അഗ്നിപരീക്ഷ (കഥ): മൊയ്തീന്‍ പുത്തന്‍‌ചിറ

എത്ര നേരമായി ഈ കടല്‍ത്തീരത്ത് താനിങ്ങനെ ഒറ്റയ്ക്കിരിക്കുന്നു! നീലാകാശവും കടലിന്റെ നീലിമയും അകലെ ചക്രവാളത്തില്‍ സൂര്യകിരണങ്ങള്‍ ഏറ്റു തിളങ്ങുന്ന ഒരു വെണ്‍മേഘവും തന്റെ ഭാവനയെ തോല്‍പ്പിക്കുന്ന പ്രകൃതി സൗന്ദര്യം പോലെ നിലകൊണ്ടു. ആ വെണ്‍മേഘം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ഹിമമലപോലെ എനിക്ക് തോന്നി. വിശാലമായ ഈ തീരവും സമുദ്രത്തിലെ തിരമാലകളുമൊക്കെ കാണുവാന്‍  ചെറുപ്പം മുതലേ തനിക്ക് ഹരമായിരുന്നു.

ബീച്ചിലൂടെ ഒറ്റയ്ക്കും തെറ്റയ്ക്കും കുടുംബവുമായും ജനങ്ങള്‍ നടന്നു നീങ്ങുന്നു. കടലപ്പൊതികളില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടും കൈമാറി കൊറിച്ചുകൊണ്ടു നടക്കുന്ന കാമുകീകാമുകന്മാര്‍. അലക്ഷ്യമായി അവരെ സാകൂതം നോക്കിക്കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് അത് എന്റെ ശ്രദ്ധയില്‍ പെട്ടത്! അല്പം അകലെയായി തിരമാലകളെ നോക്കി നില്‍ക്കുന്ന ആ സ്ത്രീ! എവിടെയോ കണ്ടു മറന്ന മുഖം! എവിടെയാണ്? ശരിക്കും നല്ല പരിചയമുണ്ടല്ലോ…! ഇനി എനിക്ക് തോന്നിയതാണോ? കണ്ടുമറന്ന നിരവധി മുഖങ്ങള്‍ മനസ്സില്‍ മിന്നായം പോലെ തെളിഞ്ഞു വന്നു… കാലമെത്ര കഴിഞ്ഞാലും പ്രായമെത്ര കഴിഞ്ഞാലും ചിലരുടെ മുഖം നമ്മുടെ മനസ്സില്‍ മായാതെ പതിഞ്ഞുകിടക്കും.. എത്ര കാലം കഴിഞ്ഞാലും അവരെ മറക്കാനും കഴിയില്ല.

ഏതായാലും ഒന്ന് അന്വേഷിക്കുക തന്നെ. ഇരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റ് അവരുടെ അടുത്തേക്ക് നടന്നു. അപ്പോഴേക്കും ആ സ്ത്രീ എതിര്‍ ദിശയിലേക്ക് നടന്നു കഴിഞ്ഞിരുന്നു.. ഞാന്‍ നടത്തത്തിനു വേഗത കൂട്ടി. പക്ഷെ, മണലിലൂടെയുള്ള നടത്തമായതുകൊണ്ട് വേഗത പോരാ…

“ഒന്നു നില്‍ക്കണേ….”

എന്റെ ശബ്ദം കേട്ട് അവര്‍ തിരിഞ്ഞു നോക്കി. അടുത്തു ചെന്ന എന്റെ മുഖത്തേക്ക് സംശയത്തോടെ ഉറ്റുനോക്കിക്കൊണ്ടു അവര്‍ നിന്നു. എന്റെ ഉള്ളൊന്നു പിടഞ്ഞു. ഞാന്‍ അടുത്തേക്ക് ചെന്നു അവരെ സൂക്ഷിച്ചു നോക്കി. മുഖത്ത് അവിടവിടെ ചുളിവുകള്‍ വീണിട്ടുണ്ട്. അല്പാല്പം നര കയറിയ തലമുടി ഭംഗിയായി ഒതുക്കി കെട്ടിവെച്ചിരിക്കുന്നു. എന്റെ നോട്ടവും മുഖഭാവവും കണ്ടിട്ടെന്നോണം അവരുടെ മുഖത്തും അമ്പരപ്പ് നിഴലിക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു.

“ഏട്ടത്തീ……!” രണ്ടും കല്പിച്ച് ഞാന്‍ വിളിച്ചു.

“ഇന്ദൂ… നീ… ഇവിടെ?”

“ഏട്ടത്തീ… ഏട്ടത്തി ഇവിടെ? എന്തൊരത്ഭുതമായിരിക്കുന്നു..!”

ഏട്ടത്തി എന്റെ കൈ കവര്‍ന്ന് ആലിംഗനം ചെയ്തു.

“നീയെന്നെ മറന്നിട്ടില്ല അല്ലേ…?”

ഏട്ടത്തിയുടെ ചോദ്യം കേട്ട് എന്റെ മനസ്സ് നൊന്തു.

“എന്ത് ചോദ്യമാ ഏട്ടത്തീ ഈ ചോദിക്കുന്നത്? ഞാന്‍ മറക്കാനോ? എനിക്ക് ഏട്ടത്തിയെ മറക്കാന്‍ കഴിയ്വോ ?”

ഏട്ടത്തി എന്റെ കൈപിടിച്ച് അല്പം അകലേക്ക് മാറി ഇരുന്നു.

“നീയെങ്ങനെ എന്നെ കണ്ടു പിടിച്ചു? ഞാനിവിടെയുണ്ടെന്ന് നിനക്കെങ്ങനെ മനസ്സിലായി?”

ഏട്ടത്തിയുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ചുരുക്കത്തില്‍ മറുപടി പറഞ്ഞു.

ഏട്ടത്തി എന്റെ കൈകളിലുള്ള പിടി വിട്ടില്ല… കുറെ നേരം മുഖത്തേക്കു നോക്കിയിരുന്നു. വാക്കുകളേക്കാള്‍ സ്പര്‍ശന ഭാഷയായിരിക്കും ചിലപ്പോള്‍ കൂടുതല്‍ നമുക്കു മനസ്സിലാകുക. ഏട്ടത്തിയുടെ മൗനം അവരുടെ മാനസിക സംഘര്‍ഷത്തിന്റെ ആഴമെത്രയെന്ന് ഞാന്‍ മനസ്സിലാക്കി. ആ മുഖത്ത് എന്തൊക്കെയോ ഭാവപ്രകടനങ്ങള്‍.. എന്തോക്കെയോ ഓര്‍ത്തെടുക്കാനുള്ള വെമ്പലാണോ അതെന്ന് ഞാന്‍ ഓര്‍ത്തുപോയി… ഒടുവില്‍ ഞാന്‍ തന്നെ മുഖവുരയിട്ടു.

“ഏട്ടത്തീ… ഏട്ടത്തിയെ ഇവിടെ കണ്ടുമുട്ടുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതേ ഇല്ല. ഇതാണ് പറയുന്നത് മനുഷ്യന്‍ ചിന്തിക്കുന്നത് ഒന്ന് ദൈവം വിധിക്കുന്നത് മറ്റൊന്ന് എന്ന്. മനുഷ്യന്റെ ചിന്തയും പ്രവൃത്തിയും വ്യത്യസ്ഥ അച്ചുതണ്ടില്‍ കറങ്ങുന്നു. എന്നാല്‍ ദൈവം വിധിക്കുന്നതേ നടപ്പിലാകൂ. ഇതാണോ ഏട്ടത്തി ജീവിതത്തിന്റെ വഴിത്തിരിവ് എന്നു പറയുന്നത്.”

ഒരു നിമിഷം ഞാന്‍ ഭൂതകാലത്തേക്ക് ഊളിയിട്ടു.

“നീ ഇവിടെ എങ്ങനെ എത്തിയെന്ന് ആദ്യം പറ” ഏട്ടത്തി ചോദിച്ചു.

