കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് ഓപ്പറേഷന് കൂടുതൽ ഇന്ത്യൻ, സൗദി വിമാന കമ്പനികളെ ഉൾപ്പെടുത്തി റീ ടെണ്ടർ വിളിക്കണം: വെൽഫെയർ പാർട്ടി

മലപ്പുറം : കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് ഓപ്പറേഷന് കൂടുതൽ ഇന്ത്യൻ, സൗദി വിമാന കമ്പനികളെ ഉൾപ്പെടുത്തി റീ ടെണ്ടർ വിളിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു. കരിപ്പൂരിൽ വിമാനത്താവളത്തിൽ നിന്ന് ഹജ്ജിന് യാത്ര ചെയ്യുന്നവരെ എയർ ഇന്ത്യ എക്സ്പ്രസ് ചൂഷണം ചൂഷണം ചെയ്യുകയാണ്.

കോഴിക്കോട് വിമാനത്താവളത്തിലെ വലിയ വിമാന സർവീസ് ഉടനെ പുനരാരംഭിക്കണം. വലിയ വിമാനങ്ങളുടെ സർവീസ് 2015 മുതൽ ആണ് തികച്ചും അന്യായമായ കാരണങ്ങൾ ചൂണ്ടി കാട്ടി പലപ്പോഴായി കേന്ദ്ര സർക്കാർ ഇവിടെ തടഞ്ഞു വെച്ചിരിക്കുന്നത്. 2020 ലെ വിമാനാപകടത്തെ മറയാക്കി കേരളത്തിലെ ചില സ്വകാര്യ വിമാനത്താവള വക്താക്കളുടെ ഇടപെടലിനെ തുടർന്ന് കോഴിക്കോടിന്റെ വലിയ വിമാന സർവീസ് കേന്ദ്ര വ്യോമയാന മന്ത്രാലയം തടഞ്ഞു വെച്ച സമീപനം നീതീകരിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ കേവലം ആലങ്കാരിക സംവിധാനം ആക്കിയിരിക്കുകയാണ്. ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമത്തിനും സുഗമമായ നടത്തിപ്പിനും ഇടപെടാൻ കഴിയാത്ത സർക്കാരിന്റെ ഭാഗമായ ഹജ്ജ് കമ്മിറ്റികൾ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രികർക്കുള്ള നിരക്ക് വർദ്ധനവ് പിൻവലിക്കുക, ഹജ്ജ് കമ്മിറ്റിയുടെ അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കാലിക്കറ്റ് എയർപോർട്ട് പരിസരത്ത് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷ്ണൻ കുനിയിൽ, ജംഷീൽ അബൂബക്കർ, ബന്ന മുതുവല്ലൂർ, റഷീദ് എൻ കെ, ത്വാഹിറാ ഹമീദ്, നാജിയ പി.പി, സൈതലവി ടി തുടങ്ങിയവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News