ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് ചോർച്ച: അഴിമതിക്കാരെ ശിക്ഷിക്കുക – വെൽഫെയർ പാർട്ടി

മലപ്പുറം: ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന് ചോർച്ച വരാൻ കാരണമായത് നിർമ്മാണ സമയത്ത് നടന്ന വൻ അഴിമതിയാണ് എന്ന വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഷീറ്റ് പൈലിങ് പുനർനിർമ്മാണത്തിനായി ഡൽഹി ഐ.ഐ.റ്റി ഉദ്യോഗസ്ഥർ നൽകിയ പദ്ധതികൾ പൊളിച്ചെഴുതി സർക്കാർ ഉത്തരവോ പഠനറിപ്പോർട്ടുകളോ ഇല്ലാതെ, നിലവാരം കുറഞ്ഞ ഷീറ്റുകളാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ജനപ്രതിനിധികൾ മുതൽ ഉദ്യോഗസ്ഥർ വരെയുള്ളവർ കണ്ണി ചേർന്ന വൻ അഴിമതിയാണ് അക്കൗണ്ടന്റ്‌ ജനറലിന്റെ ഓഡിറ്റിങ്ങിലൂടെ പുറത്തുവന്നിരിക്കുന്നത്. ചൈനയിൽനിന്ന് നിലവാരമില്ലാത്ത ഷീറ്റുകൾ ഇറക്കിയതിലൂടെ വന്ന 157 ടൺ ഇരുമ്പിന്റെ കുറവ് വഴി 1.38 കോടിയുടെ അഴിമതിയാണ് നടന്നിരിക്കുന്നത് എന്ന വിവരം മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നു കഴിഞ്ഞു.

ഓഡിറ്റിങ് പെട്ടെന്ന് നടന്നിട്ടില്ലായിരുന്നുവെങ്കിൽ 444 ടണ്ണിന്റെ അഴിമതിക്കായിരുന്നു കളമൊരുങ്ങിയിരുന്നത്. കരാറിൽ ഉള്ള റെഗുലേറ്ററിന്റെ താഴെ ഭാഗത്ത് ഷീറ്റ് അടിച്ചിറക്കൽ പകുതിയായപ്പോൾ നിർത്തിവെച്ച് അന്ന് കരാറിൽ ഇല്ലാത്ത മുകൾഭാഗത്ത് ഷീറ്റ് അടിക്കൽ തുടങ്ങിയ കരാറുകാരന്റെ നടപടി അധികാരികൾ കൂടെയുണ്ടാകുമെന്ന ഉറപ്പിൽ നിന്ന് വരുന്നതാണ്. മുകൾഭാഗത്ത് വേണ്ടത്ര ഷീറ്റുകൾ ഇറക്കിയിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥന്മാർക്ക് പോലും പരിശോധിക്കാൻ സാധിച്ചിട്ടുമില്ല.

ചൈനയിൽ നിന്ന് നിലവാരം കുറഞ്ഞ ഷീറ്റുകൾ ഇറക്കുമതി ചെയ്യാൻ അനുവാദം നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് തവനൂർ എംഎൽഎ ആയ കെടി ജലീൽ ജലവിഭവ വകുപ്പ് മന്ത്രിക്ക് അന്ന് അയച്ച കത്ത് മാധ്യമങ്ങളിലൂടെ വരുമ്പോൾ ഈ അഴിമതിയുടെ ആഴം നമുക്ക് ബോധ്യപ്പെടുന്നു. ഭാരതപ്പുഴയുടെ ശക്തിയെയും ഒഴുക്കിനെയും തടഞ്ഞുനിർത്താൻ ഈ നിലവാരം കുറഞ്ഞ ഷീറ്റുകൾക്ക് സാധ്യമാവാത്തതുകൊണ്ടാണ് ചോർച്ച സംഭവിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട കോൺക്രീറ്റ് ഏപ്രണുകൾ നിർമ്മിച്ചതിലും അഴിമതി നടന്നിട്ടുണ്ട്. മാനുഫാക്ചറിങ് സർട്ടിഫിക്കറ്റ് പോലുമില്ലാത്ത സിമന്റും ഷീറ്റ്‌പൈലുമാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. നാലു മീറ്റർ ഉയരത്തിൽ ജലം സംഭരിക്കാൻ കഴിയാത്തവിധം, അഴിമതി ഈ പദ്ധതിയെ ഉപയോഗശൂന്യം ആക്കി മാറ്റിയിരിക്കുന്നു.

ജനപ്രതിനിധികൾക്കടക്കം പങ്കുള്ള ഈ അഴിമതി ഒരു സ്വതന്ത്ര അന്വേഷണ സംഘം അന്വേഷിച്ച് പ്രതികളെ കണ്ടെത്തുകയും അവർക്ക് അർഹമായ ശിക്ഷ നൽകുകയും വേണം. പദ്ധതി നടത്തിപ്പിൽ നടന്ന കെടുകാര്യസ്ഥതയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മേയ് 30 വെള്ളിയാഴ്ച നരിപ്പറമ്പിൽവച്ച് സമരാരവം എന്ന പേരിൽ ഒരു പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുന്നു. വൈകുന്നേരം നാലു മണിക്ക് ചമ്രവട്ടം പാലത്തിൽ നിന്ന് തുടങ്ങുന്ന പരിപാടി നരിപ്പറമ്പ് അങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ കൂടി അവസാനിക്കും. വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പരിപാടി ഉദ്ഘടനം ചെയ്യും. ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുത്ത് സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ:
മുനീബ് കാരക്കുന്ന് (ട്രഷറർ)
നസീറ ബാനു (വൈസ് പ്രസിഡണ്ട്)
ഇബ്റാഹിം കുട്ടി മംഗലം (സെക്രട്ടറി)
ഹസീന വഹാബ് (മീഡിയാ സെക്രട്ടറി)

 

Print Friendly, PDF & Email

Leave a Comment

More News