“ഏട്ടത്തീ… തിരുവനന്തപുരത്തെ സ്പേസ് സെന്ററിലാണ് ഭര്‍ത്താവ് വിഷ്ണുവിനു ജോലി. മൂന്നു വര്‍ഷമായി ഞാന്‍ തിരുവനന്തപുരത്ത് താമസിക്കുന്നു. ഇന്ന് ഇവിടെ വരേണ്ട ആവശ്യമുണ്ടായിരുന്നു. അല്പം കാറ്റുകൊള്ളാമെന്ന് വെച്ചാണ് ഈ ബീച്ചില്‍ വന്നത്…”

എന്തിനാണ് ഇവിടെ വന്നതെന്ന് തല്‍ക്കാലം ഏട്ടത്തിയോട് പറയേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. ഇന്ന് രാവിലെയാണ് ഏട്ടന്റെ ഫോണ്‍ വന്നത്. കോളേജ് വിദ്യാര്‍ത്ഥികളുമായി ഒരു സ്റ്റഡി ടൂറിന് വരുന്നുണ്ടെന്നും, കോവളത്തെ ഹോട്ടലിലാണ് താമസം ഏര്‍പ്പാടു ചെയ്തിരിക്കുന്നതെന്നും പറഞ്ഞു. ഭര്‍ത്താവിനാണെങ്കില്‍ കൂടെ വരാന്‍ കഴിയില്ലെന്നു പറഞ്ഞു. അതുകൊണ്ട് ഒറ്റയ്ക്കാണ് വന്നത്. ഹോട്ടലില്‍ എത്തിയപ്പോള്‍ എല്ലാവരും പുറത്തുപോയി എന്ന് പറഞ്ഞു. കാത്തു നില്‍ക്കാന്‍ സമയമില്ല. ഫോണില്‍ സംസാരിക്കാമെന്നു വെച്ചാല്‍ സെല്‍‌ഫോണ്‍ റേഞ്ച് ഇല്ല എന്ന അറിയിപ്പാണ് വരുന്നത്. അതുകൊണ്ട് ഏട്ടന് കൊടുക്കാന്‍ ഒരു കുറിപ്പെഴുതി റിസപ്ഷനില്‍ കൊടുത്തിട്ട് ഞാനിങ്ങു പോന്നു. തിരിച്ചു പോകുന്നതിനു മുന്‍പ് ഈ ബീച്ചിലൊന്നു വരണമെന്നു തോന്നി. അതുകൊണ്ട് ഏട്ടത്തിയേയും കാണാന്‍ കഴിഞ്ഞു.

“ഏട്ടത്തി ഇപ്പോള്‍ എവിടെയാണ്? എന്തു ചെയ്യുന്നു?” ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.

“ഞാനും തിരുവനന്തപുരത്ത് തന്നെയാണ്. അവിടെ ഒരു സ്‌കൂളില്‍ അദ്ധ്യാപികയാണ്…”

“ങേ….! തിരുവനന്തപുരത്തോ? എത്ര നാളായി അവിടെ?”

“കുറച്ചു നാളുകളായി” ഏട്ടത്തി തുടര്‍ന്നു

“ഇന്ദൂ നീ ഇവിടെത്തന്നെ ഇരിക്ക്. ഞാനൊരു പത്തുപതിനഞ്ച് മിനിറ്റിനകം തിരിച്ചുവരാം. നീ എങ്ങും പോയേക്കരുത്..”

അത്രയും പറഞ്ഞ് ഏട്ടത്തി പോയി. വിധിയുടെ വിളയാട്ടം ഒന്നു വേറെ തന്നെ. ഞാന്‍ ആത്മഗതം ചെയ്തു.

കാലം മറവിയുടെ മടിത്തട്ടില്‍ ഒളിപ്പിച്ചു വെച്ച ഓര്‍മ്മകള്‍ വീണ്ടും മനസ്സിലേക്ക് ഓടിയെത്താന്‍ തുടങ്ങി. ഏറെക്കാലത്തിനുശേഷം എന്റെ അസ്ഥിരമായ മനസ്സ് ഒരിക്കല്‍ കൂടി ഞങ്ങളുടെ ബംഗ്ലൂരുവിലെ ആ വീട്ടിലെത്തി. സന്തോഷഭരിതമായ ഞങ്ങളുടെ കുടുബത്തിലേക്ക് വധുവിന്റെ വേഷത്തില്‍ ഏട്ടത്തി എത്തിയ നിമിഷം.! കുടുംബാംഗങ്ങളെല്ലാവരും ആഹ്ലാദത്തോടെയാണ് ഏട്ടത്തിയെ സ്വീകരിച്ചത്. ഞങ്ങളുടെ കുടുംബവുമായി ഏട്ടത്തി പൊരുത്തപ്പെട്ടു പോകുമോ എന്ന ആശങ്കയെ നിഷ്‌പ്രഭമാക്കി ഏട്ടത്തി എല്ലാവരേയും കൈയ്യിലെടുത്തു. സത്യത്തില്‍ ഞാന്‍ പോലും അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.

ദിവസങ്ങള്‍ കഴിയുന്തോറും ഏട്ടത്തിയുടെ പെരുമാറ്റം എല്ലാവരിലും സ്വാധീനം ചെലുത്തിക്കൊണ്ടിരുന്നു. ഏട്ടനാണെങ്കില്‍ സമയം കിട്ടുമ്പോഴൊക്കെ ഏട്ടത്തിയുമായി സല്ലപിക്കാനും തമാശകള്‍ പറയാനും ചുറ്റും കൂടും. രണ്ടുപേരുടേയും സംസാരവും തമാശ പറച്ചിലും പൊട്ടിച്ചിരികളുമൊന്നും അമ്മയ്ക്ക് അത്ര രസിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഏട്ടന്റെ പ്രകൃതം ശരിക്കാറിയാവുന്ന അച്ഛനും ഞാനും അതത്ര കാര്യമായെടുക്കാറില്ല. അന്ന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന എനിക്ക് ഏട്ടത്തി ഒരു കൂട്ടുകാരിയെപ്പോലെയായിരുന്നു. ഏട്ടത്തിയുമായി സംസാരിച്ചിരുന്നാല്‍ സമയം പോകുന്നതറിയില്ല.

ഏട്ടനാകട്ടെ ഈ ലോകത്തൊന്നുമല്ല എന്ന പോലെയാണ് ഏട്ടത്തിയുമായി ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നത്. അമ്മയാകട്ടെ ദിവസങ്ങള്‍ കഴിയുന്തോറും ആധിയെടുത്ത് നടക്കുന്ന പോലെയായിരുന്നു. തന്റെ സ്നേഹം മറ്റൊരാള്‍ പങ്കിട്ടെടുക്കുന്നത് അമ്മയ്ക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ ഏട്ടത്തിയുടെ ചെറിയ ചെറിയ തെറ്റുകള്‍ക്കു വരെ അമ്മ ശാസിക്കാനും കുറ്റം പറയാനും തുടങ്ങി. അമ്മയുടെ പെരുമാറ്റം ചില സന്ദര്‍ഭങ്ങളില്‍ അതിരു വിടുമ്പോള്‍ ഞാന്‍ ഉപദേശിക്കും. പക്ഷെ, അമ്മ അമ്മയുടെ ലോകത്ത് അമ്മയ്ക്കിഷ്ടമുള്ള പോലെയായിരുന്നു ജീവിച്ചത്. ഏട്ടനേയും അത് അസ്വസ്ഥനാക്കി. അമ്മയുടെ അസൂയയാണ് ഇതിനെല്ലാം കാരണമെന്ന് ഏട്ടന്‍ ഏട്ടത്തിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. ഞാനും എന്റെ കഴിവിന്റെ പരമാവധി അമ്മയെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം വൃഥാവിലയാകുകയായിരുന്നു.

ഏട്ടത്തി അമ്മയെ ഒരു അമ്മായിയമ്മയായിട്ടല്ല കണ്ടിരുന്നത്. സ്വന്തം അമ്മയെപ്പോലെ തന്നെ എല്ലാ ബഹുമാനങ്ങളും നല്‍കിയിരുന്നു. അമ്മ എന്തു പറഞ്ഞാലും യാതൊരു എതിര്‍പ്പോ നീരസമോ പ്രകടിപ്പിക്കാറില്ല. അമ്മ വഴക്കു പറയുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിച്ച് അകന്നു പോകാറാണ് പതിവ്. ഒരു ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപികയായിരുന്ന ഏട്ടത്തി വിവാഹം പ്രമാണിച്ച് അവധിയെടുത്തിരിക്കുകയായിരുന്നു. അതും അമ്മയെ ചൊടിപ്പിച്ചു. ഇംഗ്ലീഷ് മീഡിയം അദ്ധ്യാപിക എന്നു പറഞ്ഞാല്‍ നല്ല ശമ്പളം കിട്ടുന്ന ജോലിയാണെന്ന് അമ്മയ്ക്കറിയാം. മകന്റെ ഭാര്യ വീട്ടില്‍ തന്നെ അടങ്ങിയൊതുങ്ങി ജീവിച്ച്, വെച്ചുവിളമ്പിയാല്‍ മതിയെന്നാണ് അമ്മയുടെ ചിന്താഗതി. ഇടയ്ക്കിടെ അമ്മ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

വീട്ടില്‍ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ നടന്നിരുന്നുവെങ്കിലും അവയെല്ലാം ബന്ധുമിത്രാദികളില്‍ നിന്ന് മറച്ചു വെയ്ക്കാന്‍ ഞങ്ങള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍ എല്ലാം തകര്‍ന്നു വീഴുന്നതിന് ഞങ്ങളുടെ കുടുംബം സാക്ഷിയാകേണ്ടി വന്നു. എല്ലാ പ്രശ്നങ്ങളും സന്ദര്‍ഭോചിതമായി കൈകാര്യം ചെയ്ത് നിഷ്‌പ്രഭമാക്കാറുള്ള ഏട്ടത്തി പോലും അടി തെറ്റി വീണു.

