നൂറ്റി ഇരുപത്തി ഒമ്പതാമത് മാരാമൺ മഹായോഗത്തിന്റെ പന്തൽക്കെട്ട് അവസാനഘട്ടത്തിൽ

ഹൂസ്റ്റൺ. ചരിത്രപ്രസിദ്ധമായ മാരാമൺ കൺവെൻഷന് ഒരു ലക്ഷം പേർക്ക് ഇരിക്കാവുന്ന പന്തൽ നിർമ്മാണം അവസാന ഘട്ടത്തിൽ.

പുല്ലാട് സെഹിയോൻ മാർത്തോമ്മ ഇടവക വികാരി ജോൺ തോമസിന്റെയും, അസിസ്റ്റൻറ് വികാരി പ്രജീഷ് എം മാത്യുവിന്റെയും നേതൃത്വത്തിലാണ് ഇടവകയ്ക്കായി നീക്കി വച്ചിരിക്കുന്ന സ്ഥലത്ത് പന്തൽ ഒരുക്കുന്നത്.

സമീപപ്രദേശങ്ങളിൽ നിന്നുള്ള ഇടവകകൾക്കാണ് പന്തൽ കെട്ടുന്നതിന്റെ ചുമതല. ഓരോ ഇടവകകൾക്കും പന്തൽ കെട്ടാനുള്ള സ്ഥലം വേർതിരിച്ച് ഇടവകയുടെ പേര് എഴുതിയിട്ടിരിക്കും. നിശ്ചിത സമയത്ത് തന്നെ ഓല ക്രമീകരിച്ച് ഇടവകാംഗങ്ങൾ അത് നിർവഹിക്കും. പുരുഷന്മാർക്കൊപ്പം സ്ത്രീകളും, കുട്ടികളും നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്തിയിരുന്നു. മുൻ ഇടവക വികാരിമാരായ റവ.ജോർജ് എബ്രഹാം, റവ. ടി പി സക്കറിയ എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി.

രാജൻ കണ്ണേത്ത്, സാബു ഊരൃ കുന്നത്ത്, മോൻസി അമ്പലത്തിങ്കൽ, രാജു വെട്ടുമണ്ണിൽ, നൈനാൻ പുന്നക്കൽ, മോളി കൊച്ചമ്മ, സോഫി കൊച്ചമ്മ,കുഞ്ഞുമോൾ, ലില്ലിക്കുട്ടി, ഷേർളി, ജൂലി,ജെസ്സി,സുമ തുടങ്ങി ഒട്ടനവധി പേർ ഈയൊരു ഉദ്യമത്തിൽ പങ്കാളികളായി. ഇടവകയിലെ ഭക്തസംഘടനകളായ ഇടവക മിഷൻ, സേവികാ സംഘം, യുവജനസഖ്യം എന്നിവയുടെ സഹകരണം എടുത്തു പറയേണ്ടതാണ്.

പന്തൽ നിർമ്മാണത്തിന് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചതിനൊപ്പം കൺവെൻഷന് എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ എന്ന് ഇടവക വികാരി ആശംസിച്ചു.

പമ്പാനദിയിലെ മുങ്ങിക്കുളിക്കും, ലഘു ഭക്ഷണത്തിനും ശേഷമായിരുന്നു സംഘാംഗങ്ങളുടെ മടക്കം. മാർത്തോമാ സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ട് റവ.ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ മാർത്തോമാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത 11 ന് 2:30 ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതോടെ എട്ടു ദിവസം നീണ്ടുനിൽക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ മാർത്തോമ്മ ക്രൈസ്തവ മഹാ സംഗമത്തിന് തുടക്കം കുറിക്കും.

Print Friendly, PDF & Email

Leave a Comment

More News