മംഗലാപുരം അഷ്റഫ് കൊലപാതകം: ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂറിന്റെ എഫ്.ബി പോസ്റ്റ്

പാക്കിസ്താന്‍, ബീഫ്, തീവ്രവാദം തുടങ്ങിയതെല്ലാം ഈ രാജ്യത്ത് മുസ്ലിമിനെ ഏത് പൊതുമധ്യത്തിലും മർദ്ദിച്ച് കൊല്ലാനുള്ള ദേശീയതയുടെ ലൈസൻസ് ആയി മാറിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഷ്റഫ്. ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ അതേ വാദങ്ങളെ ഏറ്റെടുത്ത് പ്രതികളുടെ ആരോപണത്തെ ശരി വെച്ച കർണാടക മന്ത്രി ജി പരമേശ്വരയ്യയടക്കമുള്ള സർക്കാർ സംവിധാനവും അതിനെ ശരി വെക്കുന്ന പോലിസ് FIR ഉം ഈ കൊലപാതകത്തിന് ഉത്തരവാദികളാണ്….

ഫ്രറ്റേണിറ്റി മൂവ്മെന്റ്സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

മലപ്പുറം ചോലക്കുണ്ട് സ്വദേശിയായ അഷ്റഫ് എന്ന മലയാളി മുസ്ലിം യുവാവിനെ മംഗലാപുരത്ത് വെച്ച ഹിന്ദുത്വ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിട്ട് കേരളീയ പൊതുബോധത്തിനോ മാധ്യമങ്ങൾക്കോ കാര്യമായ കുലുക്കമൊന്നും സംഭവിച്ച മട്ടില്ല. ഇപ്പോഴും സംഘ്പരിവാർ ഉദ്പാദിച്ച് വിടുന്ന ഉന്മാദ ദേശീയതയുടെ ആരോപണങ്ങൾ കത്തിച്ച് നിർത്തി ഹീനമായ വംശീയ കൊലപാതകത്തിന് ന്യായം ചമക്കുന്ന തിരക്കിലാണ് പലരും. മാനസികാസ്വസ്ഥതകൾ നേരിട്ടിരുന്ന യുവാവാണ് അഷ്റഫ് എന്നാണ് കുടുംബം പറയുന്നത്. മംഗളൂരു കുടുപ്പുവിലെ ഭത്ര കല്ലുട്ടി ക്ഷേത്രത്തിന് സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന സംഘത്തിൻ്റെ വെള്ളം കുടിച്ചു എന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദുത്വ ക്ലബ്ബായ ‘സാമ്രാട്ട് ഗയ്സി’ലെ ‌15 പേർ ചേർന്ന് അഷ്റഫിനെ മർദ്ദിച്ച് കൊലപ്പെടുത്തുന്നത്. പിന്നീട് കേസ് വഴി തിരിച്ച് വിടാൻ പാക്കിസ്ഥാൻ സിന്ദാബാദ് വിളിച്ചു എന്ന ഉന്മാദ ദേശീയതയുടെ വ്യാജ പ്രചാരണം അഴിച്ച് വിടുകയാണ്.

മുമ്പ് അഖ്ലാഖിനെ ബീഫ് കൈവശം വെച്ചു എന്ന ആരോപണം മുൻനിർത്തി ഹിന്ദുത്വ കാപാലികർ കൊലപ്പെടുത്തിയപ്പോൾ കൈവശം വെച്ചത് ബീഫാണോ അല്ലയോ എന്ന് ചർച്ച ചെയ്ത് കൊലക്ക് പൊതുസമ്മിതി നൽകുന്ന അതേ പണി തന്നെയാണ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്. പാക്കിസ്ഥാൻ, ബീഫ്, തീവ്രവാദം തുടങ്ങിയതെല്ലാം ഈ രാജ്യത്ത് മുസ്ലിമിനെ ഏത് പൊതുമധ്യത്തിലും മർദ്ദിച്ച് കൊല്ലാനുള്ള ദേശീയതയുടെ ലൈസൻസ് ആയി മാറിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഷ്റഫ്. ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ അതേ വാദങ്ങളെ ഏറ്റെടുത്ത് പ്രതികളുടെ ആരോപണത്തെ ശരി വെച്ച കർണാടക മന്ത്രി ജി പരമേശ്വരയ്യയടക്കമുള്ള സർക്കാർ സംവിധാനവും അതിനെ ശരി വെക്കുന്ന പോലിസ് FIR ഉം ഈ കൊലപാതകത്തിന് ഉത്തരവാദികളാണ്.