ആ ദിവസം ശിശുദിനമായിരുന്നു. ഏട്ടത്തിയുടെ സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ടു ദിവസത്തെ പഠന ടൂറിനായി പോയതാണ്. പോകാന്‍ നേരം അമ്മ എതിര്‍ത്തുവെങ്കിലും അച്ഛനും ഏട്ടനും ഞാനുമൊക്കെ അമ്മയെ പറഞ്ഞു മനസ്സിലാക്കി. ‘കണ്ടവരുടെ കൂടെയൊക്കെ കറങ്ങിയടിക്കുന്നത്’ അമ്മയ്ക്ക് സ്വീകാര്യമായിരുന്നില്ല. അമ്മയുടെ സ്വഭാവം അറിയാമായിരുന്ന ഏട്ടനും ഏട്ടത്തിയും അത് കാര്യമാക്കിയില്ല.

ഏട്ടത്തി യാത്ര തിരിക്കുന്നതിനു തലേ ദിവസം അതേക്കുറിച്ച് വീട്ടില്‍ സംസാരവുമുണ്ടായിരുന്നു. പക്ഷേ ഏട്ടത്തിക്ക് പോയേ പറ്റൂ. ജോലിയുടെ ഒരു ഭാഗമാണതെന്ന് അമ്മയ്ക്കറിയില്ലല്ലോ. രണ്ടു ബസ്സുകളിലായാണ് ടൂര്‍ പോയത്.  നിര്‍ഭാഗ്യവശാല്‍ രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ചു വരാന്‍ ആരംഭിച്ചപ്പോഴാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച വിവരം അറിയുന്നത്. ഒരു വാഹനവും ഓടാന്‍ ഹര്‍ത്താലുകാര്‍ അനുവദിച്ചില്ല. മൈസൂരില്‍ നിന്ന് പുറപ്പെട്ട ബസുകളെല്ലാം വഴിയില്‍ തടഞ്ഞു. ഗത്യന്തരമില്ലാതെ കുട്ടികളേയും കൂട്ടി അദ്ധ്യാപകര്‍ അടുത്തുള്ള ഹോട്ടലിലെത്തി. എന്നാല്‍, പരിമിതമായ മുറികളാണ് അവിടെയുണ്ടായിരുന്നത്. തൊട്ടടുത്തുള്ള മറ്റൊരു ഹോട്ടലിലും അതുതന്നെ ഗതി. രണ്ടു ഹോട്ടലുകളിലും ലഭ്യമായ മുറികള്‍ ബുക്ക് ചെയ്ത് അന്ന് അവിടെ കഴിച്ചുകൂട്ടി. പിറ്റേ ദിവസം ഉച്ചയോടെയാണ് അവര്‍ക്ക് അവിടെ നിന്ന് യാത്ര തിരിക്കാനായത്.

തിരിച്ച് സ്കൂളിലെത്തിയപ്പോഴേക്കും ഏട്ടത്തിക്ക് അവരുടെ അമ്മയുടെ ഫോണ്‍ വന്നു. അച്ഛന് പെട്ടെന്ന് അറ്റാക്ക് വന്നെന്നും ആശുപത്രിയിലാണെന്നും കേട്ടപ്പോള്‍ ഏട്ടത്തിയാകെ വിഷമിച്ചു. ഏട്ടന് ഫോണ്‍ ചെയ്ത് വിവരങ്ങള്‍ പറഞ്ഞപ്പോള്‍ ഏട്ടര്‍ തന്നെയാണ് പറഞ്ഞത് നേരെ വീട്ടിലേക്ക് പൊയ്ക്കൊള്ളാന്‍. അതുകൊണ്ടുതന്നെ അടുത്ത ട്രെയ്നിന് ഏട്ടത്തി പാലക്കാട്ടുള്ള അവരുടെ വീട്ടിലേക്ക് പോയി.

ഈ വിവരങ്ങളൊന്നും ഏട്ടന്‍ അമ്മയോട് പറഞ്ഞിരുന്നില്ല. ഏട്ടനറിയാം അമ്മ അറിഞ്ഞാലത്തെ അവസ്ഥ. അതുകൊണ്ടുതന്നെ രണ്ടു ദിവസം കഴിഞ്ഞിട്ട് പറയാമെന്ന് ഏട്ടന്‍ വിചാരിച്ചു. പക്ഷെ, എന്നോട് കാര്യങ്ങളെല്ലാം പറഞ്ഞു. അമ്മയോട് ഇപ്പോള്‍ പറയേണ്ടെന്ന് പറയുകയും ചെയ്തു.

പാലക്കാട്ടു നിന്ന് ഏട്ടത്തി ഒന്നുരണ്ടു പ്രാവശ്യം ഫോണ്‍ ചെയ്തു. അച്ഛന് ഭേദമായെന്നും രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്നുമായിരുന്നു പറഞ്ഞത്. എന്നാല്‍ അതിനിടെ അമ്മയ്ക്കും ചില സംശയങ്ങളായി. സ്കൂളില്‍ നിന്ന് ടൂറിനു പോയ ഏട്ടത്തി എന്തേ തിരിച്ചുവരാത്തതെന്നായിരുന്നു അമ്മയ്ക്കറിയേണ്ടിയിരുന്നത്. ഒന്നു രണ്ടു പ്രാവശ്യം ഏട്ടന്‍ അമ്മയുമായി തര്‍ക്കിക്കുന്നതും ഞാന്‍ കേട്ടു. ഒടുവില്‍ ഏട്ടന് സത്യം തുറന്നു പറയേണ്ടി വന്നു. അമ്മ പിന്നീട് ഒരക്ഷരം ഉരിയാടിയില്ല. മൗനമായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍. എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെയായിരുന്നു അമ്മയുടെ മുഖഭാവം. ഞാനെന്തെങ്കിലും ചോദിച്ചാല്‍ കടിച്ചുകീറാന്‍ വരും. അതുകൊണ്ട് പിന്നീട് ഒന്നും ചോദിക്കാന്‍ നില്‍ക്കാറില്ല.

ദിവസങ്ങള്‍ക്കുശേഷമാണ് ഏട്ടത്തി തിരിച്ചെത്തിയത്. അച്ഛന്റെ അസുഖവും യാത്രയും അലച്ചിലുമെല്ലാം കൊണ്ട് മാനസികവും ശാരീരികവുമായ വിഷമതകള്‍ ഏട്ടത്തിയെ അലട്ടിയിരുന്നു. വീട്ടിലെത്തിയാല്‍ എല്ലാത്തിനും ആശ്വാസമാകുമെന്നു കരുതിയ ഏട്ടത്തിയെ എതിരേറ്റത് മ്‌ളാനമുഖങ്ങളായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ ഏട്ടത്തി കുഴഞ്ഞു. എല്ലാവര്‍ക്കും ഒരു അകല്‍ച്ച പോലെ.

വൈകീട്ട് സ്കൂളില്‍ നിന്നെത്തിയ ഞാന്‍ വീട്ടിലെ മൂകത കണ്ട് അത്ഭുതപ്പെട്ടു. ആരും ആരോടും ഉരിയാടുന്നില്ല. ഏട്ടനാണെങ്കില്‍ എത്തിയിട്ടുമില്ല. ഏട്ടത്തി ഏകയായി അവരുടെ മുറിയിലിരിക്കുന്നു. എന്തോ പ്രശ്നമുണ്ട്. ഞാന്‍ മനസ്സിലൂഹിച്ചു. ഏട്ടത്തിയുടെ അടുത്തിരുന്ന് ഞാന്‍ കാര്യങ്ങള്‍ തിരക്കി. അവരുടെ മുഖം മ്‌ളാനത കൊണ്ട് മൂടിയിരുന്നു. ഞാന്‍ കുറെ സമാധാനിപ്പിച്ചു. ഏട്ടത്തി ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍ അവരനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളുടെ പ്രതിബിംബമുണ്ടായിരുന്നു. എല്ലാം ശരിയാകുമെന്ന് സാന്ത്വനപ്പെടുത്തി ഞാന്‍ അമ്മയുടെ അടുത്തേക്ക് ചെന്നു. പക്ഷെ, അമ്മ എന്നെ ഒരക്ഷരം പറയാന്‍ അനുവദിച്ചില്ല.

