമാർ,ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ട്രഷറാർ ഗോപകുമാർ തട്ടങ്ങാട്ട്, ജോൺസൺ എം.പോൾ , ഐസക്ക്  എഡ്വേർഡ് ,ടി.ടി. ജോർജ്ജ്ക്കുട്ടി, എം.ജെ. ജോർജ്ജ്, ഷാജി മാധവൻ ,പി .വി.എൻ മേനോൻ,പി.വി.ചാക്കോ, ബാബു കണ്ണന്തറ, കെ.ജി ശശീധരൻ എന്നിവർ പ്രസംഗിച്ചു.
യാത്രക്കാരുടെ  ഒപ്പുകൾ ശേഖരിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്കും പൊതു ഗതാഗത വകുപ്പ് ‘മന്ത്രിക്കും നിവേദനം നല്കാൻ തീരുമാനിച്ചു.
Print Friendly, PDF & Email

Leave a Comment

More News