യുവത്വത്തിന്റെ ഊർജ്ജസ്വലതയോടെ അറുപതിന്റെ നിറവിൽ ഗോപിനാഥ് മുതുകാട്

മലപ്പുറം: ഇന്ത്യൻ മാജിക് രംഗത്ത് സ്വന്തം വ്യക്തിമുദ്രപതിപ്പിച്ച്, ജനഹൃദയങ്ങളിൽ ഇടംനേടിയ അതുല്ല്യ പ്രതിഭയ്ക്ക് അറുപതാം പിറന്നാൾ. കഠിനാധ്വാനവും പരിശ്രമവും കൊണ്ട് മലപ്പുറം ജില്ലയിലെ കവളമുക്കട്ട എന്ന ഗ്രാമത്തിൽ നിന്ന് ലോകപ്രശസ്തിയിലേക്ക് ഉയർന്ന മാന്ത്രികനാണ് ഗോപിനാഥ് മുതുകാട്. ലോക മാജിക് രംഗത്തെ പരമോന്നത പുരസ്ക്കാരമായ മെർലിൻ അവാർഡ്, ലോക മാന്ത്രിക സംഘടനയായ ഇൻറർനാഷണൽ ബ്രദർഹുഡ് ഓഫ് മജീഷ്യൻസിന്റെ വിശിഷ്‌ടാഗീകാരം ഉൾപ്പെടെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി പുരസ്ക്കാരങ്ങളും പദവികളും അലങ്കരിക്കുന്ന ഈ ഇന്ദ്രജാലക്കാരൻ ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനായി പ്രൊഫഷണൽ മാജിക് രംഗത്തുനിന്നു ആറ് വര്‍ഷം മുമ്പ് വിടപറയുകയുണ്ടായി.

1964 ഏപ്രിൽ 10 ന് കർഷകനായ കുഞ്ഞുണ്ണിനായരുടെയും ദേവകിയമ്മയുടെയും അഞ്ചാമത്തെ പുത്രനായി ജനിച്ച ഇദ്ദേഹം 88 വയസ്സുള്ള ആരോഗ്യവതിയായ അമ്മയോടും കുടുംബാംഗങ്ങളോടുമൊപ്പം കവളമുക്കട്ടയിലെ തറവാട്ടിൽ ലളിതമായ ചടങ്ങുകളോടെയാണ് പിറന്നാൾദിനം ചെലവഴിച്ചത്. തിരുവനന്തപുരത്ത് ഡിഫറൻറ് ആർട്ട്സെൻറെറിലെ അമ്മമാർക്കും കുട്ടികൾക്കുമൊപ്പം കേക്ക്മുറിച്ച് തലേദിവസം പിറന്നാളാഘോഷിച്ച ശേഷമാണ് കവളമുക്കട്ടയിലെ തറവാട്ടിൽ എത്തിയത്. കരിഷ്മയിലെ അമ്മമാർ സമ്മാനിച്ച നീല ജുബ്ബയും മുണ്ടും ധരിച്ചാണ് ഡിഫറൻറ് ആർട്ട്സെൻററിലെ ആഘോഷങ്ങൾക്ക് അദ്ദേഹം എത്തിയത്.

ജനപ്രിയനായ മജീഷ്യൻ എന്നതിനുപരി മോട്ടിവേഷണൽ സ്പീക്കർ കൂടിയായ ഗോപിനാഥ് മുതുകാടിൻറെ ജീവിതത്തിൽ അപ്രതീക്ഷിതമായാണ് തനിക്കും സ്ഥാപനത്തിനും എതിരെ അടുത്തയിടെ സോഷ്യൽ മീഡിയ ആക്രമണം ഉണ്ടായത്. ആരോപണങ്ങൾ ആസൂത്രിതവും അടിസ്ഥാനരഹിതവുമാണെന്നും തെളിവുകളോടെ സോഷ്യൽ മീഡിയയിലൂടെ തന്നെ പുറത്തുവരികയുണ്ടായി. നുണപ്രചരണം നടത്തിയവർ മുതുകാടിനെതിരെ ഗൂഢാലോചന നടത്തുന്ന ഓഡിയോ ക്ലിപ്പ് ഉൾപ്പെടെ പലകാര്യങ്ങളും യൂട്യൂബ് ചാനലിൽ ഇതിനോടകം വന്നിരുന്നു. സോഷ്യൽ മീഡിയ ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ അറുപതാം പിറന്നാളിന് മുന്നോടിയായി തുടർച്ചയായ 60 ദിവസങ്ങളിൽ സ്വന്തം ജീവിതാനുഭവങ്ങളെ വിലയിരുത്തി, ‘ജീവിതം ഒരു പാഠപുസ്തകം’ എന്ന പരമ്പര സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മാതൃഭൂമി ബുക്സ് ഈ പരമ്പര പുസ്തകമാക്കാൻ തയ്യാറായി മുന്നോട്ടുവന്നിരുന്നു. കവളമുക്കട്ടയിലെ പിറന്നാളാഘോഷങ്ങൾക്കിടയിൽ തൻറെ ജീവിതാനുഭവങ്ങൾ പുസ്തകം ആകുന്നതിൻറെ സന്തോഷം പങ്കുവെച്ച് പുസ്തകത്തിൻറെ കവർ പ്രകാശനം ചെയ്തു . അമ്മദേവകിയമ്മയും പ്രിയപത്നി കവിതയും ചേർന്നാണ് കവർ പ്രകാശനം ചെയ്തത്. ‘മാതാവിൻറെ കാൽക്കീഴിലാണ് സ്വർഗ്ഗം ‘ എന്ന കാപ്ഷനോടെ അമ്മയുടെ മടിയിൽ തലചായ്ച്ച് കിടക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് പിറന്നാൾദിനം ഗോപിനാഥ് മുതുകാട് സോഷ്യൽ മീഡിയയ്ക്കുമുമ്പിൽ എത്തിയത്. നിരവധി പ്രമുഖരും ആരാധകരും സുഹൃത്തുകളും ആശംസകൾ അറിയിച്ചു സന്തോഷത്തിൽ പങ്കുച്ചേർന്നു.

Print Friendly, PDF & Email

Leave a Comment