ഏട്ടന്‍ വൈകിയാണ് എത്തിയത്. ഏട്ടത്തി വന്ന വിവരം ഞാന്‍ ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നു. നിസ്സംഗതയോടെയുള്ള ഒരു മൂളലാണ് ഏട്ടനില്‍ നിന്ന് കേട്ടത്. വീട്ടിലെത്തിയ ഏട്ടന്‍ മുറിയിലേക്ക് പോയെങ്കിലും ഏട്ടത്തിയുമായി സംസാരിക്കുന്നത് കേട്ടില്ല. എന്താണ് ഈ ഏട്ടന് സംഭവിച്ചതെന്ന് ഞാനോര്‍ത്തു.

ഏട്ടന്‍ വരുമ്പോള്‍ ആശ്വസിപ്പിക്കും എന്ന് മോഹിച്ച ഏട്ടത്തിക്ക് കിട്ടിയ പ്രഹരം പോലെയായി ഏട്ടന്റെ പ്രതികരണം. ഹൃദയം പുറത്തെടുത്ത് മുള്ളില്‍ കൊരുത്തുവെച്ചപോലെയായി ഏട്ടത്തിയുടെ അവസ്ഥ.

“നിങ്ങള്‍ക്കെന്താണ് സംഭവിച്ചത്. ആരെങ്കിലും എന്നോട് അതൊന്നു പറയൂ…”

ഏട്ടത്തി ഏട്ടനോട് പറയുന്നത് കേട്ടു.

എന്നാല്‍ ഏട്ടനാകട്ടേ അത് കേള്‍ക്കാത്ത ഭാവം നടിച്ച് പുറത്തേക്കിറങ്ങി. ഞാന്‍ ഏട്ടന്റെ പുറകെ കൂടി. കുറെ ചോദ്യങ്ങള്‍ ചോദിച്ചു. ഒന്നിനും ഏട്ടന്‍ വ്യക്തമായ ഉത്തരം തന്നില്ല. ഈ വീട്ടില്‍ എല്ലാവര്‍ക്കും ഇതെന്തു പറ്റി? ഞാന്‍ ആലോചിച്ചു. വൈകിട്ട് അച്ഛന്‍ വന്നപ്പോഴും സ്ഥിതി അതു തന്നെ. ഏട്ടത്തിയോട് വീട്ടിലെ വിവരങ്ങളും അച്ഛന്റെ അസുഖവിവരവുമൊക്കെ അച്ഛന്‍ തിരക്കി. പക്ഷെ, എന്തുകൊണ്ടാണ് അമ്മയും ഏട്ടനും ഏട്ടത്തിയോട് അകലം ഭാവിക്കുന്നതെന്നു മാത്രം പറഞ്ഞില്ല.

ഏട്ടന്റെ കണ്ണില്‍ ഇത്രയും സംശയത്തിന് കാരണമെന്താണെന്നു മനസ്സിലായില്ല. അമ്മ കെട്ടിച്ചമച്ച കഥകള്‍ കേട്ടിട്ടാണോ ഏട്ടന്റെ ഈ സ്വഭാവ മാറ്റം? ചൂടുപിടിച്ച വീട്ടിലെ അന്തരിക്ഷത്തില്‍ ഏട്ടത്തി വീര്‍പ്പുമുട്ടുകയായിരുന്നു. ഏട്ടത്തി ടൂറിനു പോയതും പാലക്കാട്ട് പോയതുമൊക്കെയാണോ ഇവര്‍ കുറ്റമായി കണ്ടിരിക്കുന്നത്. ഏട്ടത്തിയുടെ മാനസികാവസ്ഥയെക്കുറിച്ച് ആലോചിക്കാതെ ഏട്ടനും അവരെ വിചാരണ ചെയ്യുകയാണോ. ഒരു മാസം എങ്ങനെയോ കടന്നുപോയി. അമ്മയാണെങ്കില്‍ ഏതു നിമിഷവും ഏട്ടത്തിയുടെ കുറ്റം കണ്ടുപിടിക്കാന്‍ അവരുടെ പുറകെയാണ്. അച്ഛന്‍ അമ്മയെ ഉപദേശിച്ചു നോക്കി. ഏട്ടനാണെങ്കില്‍ അമ്മ പറയുന്നതിനപ്പുറം പോകുന്നുമില്ല. വീട്ടിലെ പ്രശ്നങ്ങള്‍ അയല്‍ക്കാരില്‍ പലരും അറിയാന്‍ തുടങ്ങി. അതോടെ ഏട്ടത്തിയെ കാണുമ്പോള്‍ അവര്‍ അര്‍ത്ഥം വെച്ച് നോക്കുകയും കുശുകുശുക്കലുമായി. ഏട്ടത്തിയെ സംബന്ധിച്ചിടത്തോളം അത് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതേക്കുറിച്ച് അവര്‍ ഏട്ടനുമായി സംസാരിക്കുകയും ചെയ്തു.

എന്റെ മനസ്സില്‍ ഭീതിയായിരുന്നു. എന്തായിരിക്കും ഇനി സംഭവിക്കാന്‍ പോകുക.. നിഷ്ക്കളങ്ക മനസ്സിനുടമയായിരുന്ന ഏട്ടന്‍ എന്തിനാണ് ഏട്ടത്തിയെ ഇങ്ങനെ അകറ്റി നിര്‍ത്തുന്നതെന്ന് ഒരിക്കല്‍ ഞാന്‍ ചോദിക്കുകയും ചെയ്തു. തന്റെ നിരപരാധിത്വം പറഞ്ഞു മനസ്സിലാക്കാന്‍ ഏട്ടത്തിയും ശ്രമിച്ചു. പക്ഷെ, ഏട്ടന്റെ പ്രതികരണം അന്നുവരെ ഏട്ടനോട് തോന്നിയിരുന്ന ബഹുമാനവും ആദരവും ഇല്ലാതാക്കി. ഭര്‍ത്താവിനെയോര്‍ത്ത് അഭിമാനിച്ചിരുന്ന ഏട്ടത്തിക്ക് സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും പ്രത്യാശ നശിച്ചു.

ഞാനും ഒരു പ്രതിസന്ധിയിലായിരുന്നു. ഏട്ടത്തിയെ ഇത്രയും വെറുക്കാന്‍ ഏട്ടത്തി ചെയ്ത കുറ്റമെന്ത് എന്നായിരുന്നു എന്റെ ചിന്ത. ടൂറ് പോയതാണെങ്കില്‍, അതില്‍ എന്താണ് ഏട്ടത്തിയുടെ പിഴവ് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഏട്ടനു ഏട്ടത്തിയുമായുള്ള ബന്ധം ഇരുവരും മനസ്സില്‍ ബന്ധിപ്പിക്കുകയും വിശ്വാസത്തില്‍ മുറുകെ പിടിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, ആ വിശ്വാസത്തില്‍ ആരെങ്കിലും വിള്ളല്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, അതിനെ നിഷ്‌പ്രഭമാക്കാന്‍ അവര്‍ക്ക് കഴിയില്ലേ? ഭര്‍ത്താവിന്റെ അവഗണന ഭാര്യയെ സംബന്ധിച്ച് ഭയാശങ്കകള്‍ക്കല്ലേ ഇടവരുത്തൂ.

വീട്ടില്‍ ഇത്രയധികം പ്രശ്നങ്ങളുണ്ടായിട്ടും ഏട്ടത്തി അവരുടെ വീട്ടില്‍ അത് അറിയിച്ചിരുന്നില്ല. ഹൃദ്രോഗിയായ അച്ഛന്‍ തന്നെ അതിനു കാരണം. ഒരു സഹോദരനുള്ളത് തിരുവനന്തപുരത്ത് എവിടെയോ ആണെന്നു മാത്രം ഞങ്ങള്‍ക്കറിയാം. വിവാഹ ദിവസം കണ്ടതാണ്. ഏട്ടത്തി എല്ലാ വിവരങ്ങളും സഹോദരനെ അറിയിച്ചിരുന്നുവെന്ന് ഞങ്ങളറിയുന്നത് ഒരു ദിവസം ഏട്ടന്‍ ദ്വേഷ്യപ്പെട്ട് ഏട്ടത്തിയോട് സംസാരിക്കുന്നതു കേട്ടാണ്.

അതുവരെ സം‌യമനം പാലിച്ചിരുന്ന ഏട്ടത്തിയുടെ ശബ്ദം ഉയര്‍ന്നതും അന്നാണ്.

