ശബരിമലയില്‍ കുടിവെള്ളം കിട്ടാതെ തീര്‍ത്ഥാടകര്‍ വലഞ്ഞു; തിരക്ക് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട പോലീസിനെതിരെ അയ്യപ്പ ഭക്തരുടെ പ്രതിഷേധം

പത്തനംതിട്ട: കുടിവെള്ളവും ഭക്ഷണവും കിട്ടാതെ വലഞ്ഞ അയ്യപ്പഭക്തരെ തടയുന്ന പോലീസിനെതിരെ ഭക്തരുടെ പ്രതിഷേധം. രാത്രി വൈകിയും അയ്യപ്പഭക്തർ ഇലവുങ്കലിൽ പ്രതിഷേധ പ്രകടനം നടത്തി. കെഎസ്ആർടിസി ബസിൽ അയ്യപ്പഭക്തരെ കുത്തിനിറച്ചതിനെതിരെ ഒരുകൂട്ടം ഭക്തർ പ്രതിഷേധിച്ചു.

തിരക്ക് നിയന്ത്രിക്കാൻ പൊലീസ് സ്വീകരിച്ച അശാസ്ത്രീയമായ മാർഗങ്ങൾ സ്ഥിതിഗതികൾ വഷളാക്കി. സന്നിധാനത്തെ തിരക്ക് കുറയ്ക്കാൻ നിലയ്ക്കലിലും ഇലവുങ്കലിലും അയ്യപ്പഭക്തർക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ നിയന്ത്രണം സ്ഥിതി കൂടുതൽ വഷളാക്കി. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിൽ പോലീസിന് തുടക്കം മുതൽ തന്നെ വൻ വീഴ്ചയാണ് സംഭവിച്ചത്.

തുടർച്ചയായി നാലാം ദിവസമാണ് കനത്ത തിരക്ക് മൂലം ശബരിമല തീർത്ഥാടകർ ദുരിതമനുഭവിക്കുന്നത്. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ മണിക്കൂറുകളോളം ആണ് പലരും വരിയിൽ നിൽക്കുന്നത്. പ്ലാപള്ളി മുതൽ നിലയ്ക്കൽ വരെ വാഹനങ്ങളുടെ നീണ്ട നിരയും കാണാൻ കഴിയുന്നതാണ്. സന്നിധാനത്ത് തിരക്ക് കുറയ്ക്കാനായി 10 മിനിറ്റ് ഇടവേളകളിൽ രണ്ട് കെഎസ്ആർടിസി ബസുകൾ മാത്രമാണ് പോലീസ് നിലക്കലിൽ നിന്നും പമ്പയിലേക്ക് കടത്തിവിടുന്നത്.

കെഎസ്ആർടിസി ബസിൽ മാത്രമേ പമ്പയിലേക്ക് പോകാൻ കഴിയൂ എന്നതിനാൽ അയ്യപ്പഭക്തർ ഏറെ ബുദ്ധിമുട്ടുകയാണ്. 50 പേർക്ക് ഇരിക്കാവുന്ന ബസിൽ നൂറിലധികം പേരെ കയറ്റിയാണ് പമ്പയിലേക്ക് ബസുകൾ പുറപ്പെടുന്നത്. അയ്യപ്പഭക്തർ മണിക്കൂറുകളോളം നരകയാതന അനുഭവിക്കുന്നു. ബസിനുള്ളിൽ പോലും ഇന്ന് ഭക്തർ തളർന്നു വീഴുന്നത് കാണാമായിരുന്നു. നാല് ദിവസത്തിലേറെയായി അനിയന്ത്രിതമായ തിരക്ക് തുടർന്നെങ്കിലും സർക്കാരോ പോലീസോ ഒരു നടപടിയും സ്വീകരിച്ചില്ല.

Print Friendly, PDF & Email

Leave a Comment

More News