മുസ്സൂറിയിൽ കശ്മീരി ഷാൾ വിൽപ്പനക്കാർക്ക് നേരെ ആക്രമണം: പലരും നഗരം വിട്ടു

ഏപ്രിൽ 23 ന്, മുസ്സൂറിയിലെ മാൾ റോഡിൽ കശ്മീരി ഷാളുകളും വസ്ത്രങ്ങളും വിൽക്കുകയായിരുന്ന രണ്ട് പുരുഷന്മാരെ ചിലർ ആക്രമിക്കുകയും നഗരം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. തന്നെ സഹായിക്കാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞതായി ഒരു വിൽപ്പനക്കാരൻ പറഞ്ഞു. ഇതിനുശേഷം 16 കച്ചവടക്കാർ നഗരം വിട്ടു.

ന്യൂഡൽഹി: മുസൂറിയിൽ രണ്ടുപേരെ നാട്ടുകാർ ആക്രമിച്ചതിനെ തുടർന്ന് 16 കശ്മീരി ഷാൾ വിൽപ്പനക്കാർ നഗരം വിട്ടതായി റിപ്പോര്‍ട്ട്. കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുസൂറി പോലീസ് ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ഏപ്രിൽ 23 ന്, മാൾ റോഡിൽ കശ്മീരി ഷാളുകളും വസ്ത്രങ്ങളും വിൽക്കുകയായിരുന്ന രണ്ട് പേരെ ചിലർ ആക്രമിക്കുകയും നഗരം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.

ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, അതിൽ അക്രമികൾ രണ്ട് കച്ചവടക്കാരെയും അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്യുന്നത് കാണാം.

വീഡിയോയിൽ, അക്രമികൾ അവരോട് തിരിച്ചറിയൽ കാർഡുകൾ കാണിച്ച് പ്രദേശം വിട്ടുപോകാൻ ആവശ്യപ്പെടുന്നു. കുപ്വാര നിവാസിയായ ഷബീർ അഹമ്മദ് ദാർ എന്ന ഇരകളിൽ ഒരാൾ കഴിഞ്ഞ 18 വർഷമായി മുസ്സൂറിയില്‍ ബിസിനസ് ചെയ്യുന്നതായി റിപ്പോർട്ടില്‍ പറയുന്നു.

കേസിലെ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായും അവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും ജമ്മു ആൻഡ് കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ ദേശീയ കൺവീനർ നാസിർ ഖുയിഹാമി എക്‌സിൽ അറിയിച്ചു.

പ്രതികൾ അവരുടെ പ്രവൃത്തികൾക്ക് ക്ഷമാപണം നടത്തി, ഭാവിയിൽ ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്ന് അധികാരികൾക്ക് ഉറപ്പ് നൽകി എന്ന് ഖുയിഹാമി പറഞ്ഞു. പോലീസ് ആക്ട് പ്രകാരം അവര്‍ക്കെതിരെ നിയമനടപടികൾ നടന്നുവരികയാണ്. സൂരജ് സിംഗ് (തെഹ്രി ഗർവാൾ പോസ്റ്റ് കാംപ്ടിയിലെ താമസക്കാരൻ), പ്രദീപ് സിംഗ് (ഹാത്തിപോൺ വെസ്റ്റ്, മുസ്സൂറി, ഡെറാഡൂൺ), അഭിഷേക് ഉനിയാൽ (കമ്പനി ഗാർഡൻ, മുസ്സൂറി, ഡെറാഡൂൺ) എന്നിവിടങ്ങളിൽ താമസിക്കുന്നവരാണിവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

“ഞങ്ങൾ ശൈത്യകാലത്ത് ഡെറാഡൂണിലും വേനൽക്കാലത്ത് മുസ്സൂറിയിലും വരാറുണ്ട്. ഞങ്ങൾ പള്ളിക്കടുത്താണ് താമസിക്കുന്നത്, വളരെക്കാലമായി നാട്ടുകാരെ അറിയാം. അക്രമികളും ഈ പ്രദേശത്തുനിന്നുള്ളവരായിരുന്നു, അവർക്ക് ഞങ്ങളെ നേരത്തെ തന്നെ അറിയാമായിരുന്നു. പക്ഷേ അവിടെ ആരും ഞങ്ങളെ പിന്തുണച്ചില്ല,” 36 വയസ്സുള്ള ദാർ പറഞ്ഞു.

