പാർലമെന്റ് സുരക്ഷാ വീഴ്ച: ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് ഖാർഗെ

ന്യൂഡൽഹി: ലോക്‌സഭയിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ഇരുസഭകളിലും ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയും ആവശ്യപ്പെട്ടു.

രാജ്യസഭയിൽ സംസാരിക്കവേ, ലോക്‌സഭയിൽ സുരക്ഷാ വീഴ്ചയുടെ വിഷയം ഉന്നയിച്ച ഖാർഗെ പറഞ്ഞു, “ഇന്ന് പാർലമെന്റിൽ നടന്ന സുരക്ഷാ വീഴ്ച വളരെ ഗൗരവമുള്ള വിഷയമാണ്. ആഭ്യന്തരമന്ത്രി ഇരുസഭകളിലും വന്ന് ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.”

ലോക്‌സഭയുടെയും രാജ്യസഭയുടെയും പ്രശ്‌നമല്ല ഇതെന്നും വൻ സുരക്ഷാ സജ്ജീകരണങ്ങളുണ്ടായിട്ടും രണ്ടുപേർ എങ്ങനെ സുരക്ഷാ ലംഘനം നടത്തിയെന്നതാണ് ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.

ചെയർമാൻ ജഗ്ദീപ് ധൻഖർ ഇടപെട്ടു

“അതിനെക്കുറിച്ച് അറിഞ്ഞ നിമിഷം ഞാൻ സെക്യൂരിറ്റി ഡയറക്ടറെ വിളിച്ചു. ഞാൻ അദ്ദേഹത്തോട് ഒരു അപ്ഡേറ്റ് കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. ഈ സമയത്ത് അദ്ദേഹം എനിക്ക് നൽകിയ അപ്‌ഡേറ്റ്, ഞാൻ സഭയുമായി പങ്കിട്ടു. ഇത് ആശങ്കാജനകമാണ്, പക്ഷേ വിശദാംശങ്ങൾക്കായി നമുക്ക് കാത്തിരിക്കാം,” ധൻഖർ പറഞ്ഞു.

രണ്ട് നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തതായി അപ്‌ഡേറ്റ് ലഭിച്ച നിമിഷം താൻ അംഗങ്ങളോട് സൂചിപ്പിച്ചതായും ധൻഖർ പറഞ്ഞു. “നമുക്ക് കുറച്ച് സമയം കൂടി നൽകാം,” അദ്ദേഹം പറഞ്ഞു.

“ഇവിടെ ജീവൻ നഷ്ടപ്പെടുന്നു, നിങ്ങൾ സമയം നൽകണമെന്ന് ആവശ്യപ്പെടുന്നു. അവർ ഗ്യാസ് തുറന്നുവിട്ടു, നേരത്തെയും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തെ ഓർത്ത് നമ്മള്‍ ഇന്ന് രക്തസാക്ഷി ദിനം ആചരിച്ചു എന്നോര്‍ക്കണം,” പ്രകോപിതനായ ഖാർഗെ പറഞ്ഞു.

അതേസമയം, ഒന്നും രേഖപ്പെടുത്തില്ലെന്ന് ധൻഖർ പറഞ്ഞു.

തുടർന്ന് ഖാർഗെ തന്റെ പരാമർശങ്ങൾ വീഡിയോയ്‌ക്കൊപ്പം എക്‌സിൽ പോസ്റ്റ് ചെയ്യുകയും സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

മതിയായ വിവരങ്ങൾ ലഭിച്ചില്ലെന്നും ലോക്‌സഭ നിർത്തിവെച്ചതായും ഖാർഗെ പറഞ്ഞു. രാജ്യസഭ നിർത്തിവെച്ച് ആഭ്യന്തരമന്ത്രി വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കോൺഗ്രസ് വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ച് സഭാ നേതാവ് പിയൂഷ് ഗോയൽ ഖാർഗെയെ തിരിച്ചടിച്ചു.

“രാജ്യസഭ മുതിർന്നവരുടെ സഭയാണെന്ന് ഞാൻ കരുതുന്നു. ഇതിനെല്ലാം ഉപരി ഈ രാജ്യം ഒന്നാണെന്ന സന്ദേശം നൽകണം. സഭാ നടപടികൾ തുടരണം… കോൺഗ്രസ് അതിനെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ഞാൻ കരുതുന്നു, ഇത് രാജ്യത്തിന് നല്ല സന്ദേശമല്ല,” ഗോയൽ പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ടെന്നും സഭ തുടർന്നും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News