“ഞാന്‍ ഇതുവരെ ആരോടും ഒന്നും പറയാതെ എല്ലാം സഹിച്ചു ജീവിക്കുകയായിരുന്നു. ഇനി എനിക്ക് വയ്യ” എന്ന് ഏട്ടത്തി തീര്‍ത്തു പറഞ്ഞു. തന്നെയുമല്ല ഏട്ടത്തിയുടെ സഹോദരന്‍ വരുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ വീട്ടിലുള്ളവരെല്ലാം അല്പം പരിഭ്രമിച്ചോ എന്ന് തോന്നി. പറഞ്ഞതുപോലെ രണ്ടു ദിവസത്തിനുശേഷം അദ്ദേഹം വീട്ടിലെത്തി. ഏട്ടത്തി എന്തോ തീരുമാനിച്ചുറച്ചാണ് നിന്നിരുന്നത്.

“അഭിലാഷ്, അവളെന്നോട് കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ കുറച്ചു നാള്‍ അവള്‍ ഞങ്ങളുടെ വീട്ടില്‍ നില്‍ക്കട്ടെ. അതുവരെ അവള്‍ക്ക് ലോംഗ് ലീവ് എടുക്കാമല്ലോ. നിങ്ങളുടെയൊക്കെ മനസ്സ് ശാന്തമാകുമ്പോള്‍ അറിയിച്ചാല്‍ മതി. ഞാന്‍ തന്നെ അവളെ ഇവിടെ കൊണ്ടുവിടാം…”

ഏട്ടത്തിയുടെ സഹോദരന്‍ ഏട്ടനോട് പറഞ്ഞു. അതിന് ഏട്ടന്‍ മറുപടി പറയുന്നതിനു മുന്‍പേ അമ്മ ഇടപെട്ടു..

“അതു തന്നെയാണ് നല്ലത്. നിങ്ങളുടെ വീട്ടിലാകുമ്പോള്‍ എല്ലാറ്റിനും സൗകര്യവുമാകും. ഇവിടെ പറ്റില്ല….”

അമ്മ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാകാതെ ഞാന്‍ അച്ഛന്റെ മുഖത്തേക്കു നോക്കി. ഏട്ടനാണെങ്കില്‍ ഒരക്ഷരം മിണ്ടുന്നുമില്ല. ഇതിനോടകം ഏട്ടത്തി തന്റെ ഡ്രസ്സുകളെല്ലാം അടങ്ങുന്ന സ്യൂട്ട് കേസുമായി പുറത്തേക്ക് വന്നു. ആരും ഒന്നും മിണ്ടുന്നില്ല. ഏട്ടന്റെ മുഖത്തേക്ക് ഉറ്റു നോക്കി നിന്ന ഏട്ടത്തിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് ആ മുഖഭാവം കണ്ടാലറിയാമായിരുന്നു. എന്നാല്‍ നിസ്സംഗനായി, ദൂരേക്ക് കണ്ണുപായിച്ച് ഏട്ടന്‍ നിന്നതേ ഉള്ളൂ. പടിയിറങ്ങുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ ഏട്ടത്തി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു…വേദനയില്‍ നിറഞ്ഞ ഒരു ചിരി….!

ഏട്ടത്തി പോയതിനുശേഷം ഏട്ടന്‍ ആകെ അസ്വസ്ഥനായിരുന്നു. പണ്ടത്തെപ്പോലെ ആരോടും അധികം സംസാരിക്കാറില്ല. ഞാനും പലതവണ അതേക്കുറിച്ച് ചോദിച്ചു. ദ്വേഷ്യപ്പെട്ടില്ലെങ്കിലും കുറ്റബോധം ആ മനസ്സിനെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ഏട്ടത്തി പോയി ഒരു മാസത്തോളമായപ്പോഴാണ് പ്രശ്നം എന്തായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയത്. സ്കൂള്‍ ടൂറിനു പോയതും അതുകഴിഞ്ഞ് ഏട്ടത്തിയുടെ വീട്ടില്‍ പോയി ദിവസങ്ങളോളം താമസിച്ചതുമൊക്കെ ഏട്ടത്തിക്ക് മറ്റാരുമായോ ബന്ധമുണ്ടായിരുന്നതുകൊണ്ടാണെന്ന് അമ്മ ധരിച്ചുവശായതാണ് എല്ലാത്തിനും കാരണം. അമ്മ അത് ഏട്ടനെ പറഞ്ഞു ധരിപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. അതറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ അസ്വസ്ഥയായി. ദൈവമേ എന്തൊരു കൊടും പാതകമാണ് അമ്മ ചെയ്തത്. ഏട്ടത്തിയെപ്പോലെ ഇത്രയും നിഷ്ക്കളങ്കയായ ഒരു സ്ത്രീയെ ഇങ്ങനെ അപമാനിക്കാന്‍ അമ്മയ്ക്ക് എങ്ങനെ തോന്നി. മനസ്സിനെ ഏറെ വേദനിപ്പിച്ചു. ഏതായാലും ഏട്ടനോട് ചോദിക്കുകതന്നെ എന്ന് തീരുമാനിച്ചാണ് അന്ന് ഞാന്‍ ഏട്ടന്റെ അടുത്തെത്തിയത്.

“എന്തിനാണ് ഏട്ടാ ഈ പാതകത്തിന് ഏട്ടന്‍ കൂട്ടു നിന്നത്? മനഃസ്സാക്ഷിയെ വഞ്ചിക്കാന്‍ ഏട്ടനെങ്ങനെ തോന്നി”

തന്റെ ചോദ്യത്തിന് ഏട്ടന്‍ പ്രതികരിച്ചില്ല. എന്നാല്‍ ഒരു കാര്യം പറഞ്ഞു….

“നിന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ ഞാന്‍ അശക്തനാണ്. അമ്മയെ ധിക്കരിച്ച് ഈ വീട്ടില്‍ കഴിയാമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”

മറുചോദ്യത്തിന് മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞില്ല. അച്ഛനും അതേ അവസ്ഥയിലായിരുന്നു. എല്ലാം മൗനമായി കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.

സംശയ രോഗം പിടിപെട്ടാല്‍ വ്യക്തിയെ മാത്രമല്ല കുടുംബ ബന്ധങ്ങളേയും സമൂഹത്തെപ്പോലും ഛിന്നഭിന്നമാക്കും. സ്‌നേഹക്കൂടുതലായാലും അസൂയ കൊണ്ടായാലും സംശത്തിന്റെ വിത്ത്‌ മനസ്സില്‍ പതിഞ്ഞ്‌ കഴിഞ്ഞാല്‍ അത്‌ വളര്‍ന്ന്‌ ഒരു വന്‍വൃക്ഷം പോലെ പടര്‍ന്നു പന്തലിക്കും. മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കില്‍ പലരുടേയും ജീവിതങ്ങള്‍ കത്തിയമര്‍ന്നു ചാമ്പലാകും. ഏട്ടനും വന്നു ഭവിച്ചത് അതാണ്. ഏട്ടത്തിയോടുള്ള അമിത സ്നേഹവും കരുതലും അമ്മയില്‍ അസൂയയുണ്ടാക്കി. തളിര്‍ത്ത് പൂത്തുവളര്‍ന്ന അവരുടെ സ്നേഹവല്ലരിയെ അമ്മ വേരോടെ പിഴുതെറിഞ്ഞു.

“ഇന്ദു ഇരുന്ന് മുഷിഞ്ഞോ?”

ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. ഏട്ടത്തിയാണ്. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് പോയതാണ്.

“ഇല്ല ഏട്ടത്തീ.. ഞാന്‍ മുഷിഞ്ഞതൊന്നുമില്ല. ഓരോ കാര്യങ്ങള്‍ ഓര്‍ത്ത് അങ്ങനെ ഇരുന്നതാണ്…”

“ങാ, പഴയ കാര്യങ്ങള്‍ ഓര്‍ത്ത് മനസ്സ് പുണ്ണാക്കാതെ പുതിയതിനെക്കുറിച്ച് ആലോചിച്ച് ഭാവിയെ ശോഭനമാക്കണം. അതല്ലെങ്കില്‍ ജീവിതം പരാജയമാണെന്ന് ധരിച്ച് വേണ്ടാത്തതൊക്കെ ചെയ്യാന്‍ തോന്നും..”

ഏട്ടത്തിയുടെ ഫിലോസഫി കേട്ട് ഞാനൊന്നു ചിരിച്ചു.

എന്തൊക്കെയോ ഏട്ടത്തിയോട് ചോദിക്കണമെന്നുണ്ട്. ചോദ്യങ്ങളെല്ലാം മനസ്സില്‍ നമ്പറിട്ട് സൂക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏത് ചോദ്യമാണ് ആദ്യം ചോദിക്കേണ്ടതെന്ന കണ്‍ഫ്യൂഷനില്‍ ഏട്ടത്തിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ആ മുഖത്തെ പേശികള്‍ അവരുടെ പ്രായം വിളിച്ചോതുന്നുണ്ടായിരുന്നു. താന്‍ അറിഞ്ഞ ഏട്ടത്തി തന്നെയാണോ ഇതെന്നുപോലും സംശയിച്ചു.