അതേ രാത്രിയിൽ തന്നെ പോലീസ് തന്റെ മുറിയിലേക്ക് വന്നതായി ദാര്‍ പറഞ്ഞു. “രാത്രി 11 മണിയോടെ പോലീസ് ഞങ്ങളെ സഹായിക്കാൻ കഴിയില്ലെന്ന് പറഞ്ഞു” എന്ന് അദ്ദേഹം പറഞ്ഞു. പഹൽഗാം ആക്രമണത്തിന് ശേഷം കശ്മീരികൾക്ക് നേരെ ഭീഷണികൾ ഉയരുന്നുണ്ടെന്നും ഞങ്ങളുടെ സുരക്ഷയ്ക്കായി നഗരം വിടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ എന്റെ സഹോദരനെ വിളിച്ചു, അദ്ദേഹം ഞങ്ങളുടെ ജില്ലയിലെ (കശ്മീരിലെ) ഒരു മുതിർന്ന ഉദ്യോഗസ്ഥനോട് സംസാരിച്ചു. ആ ഉദ്യോഗസ്ഥൻ ഇവിടുത്തെ പോലീസുമായി ബന്ധപ്പെട്ടു, പക്ഷേ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അവർ ഉത്തരവാദികളായിരിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇത് ഞങ്ങളെ കൂടുതൽ ഭയപ്പെടുത്തി, ഞങ്ങൾ ഉടനെ പോയി,” ദാര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, എല്ലാവരോടും നഗരം വിട്ടുപോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതുവരെ രജിസ്റ്റർ ചെയ്യാത്തവരോ സ്ഥിരീകരിക്കാത്തവരോ ഉണ്ടെങ്കില്‍ അങ്ങനെ ചെയ്യാൻ ഉപദേശിച്ചതായും പോലീസ് പറഞ്ഞു.

ദാറും മറ്റ് 15 കച്ചവടക്കാരും അന്നു രാത്രി തന്നെ ഡെറാഡൂണിലേക്ക് പുറപ്പെട്ടു, അവിടെ നിന്ന് ഒരു ബസ് പിടിച്ച് അടുത്ത ദിവസം ജമ്മു വഴി അവരുടെ വീടുകളിൽ എത്തി.

“അവർ ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ മുസ്സൂറിയിൽ ഉപേക്ഷിച്ചു. ഞങ്ങൾക്ക് എപ്പോൾ തിരിച്ചു പോകാൻ കഴിയുമെന്ന് ഞങ്ങൾക്ക് അറിയില്ല. എല്ലാ സ്റ്റോക്കും ഇവിടെയുണ്ട്. ഞങ്ങളുടെ അച്ഛനും ഇവിടെ കച്ചവടം നടത്തിയിരുന്നു, പക്ഷേ അദ്ദേഹത്തിന് ഒരിക്കലും അത്തരം ഭീഷണികളോ ആക്രമണങ്ങളോ നേരിടേണ്ടി വന്നിട്ടില്ല,” ദാറിനൊപ്പം താമസിക്കുന്ന മറ്റൊരു വിൽപ്പനക്കാരനായ ജാവേദ് അഹമ്മദ് (30) പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കർണി സേന നഗരത്തിൽ കശ്മീരികൾക്കെതിരെ ഒരു റാലി നടത്തിയിരുന്നുവെന്നും അതിൽ പോലീസ് കർശന നടപടി സ്വീകരിച്ചുവെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

2017-ൽ, പാക്കിസ്താന്‍ ഇന്ത്യയെ തോൽപ്പിച്ച ഒരു ക്രിക്കറ്റ് മത്സരത്തിനുശേഷം, ചില കൗമാരക്കാർ പാക്കിസ്താനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചതായി ആരോപിച്ച്, മുസൂറിയിലെ ബിസിനസ് അസോസിയേഷൻ കശ്മീരി കടയുടമകളോടും വിൽപ്പനക്കാരോടും നഗരം വിട്ടുപോകാൻ ആവശ്യപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, മുദ്രാവാക്യം വിളിച്ച കുട്ടികൾ താഴ്‌വരയിൽ നിന്നുള്ളവരായിരുന്നില്ല.

Print Friendly, PDF & Email

Leave a Comment

More News