തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച നന്തൻകോട് കൊലപാതക കേസിൽ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി മെയ് 6 ചൊവ്വാഴ്ച വിധി പറയും.
2017 ഏപ്രിലിൽ നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിലുള്ള വീട്ടിൽ വെച്ച് മാതാപിതാക്കളായ പ്രൊഫ. രാജ തങ്കം, ഡോ. ജീൻ പത്മ, സഹോദരി കരോലിൻ, അമ്മായി ലളിത എന്നിവരെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന പ്രതിയാണ് കേഡൽ ജീൻസൺ രാജ. ഏപ്രിൽ 5, 6 തീയതികളിൽ കൊലപാതകങ്ങൾ നടത്തിയ ശേഷം, ഒളിവില്‍ പോയ പ്രതി ഏപ്രിൽ 10 ന് തമ്പാനൂരിൽ എത്തിയപ്പോഴാണ് പിടിയിലായത്.
പ്രതിയുടെ വസ്ത്രത്തിൽ ഇരകളുടെ രക്തം കണ്ടെത്തിയതും ഫോറൻസിക് റിപ്പോർട്ടുകളും ഉൾപ്പെടെയുള്ള ഫോറൻസിക് തെളിവുകളെയാണ് പ്രോസിക്യൂഷൻ കേസ് പ്രധാനമായും ആശ്രയിച്ചത്. വിചാരണ വേളയിൽ പ്രതിയുടെ മാനസികാവസ്ഥയും ആശങ്കാജനകമായിരുന്നു.
പ്രതിയ്‌ക്കെതിരെ ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് ചുമത്തിയിട്ടുണ്ട്.