“എന്താ ഇന്ദൂ ഇങ്ങനെ നോക്കുന്നത്? എന്താണ് ഇന്ദുവിന് ചോദിക്കാനുള്ളത്?”

“ദൈവമേ ഈ ഏട്ടത്തി എന്റെ മനസ്സു വായിച്ചറിഞ്ഞോ?”

“എനിക്കറിയാം ഇന്ദുവിന് ഒരുപാട് ചോദ്യങ്ങള്‍ എന്നോട് ചോദിക്കാനുണ്ടെന്ന്.”

“ഏട്ടത്തീ, എനിക്കങ്ങനെ വിളിക്കാമോ എന്നറിയില്ല” ഞാന്‍ സംശയം ചോദിച്ചു..

“അതിനെന്താ ഇന്ദൂ. ഏട്ടത്തി എന്നാല്‍ ഒരു സ്ഥാനപ്പേരല്ല, ബഹുമാനമാണ്. ഇന്ദുവിന്റെ വീട്ടില്‍ ഒരു വധുവും, ഭാര്യയും, മരുമകളും, ഏട്ടത്തിയുമായിട്ടല്ലേ ഞാന്‍ വന്നു കയറിയത്. ഒരുപാട് സ്നേഹവും പരിചരണവും നിങ്ങളെനിക്ക് തന്നിട്ടുണ്ട്. ഞാനതൊക്കെ സന്തോഷത്തോടെ ഓര്‍ക്കാറുമുണ്ട്. കാലങ്ങള്‍ കഴിയുമ്പോള്‍ ചിലര്‍ പലതും മറക്കാറുണ്ട്. ഇപ്പോള്‍ ഏകദേശം പതിനാറു വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ ഇന്ദുവിന്റെ വീട്ടില്‍ നിന്ന് ഞാന്‍ ഇറങ്ങിപ്പോന്നിട്ട്…! ഇവിടെ ഇപ്പോള്‍ ഇന്ദു എന്നെ തിരിച്ചറിഞ്ഞു, ഏട്ടത്തീ എന്ന് വിളിച്ചു. എനിക്ക് സന്തോഷമായി. ഇന്ദു അങ്ങനെ തന്നെ വിളിച്ചാല്‍ മതി…”

“ഏട്ടത്തീ, ഒരു കാര്യം ചോദിക്കട്ടെ… എന്തിനാണ് ഏട്ടത്തീ ആയുധം വെച്ച് കീഴടങ്ങി ഞങ്ങളുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. ഏട്ടത്തിക്ക് കുറച്ചുകൂടി ക്ഷമിക്കാമായിരുന്നില്ലേ?”

“ഞാന്‍ ആയുധങ്ങള്‍ വെച്ച് കീഴടങ്ങിയതല്ല ഇന്ദൂ. അതത്ര എളുപ്പവുമായിരുന്നില്ല. എന്നോട് കാണിച്ച അനീതി ശക്തമായി എതിര്‍ത്തിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്റെ അവസ്ഥ എന്ന് ഒരുനിമിഷം നിങ്ങള്‍ ചിന്തിച്ചിരുന്നോ? അതാണ് ഞാന്‍ ഇറങ്ങിപ്പോന്നത്. ഞാനങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ നിങ്ങളുടെ വീട്ടില്‍ ഞാനൊരു അധികപ്പറ്റായേനെ. തന്നെയുമല്ല ആ വീട്ടിലെ സ്വൈര്യത എല്ലാം തകര്‍ന്നു തരിപ്പണവുമാകുമായിരുന്നു. എന്റെ അവകാശങ്ങള്‍ക്കു വേണ്ടി ഞാന്‍ പോരാടിയിരുന്നില്ലേ? പക്ഷെ, സ്വന്തം മനഃസ്സാക്ഷിയെ വഞ്ചിക്കുന്നത് ചിലര്‍ക്ക് ഒരു രസമാണ്. എന്റെ അഗ്നിപരീക്ഷണ കാലഘട്ടമായിരുന്നു അത്. ചിലര്‍ പറയും ജാതക ദോഷമാണെന്ന്.

“മമ്മീ, ആരാ മമ്മീ ഇത്?”

ഞങ്ങളുടെ അടുത്തേക്ക് ഒരു പത്തുപതിനഞ്ചു വയസ്സു തോന്നിക്കുന്ന ഒരു കുട്ടി ഓടി വന്നു.

“ങാ, മോനെ ഇതാണ് ഇന്ദു. ഇന്ദു ആന്റി”

“ഹായ് ആന്റി” അവന്‍ തന്റെ നേരെ നോക്കി പറഞ്ഞു.

“ഹായ് മോനെ, മോന്റെ പേരെന്താ?”

“അജയ്”

ദൈവമേ, ഈ കുട്ടിയെ ഞാന്‍ എവിടെയോ കണ്ടു പരിചയമുണ്ടല്ലോ. നല്ല പരിചയമുള്ള മുഖഛായ..! ആ കുട്ടിയുടെ മുഖത്തേക്ക് കണ്ണിമയ്ക്കാതെ നോക്കിയിരിക്കുന്ന എന്നെ ഏട്ടത്തി ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടില്ല.

“മോന്‍ പോയി കളിച്ചോ, മമ്മി ഇപ്പോള്‍ വരാം കേട്ടോ” ഏട്ടത്തിയുടെ സംസാരം എന്നെ പരിസരബോധത്തിലേക്ക് തിരികെ കൊണ്ടു വന്നു.

നടന്നകലുന്ന അവനെത്തന്നെ ഞാന്‍ നോക്കിയിരുന്നു. കൈവീശിയുള്ള ആ നടത്തം, ആ ആകാരം എല്ലാം ഏട്ടന്റേതു തന്നെ. ഞാന്‍ ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി.

“ഇന്ദു സംശയിക്കുന്നതു തന്നെ… അവന്‍ ഇന്ദുവിന്റെ ഏട്ടന്‍ അഭിലാഷിന്റെ മകനാണ്..!!”

“ഏട്ടത്തീ…..” എന്റെ ശബ്ദം അല്പം ഉയര്‍ന്നോ എന്നൊന്നു സംശയിച്ചു.

“അതെ ഇന്ദൂ. അന്ന് ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്ന, അല്ല ഇറക്കിവിട്ട, ആ സമയത്ത് ഇവന്‍ എന്റെയുള്ളില്‍ രൂപപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഏട്ടനോട് അത് പറയാനിരുന്ന ദിവസമാണ് എനിക്ക് അവിടെ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നത്.”

ഏട്ടത്തി പറഞ്ഞത് കേട്ട് തലയ്ക്കകത്ത് വെള്ളിടി വെട്ടിയ പോലെ തോന്നി. മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ പതിഞ്ഞു. ദൈവമേ എന്തൊരു പരീക്ഷണമാണിത്. എനിക്കിതു വിശ്വസിക്കാന്‍ കഴിയുന്നില്ല.

“ഏട്ടത്തീ, ഇത് സത്യമാണോ? എന്നിട്ട് എന്തുകൊണ്ട് ഈ കാര്യം അന്ന് ഏട്ടത്തി പറഞ്ഞില്ല. ഒരുപക്ഷേ, അത് കേള്‍ക്കുമ്പോഴെങ്കിലും ഏട്ടന്‍ അമ്മയെ പറഞ്ഞ് മനസ്സിലാക്കുമായിരുന്നില്ലെ? അച്ഛനോടോ എന്നോടോ പറഞ്ഞു കൂടായിരുന്നോ?”

“ഇന്ദൂ, നീ പതിനഞ്ചു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. അഥവാ ഞാന്‍ ഇക്കാര്യം അന്ന് പറഞ്ഞെന്നിരിക്കട്ടെ. എന്തായിരിക്കും നിങ്ങളുടെയൊക്കെ പ്രതികരണം. എന്നെ ഒരു അഴിഞ്ഞാട്ടക്കാരിയെന്ന് മുദ്ര കുത്തി വീട്ടില്‍ നിന്ന് ഇറക്കി വിടാനൊരുങ്ങുന്ന സമയത്ത് ഇക്കാര്യം കൂടി കേട്ടാല്‍ നല്ല മനസ്സോടെ അമ്മയും ഏട്ടനും എന്നെ സ്വീകരിക്കുമായിരുന്നോ? അമ്മയുടെ വാക്കുകേട്ട് തന്റെ ഭാര്യയെ സംശയിക്കുന്ന ഒരു വ്യക്തിയില്‍ നിന്ന് എന്തായിരിക്കും പ്രതികരണമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അത് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണമായി മാറുകയും ചെയ്യും.

