കേരള ബജറ്റ്: പ്രവാസികളോട് തികഞ്ഞ അവഗണനയാണ് കാണിച്ചതെന്ന് കൾച്ചറൽ ഫോറം

ദോഹ : കേരള നിയമസഭയിൽ കെ. എൻ ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ നാലാം ബജറ്റ് പ്രവാസികളോട് തികഞ്ഞ അവഗണനയാണ് കാണിച്ചതെന്ന് കൾച്ചറൽ ഫോറം സെക്രട്ടേറിയറ്റ് അഭിപ്രായപെട്ടു.വിവിധ പ്രവാസി പദ്ധതികൾക്കായുള്ള ബജറ്റ് വീതം വർദ്ധിപ്പിക്കാത്ത സർക്കാർ രണ്ട് പദ്ധതികളുടെ വിഹിതം കഴിഞ്ഞ വർഷത്തേക്കാൾ കുറയ്ക്കുകയാണ് ചെയ്തത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് പതിനായിരക്കണക്കിന് പ്രവാസികൾ നാട്ടിൽ തിരിച്ചെത്തുന്ന ഈ ഘട്ടത്തിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ സ്വയം തൊഴിലിനും പുനരധിവാസത്തിനും ഒരു പരിഗണനയും ഈ വർഷത്തെ ബജറ്റ് നൽകിയിട്ടില്ല. തിരിച്ചെത്തുന്ന പ്രവാസികളുടെ സ്വയംതൊഴിൽ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി കേവലം 25 കോടി രൂപ മാത്രമാണ് ബജറ്റിൽ നീക്കിവെച്ചത്. കഴിഞ്ഞ ബജറ്റിലും ഇതേ തുക തന്നെയായിരുന്നു അനുവദിച്ചിരുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുന്നധിവാസ പദ്ധതിക്കായി കഴിഞ്ഞവർഷം 50 കോടി രൂപയാണ് വകയിരുത്തിയിരുന്നതെങ്കിൽ ഈ വർഷം അത് 44 കോടി രൂപയാക്കി വെട്ടിച്ചിരിക്കുകയാണ് ചെയ്തത്. മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള ഒറ്റത്തവണ സഹായത്തിന്റെ ഭാഗമായുള്ള സ്വാന്തന പദ്ധതിക്കും ഈ വർഷം ആവശ്യമായ വിഹിതം മാറ്റി വെച്ചിട്ടില്ല.

കൊറോണക്ക് ശേഷമുള്ള പ്രവാസി പ്രശ്നങ്ങളെ അതിന്റെ ഗൗരവത്തിൽ കൈകാര്യം ചെയ്യാൻ ഭരണകൂടങ്ങൾ മുന്നോട്ടുവരണമെന്നും പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ബജറ്റ് വീതം വർദ്ധിപ്പിക്കണമെന്നും സെക്രട്ടറിയേറ്റ് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു

ജനകീയ ബദലിനെ കുറിച്ച് നിരന്തരം സംസാരിക്കുന്ന ഇടതുപക്ഷം കേരളത്തിലെ ധനകാര്യനയം കോർപ്പറേറ്റ് താല്പര്യ സംരക്ഷിക്കുന്ന ഒന്നാക്കി മാറ്റിയിരിക്കുകയാണ്. പരമ്പരാഗത തൊഴിൽ വ്യവസായ മേഖലകൾക്ക് പരിഗണനകൾ നൽകാതെ ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം മേഖലകളിൽ വിദേശ നിക്ഷേപങ്ങളെ കുറിച്ചാണ് ബജറ്റ് സംസാരിക്കുന്നത്. സാധാരണക്കാരന് ആശ്വാസമാകുന്ന ക്ഷേമ പെൻഷനുകളിൽ ഒരു രൂപയുടെ വർദ്ധന പോലും വരുത്താത്തത് പ്രതിഷേധം ആണെന്നും കൾച്ചർ ഫോറം സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

കൾച്ചർ ഫോറം സംസ്ഥാന പ്രസിഡണ്ട്‌ ആർ ചന്ദ്രമോഹൻ അദ്ധ്യക്ഷതവഹിച്ചു. വൈസ്‌ പ്രസിഡണ്ടുമാരായ സാദിഖ്‌ ചെന്നാടൻ, നജ്‌ല നജീബ്‌, റഷീദ്‌ അലി, മജീദ്‌ അലി, അനീസ്‌ റഹ്മാൻ, ജനറൽ സെക്രട്ടറിമാരായ അഹമ്മദ്‌ ഷാഫി, താസീൻ അമീൻ, ട്രഷറർ ഷരീഫ്‌ ചിറക്കൽ തുടങ്ങിയവർ സംസാരിച്ചു

Print Friendly, PDF & Email

Leave a Comment

More News