മംഗലാപുരം അടക്കമുള്ള തീരദേശ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തമ്പടിച്ച് വരുന്ന ഹിന്ദുത്വ ഗാങ്ങുകളെയും അവരുടെ മുസ്ലിം വിരുദ്ധ ഹിംസകളെയും നിലക്ക് നിർത്താൻ ഇത് വരെയും കർണാടകയിലെ കോൺഗ്രസ് സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇതിന്റെ പരിണിത ഫലം കൂടിയാണ് അഷ്റഫിന്റെ ജീവൻ എടുക്കാൻ ഹിന്ദുത്വ നരാദമന്മാർക്ക് ധൈര്യം പകരുന്നത്. പഹൽഗാമിലെ അക്രമത്തിന് ശേഷം രാജ്യവ്യാപകമായി മുസ്ലിംകൾക്കും കാശ്മീരികൾക്കും നേരെയുള്ള അതിക്രമണങ്ങൾ തുടരുകയാണ്. കേരളത്തിൽ സൈബറിടങ്ങളിൽ നിന്ന് വിദ്വേഷത്തിന്റെ പോർവിളികൾ നടത്തുന്നവർ അഷ്റഫിന്റെ കൊലപാതക വാർത്തക്ക് താഴെയും വന്ന് ഉന്മാദ നൃത്തം ചവിട്ടി ആഹ്ലാദിക്കുകയാണ്. പോലീസും സർക്കാർ സംവിധാനങ്ങളും ഈ വെറുപ്പിന്റെ പ്രത്യശാസ്ത്രത്തെ ആവോളം തുറന്ന് വിട്ട് കൊണ്ട് നിയമനടപടികൾ സ്വീകരിക്കാതെ മൗനം പൂണ്ടിരിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്?

അഷ്റഫിനെ കൊലപ്പെടുത്തിയത് കർണാടകയിലെ സംഘികളാണെങ്കിൽ അതേ മനോഭാവമുള്ള കേരളത്തിലെ സാമ്രാട്ട് ഗയ്സ്മാരെ പൊതുസമൂഹം തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടതുണ്ട്. അക്രമണോസ്കുത ദേശീയവികാരത്തെ ജ്വലിപ്പിച്ച് നിർത്തി ഹിംസക്ക് വേണ്ടി കൊലവിളി നടത്തുന്ന മാധ്യമ കസർത്തുകളെയും ജനാധിപത്യപരമായി വിചാരണ ചെയ്യേണ്ടതുണ്ട്. മലയാളി യുവാവിന്റെ കൊലപാതകത്തിന് പിന്നിലുള്ള മുഴുവൻ ഗൂഢാലോചനയും പുറത്ത് കൊണ്ട് വരാനും പ്രതികളെ മുഴുവൻ ശിക്ഷിക്കാനുമുളള രാഷ്ട്രീയ-നിയമ സമ്മർദം കേരള സർക്കാർ കർണാടക സർക്കാരിന് മേൽ ചെലുത്തണം. സംഘ്പരിവാറിന്റെ വാദഗതികളെ പ്രചരിപ്പിക്കുന്ന കർണാടക ആഭ്യന്തര മന്ത്രിയുടെയും കർണാടക പോലിസ് നിലപാടിനോടും കേരളത്തിലെ കോൺഗ്രസ് പൊതുസമൂഹത്തിനോട് നിലപാട് വ്യക്തമാക്കാൻ തയ്യാറാകണം.

https://www.facebook.com/share/p/1FXKKsWPBa/

Print Friendly, PDF & Email

Leave a Comment

More News