രണ്ടാമതായി, അഭിലാഷും ഞാനുമായി ഒരിക്കലും വേര്‍പിരിയാനാകാത്ത വിധം സ്നേഹിച്ചിരുന്നു. അത് അഭിലാഷിനും അറിയാം. പക്ഷേ ജീവിതത്തിലെ ഏറ്റവും ദുര്‍ബലമായ നിമിഷം വന്നപ്പോള്‍ എന്നെ ഒറ്റപ്പെടുത്തി. ആ സമയത്ത്, എന്റെ നേരെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്ന സമയത്ത്, ഏതെങ്കിലും തീവണ്ടിയുടെ മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്താലോ എന്നുവരെ എനിക്ക് തോന്നിയിട്ടുണ്ട്. ഒരു പേടിത്തൊണ്ടനെപ്പോലെ എന്റെ രക്ഷകനാകുന്നതിനു പകരം എന്നെ തള്ളിപ്പറഞ്ഞ് ഉപദ്രവിക്കാനല്ലേ ഏട്ടന്‍ മുതിര്‍ന്നത്. എന്നെ ഒരു പരിഹാസ കഥാപാത്രമാക്കി. അദ്ദേഹത്തിന്റെ ഭാര്യയായ ഞാന്‍ ഒരു മനുഷ്യ സ്ത്രീയാണെന്ന പരിഗണന പോലും തന്നില്ല.”

“ഏട്ടത്തീ, നിങ്ങള്‍ തമ്മില്‍ വേര്‍പിരിയുമെന്ന് ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്തെങ്കിലും സൗന്ദര്യപ്പിണക്കമായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. അമ്മയുടെ സ്വഭാവം അറിയാമായിരുന്നല്ലോ. പക്ഷെ ഏട്ടന്‍ അങ്ങനെ മാറുമെന്ന് ഒരിക്കലും ചിന്തിച്ചില്ല…. എല്ലാം എത്ര പെട്ടെന്നായിരുന്നു…”

“ഇന്ദൂ, അതാണ് മനുഷ്യന്‍. സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെ, പരിഗണിക്കാതെ ഒരു ഭര്‍ത്താവിനും നീതി പുലര്‍ത്താനാവില്ല. ഭാര്യ, കുടുംബം, സമൂഹം ഇവയൊക്കെ പരസ്പര പൂരകങ്ങളാണ്. ഭാര്യയെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ കുടുംബത്തേയും ഒരു പരിധിവരെ സഹിക്കാം. എന്നാല്‍ സമൂഹത്തില്‍ നിന്നുള്ള അവഗണനയും പരിഹാസവും എല്ലായ്പ്പോഴും നിര്‍ദ്ദയവും ക്രൂരവുമായിരിക്കും. അത് സഹിക്കുന്നത് അത്ര എളുപ്പവുമല്ല. ഭാര്യയും ഭര്‍ത്താവും തമ്മില്‍ യഥാര്‍ത്ഥ സ്നേഹവും വിശ്വാസവും ഉണ്ടെങ്കില്‍, ആര്‍ക്കും അവരെ വേപെടുത്താനാവില്ല. നിരപരാധിയാണെങ്കിലും, എനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. അമ്മ പലരോടും പലതും പറയുന്നതും ഞാന്‍ കേട്ടു. അഗ്നികുണ്ഡത്തില്‍ വീണ് ഉരുകുന്ന അവസ്ഥയിലായിരുന്നു ഞാന്‍. എന്നാല്‍ അത് ഇന്ദുവിന്റെ ഏട്ടന്‍ പോലും തിരിച്ചറിഞ്ഞില്ല. ഭര്‍ത്താവിനെ മാത്രം മനസ്സില്‍ ധ്യാനിച്ച് ജീവിച്ച ഒരു ഭാര്യയെ ആരോ എന്തോ പറയുന്നതുകേട്ട് നിര്‍ദ്ദാക്ഷിണ്യം വീടിനു പുറത്താക്കി കുടുംബ മഹിമ കാത്തുസൂക്ഷിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഒരിക്കലും സത്യസന്ധരായിരിക്കില്ല എന്നാണ് ഇന്ദുവിന്റെ ഏട്ടന്റെ പെരുമാറ്റത്തില്‍ നിന്ന് ഞാന്‍ പഠിച്ചത്. ഭാര്യക്ക് പിന്തുണ നല്‍കുന്നതിനു പകരം അമ്മ പറയുന്നത് കേട്ട് അവളുടെ ചാരിത്ര്യശുദ്ധിയെ ചോദ്യം ചെയ്യുന്ന ഭര്‍ത്താവ് എങ്ങനെ നീതിമാനാകും? എങ്ങനെ ഒരു പുരുഷനായിത്തീരും?”

ഏട്ടത്തിയുടെ ഓരോ വാക്കുകളും കാരമുള്ളുകള്‍ പോലെ എന്റെ മനസ്സില്‍ തറച്ചു. ശരിയാണ് ഏട്ടത്തി പറയുന്നത്. തെറ്റിദ്ധാരണകള്‍ മനസ്സിലിട്ട് ഊതി വീര്‍പ്പിച്ച് മറ്റുള്ളവരെ തേജോവധം ചെയ്യുന്നവരെ എങ്ങനെ വിശ്വസിക്കും? അത് അച്ഛനായാലും അമ്മയായാലും സഹോദരങ്ങളായാലും.

“ശ്ശോ, കഷ്ടമായിപ്പോയി. ഇപ്പോള്‍ ഏട്ടന്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍…. ഏട്ടന്റെ മകനെ കണ്ടിരുന്നെങ്കില്‍…. ഒരുപക്ഷെ…!”

ഞാന്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ഏട്ടത്തിയുടെ പൊട്ടിച്ചിരിയാണ് മുഴങ്ങിയത്.

“ഹഹഹ…. നീ എന്തു വിചാരിച്ചു ഇന്ദൂ. എന്റെ മകന്‍ ജനിച്ചപ്പോള്‍ അവനേയും കൊണ്ട്, അവന്‍ അഭിലാഷിന്റെ മകനാണെന്ന സര്‍ട്ടിഫിക്കറ്റുമായി നിങ്ങളുടെ വീട്ടില്‍ വരുമെന്നോ? എന്റെ നിരപരാധിത്വം തെളിയിക്കുമെന്നോ? ഒരിക്കലുമുണ്ടാകുകയില്ല. കാരണം, അഭിലാഷിന്റെ ജീവന്റെ തുടിപ്പ് എന്റെ ഉദരത്തില്‍ വളര്‍ന്നു തുടങ്ങിയപ്പോഴാണ് എന്നെ അവിടെ നിന്ന് ഒഴിവാക്കിയത്. പിന്നീട് വിവാഹ മോചനത്തിനുള്ള നോട്ടീസ് കൈപ്പറ്റുമ്പോള്‍ എന്റെ ശരീരം വിറയ്ക്കുകയായിരുന്നു. ഇതൊന്നുമറിയാതെ ആറു മാസമെത്തിയ ഭ്രൂണം എന്റെ ഉദരത്തില്‍ ഗാഢനിദ്രയിലായിരുന്നു. അഭിലാഷിനെ സംബന്ധിച്ചിടത്തോളം എന്നിലുള്ള ഉത്തരവാദിത്വം അവിടം കൊണ്ട് തീര്‍ന്നു. പക്ഷേ എനിക്ക് ജീവിക്കണമായിരുന്നു. എന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന് അമ്മ വേണം. എനിക്ക് ആ കുഞ്ഞും. മനസ്സാന്നിദ്ധ്യം വീണ്ടെടുക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നുവെങ്കിലും ഞാന്‍ എന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചു. ദൈവം എന്നെ കാത്തു എന്നുവേണം പറയാന്‍….”

“എന്റെ തെറ്റിന് ഞാന്‍ ഇപ്പോള്‍ മാപ്പു ചോദിക്കാം സുനന്ദേ… പൊറുക്കാന്‍ കഴിയാത്ത അപരാധമാണ് ഞാന്‍ ചെയ്തത്..”

ശബ്ദം കേട്ട് രണ്ടുപേരും ഞെട്ടി…!! അഭിലാഷ് അവരുടെ പുറകില്‍ നില്‍ക്കുന്നത് ഇരുവരും കണ്ടില്ല.

“അയ്യോ ഏട്ടന്‍” ഇന്ദു ഞെട്ടിത്തരിച്ചു നിന്നു…

“ഏട്ടന്‍ എപ്പോള്‍ വന്നു? ഇവിടെ ഇപ്പോള്‍?”

