കൊച്ചി: ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. തൃശൂർ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂർ എന്ന ബി.എ. ആളൂർ, വിവാദപരമായ എല്ലാ കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ഹാജരാകുന്നതിലൂടെ ശ്രദ്ധേയനായിരുന്നു.
വിവാദ കേസുകളിൽ പ്രതിക്കുവേണ്ടി പതിവായി ഹാജരാകുകയും എപ്പോഴും വാർത്തകളിൽ ഇടം നേടുകയും ചെയ്ത അഭിഭാഷകനായിരുന്നു ആളൂർ. സൗമ്യ വധക്കേസിൽ പ്രതിയായ ഗോവിന്ദച്ചാമിക്കുവേണ്ടി ആളൂരാണ് ഹാജരായത്. പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമീറുൾ ഇസ്ലാമിന് വേണ്ടിയും ആളൂർ ഹാജരായി.
കൂടത്തായി കൊലപാതക കേസിലും, ഇലന്തൂർ നരബലി കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ ആദ്യ ഘട്ടത്തിൽ പൾസർ സുനിയുടെ അഭിഭാഷകനായി ആളൂർ ഹാജരായി. പൂനെയിൽ നിന്ന് നിയമബിരുദം നേടിയ ആളൂർ 1999 ൽ അഭിഭാഷകനായി ചേർന്നു. കേരളത്തിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
രണ്ട് വർഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില കഴിഞ്ഞ ദിവസം വഷളായി. തുടര്‍ന്നാണ് മരണം.