“ഞാന്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ നീ കൊടുത്ത എഴുത്തു കണ്ടു. ഇവിടെ കാണുമെന്നു എഴുതിയിരുന്നുവല്ലോ. അതുകൊണ്ട് വന്നതാണ്.”

ഏട്ടത്തിയാണെങ്കില്‍ നിര്‍‌വ്വികാരതയോടെ ഇരിക്കുന്നു. ഏട്ടന്‍ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. ഏട്ടത്തിയെ അവിടെ കാണുമെന്നോ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുമെന്നോ ഒരിക്കലും കരുതിയില്ല. എല്ലാം ഒരു വിസ്മയം പോലെ. ഏട്ടനാണെങ്കില്‍ ആകെ കണ്‍ഫ്യൂഷനിലായി. ഏട്ടത്തിയെ അഭിമുഖീകരിക്കാനുള്ള പ്രയാസം ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.

“അയാം റിയലി സോറി സുനന്ദ. എന്റെ തെറ്റുകള്‍ മനസ്സിലാക്കിയപ്പോഴേക്കും വളരെ വൈകിയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നീ എനിക്ക് തന്ന സ്നേഹം മാത്രമായിരുന്നു. ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു. നിന്നെ കണ്ടുമുട്ടുന്നതിനു മുന്‍പ് ഞാന്‍ ഒരിക്കലും സ്നേഹം തിരിച്ചറിഞ്ഞില്ലായിരുന്നു. നിന്റെ സ്നേഹം എന്റെ ഹൃദയത്തെ തലോടിയപ്പോഴും അത് ഞാന്‍ അറിഞ്ഞില്ലായിരുന്നു. നീ എന്നെ എല്ലാം കാണാന്‍ പഠിപ്പിച്ചു. എല്ലാം മനസ്സിലാക്കാന്‍ പഠിപ്പിച്ചു. നിന്നെയോര്‍ത്ത് ഞാന്‍ വളരെ വേദനിച്ചിട്ടുണ്ട്. ഞാന്‍ എന്നെത്തന്നെ ശപിച്ചാണ് ജീവിതം തള്ളിനീക്കിയിരുന്നത്. ദേ ഇവള്‍ക്കറിയാം. എന്നെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നത് ഇവളാണ്. അച്ഛനും അമ്മയും മരിച്ചതിനുശേഷം ഞാന്‍ ഒറ്റപ്പെട്ടതുപോലെയായി. ഇവളാണെങ്കില്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനോടൊപ്പം പോകുകയും ചെയ്തു. ബാംഗ്ലൂരുവിലെ വീട്ടിലിപ്പോള്‍ ശ്മശാന മൂകതയാണ്. അതുകൊണ്ട് ഞാന്‍ അങ്ങോട്ട് പോകാറേ ഇല്ല. അമ്മാവന്റെ ഒരു മകന്‍ അവിടെ ഇടക്കിടെ താമസിക്കും. അവരാണ് ആ വീട് ഇപ്പോള്‍ നോക്കുന്നത്. നിനക്കറിയാമോ ഞാന്‍ പല തവണ പാലക്കാട്ട് വന്നിരുന്നു. പക്ഷെ നിങ്ങള്‍ അവിടം വിട്ട് പോയെന്നും അച്ഛനും അമ്മയും മരിച്ചുവെന്നുമൊക്കെ ഞാന്‍ അറിഞ്ഞിരുന്നു.. എന്നാലും എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു എന്നെങ്കിലും എവിടെയെങ്കിലും വെച്ച് നിന്നെ കണ്ടുമുട്ടുമെന്ന്…”

ഇത്രയും പറഞ്ഞ് ഏട്ടന്‍ ഏട്ടത്തിയുടെ കൈ നുകര്‍ന്നു. പെട്ടെന്ന് ഏട്ടത്തി കൈ പിന്‍‌വലിച്ചു.

“വേണ്ട…ഇനിയൊരു കുമ്പസാരം വേണ്ട. ഇപ്പോള്‍ വിശദീകരണം നല്‍കി നിങ്ങള്‍ പരിശുദ്ധനാകാന്‍ ശ്രമിക്കുകയും വേണ്ട. എന്നെ വിശ്വസിപ്പിക്കാനും ശ്രമിക്കേണ്ട. ഇറ്റ് ഈസ് ടൂ ലേറ്റ്. ഞാന്‍ എന്നെത്തന്നെ ശപിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നിങ്ങള്‍ എന്നോട് ചെയ്ത ക്രൂരതയില്‍ ഞാന്‍ വെന്തു വെണ്ണീറായില്ല. പകരം തിളച്ചുമറിയുന്ന തീച്ചൂളയില്‍ ചുട്ടെടുത്ത കാരിരുമ്പ് പോലെ എന്റെ മനസ്സ് ഉറച്ചു പോയി. ആര്‍ക്കും ഇനി അത് തകര്‍ക്കാനാവില്ല. ഞാന്‍ എന്റെ മനഃസ്സാക്ഷിയെ ഒരിക്കലും വഞ്ചിച്ചിട്ടില്ല. നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞില്ലേ എന്നെങ്കിലും എവിടെയെങ്കിലും വെച്ച് എന്നെ കണ്ടുമുട്ടുമെന്ന്. അതെ, പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം നാം വീണ്ടും ഈ പ്രദേശത്ത് കണ്ടുമുട്ടി. അത് നിയോഗമാണ്. ദൈവ നിശ്ചയമാണ്. ദൈവമാണ് നമ്മളെ ഇവിടെ എത്തിച്ചത്. ചിലത് അറിയാനും അറിയിക്കാനും….”

ഏട്ടത്തി തറപ്പിച്ചു തന്നെ പറഞ്ഞു. തിരിച്ചുപറയാനൊന്നുമില്ലാതെ ഞാനും ഏട്ടനും സ്തംബ്ധരായി നിന്നു.

“തെറ്റുകള്‍ മനസ്സിലാക്കി നിങ്ങള്‍ എന്നെത്തേടി വരുമെന്നും, എന്നെയും മകനേയും കൂട്ടിക്കൊണ്ടുപോകുമെന്നും പ്രതീക്ഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. പക്ഷെ പുരുഷനാണെന്നും, സ്ത്രീയോട് മാപ്പ് പറയുന്നത് കുറച്ചിലാണെന്നും അഭിമാനത്തിന്റെ പ്രശ്നമാണെന്നും ധരിച്ചുവശായി ജീവിക്കുന്ന നിങ്ങളെപ്പോലെയുള്ളവര്‍ സ്ത്രീയുടെ അഭിമാനത്തേയും സ്ത്രീത്വത്തേയും ചവിട്ടി മെതിച്ചാലല്ലേ തൃപ്തിയാകൂ. നിങ്ങള്‍ എന്നെ പുറന്തള്ളുകയും എന്നെ വിവാഹമോചനത്തിന് നിര്‍ബന്ധിതയാക്കുകയും ചെയ്ത ആ അപരാധത്തിന്റെ നീര്‍ച്ചുഴിയില്‍ പെട്ട് ഞാന്‍ ഉഴലുകയായിരുന്നു. നിങ്ങളുടെ തെറ്റ് മനസ്സിലാക്കി തീര്‍ച്ചയായും എന്റെയടുത്തു വരുമെന്ന് ഞാന്‍ വൃഥാ ആശിച്ചുപോയിരുന്നു. എന്നാല്‍ നിങ്ങളുടെ മനുഷ്യത്വമില്ലായ്മയും അഹങ്കാരവും അഹന്തയും നിങ്ങളെ എന്നെന്നേക്കുമായി എന്നില്‍ നിന്നകറ്റി.”

“സുനന്ദേ, നീ എന്നെ വിശ്വസിക്കൂ. എല്ലാം എന്റെ തെറ്റാണെന്ന് ഞാന്‍ സമ്മതിച്ചില്ലേ… ഈ കൂടിക്കാഴ്ച ഒരു നിയോഗമാണെന്ന് നീ തന്നെ പറഞ്ഞില്ലേ. ശരിയാണ്, ഒരു നിയോഗമാണ്. അതുകൊണ്ട്…..”

“അതുകൊണ്ടെന്താ? ഞാന്‍ വീണ്ടും നിങ്ങള്‍ പറയുന്നതു വിശ്വസിച്ച് നിങ്ങളുടെ കൂടെ കൂടുമെന്നോ? ഒരിക്കലുമില്ല. ഇപ്പോള്‍ പറഞ്ഞില്ലേ തെറ്റു പറ്റിയെന്ന്. ശരികളെ മുറുകെ പിടിച്ച് ജീവിച്ച എനിക്കുണ്ടായ നഷ്ടങ്ങള്‍ തന്നെയല്ലേ ശരികളില്ല എന്നുള്ളതിന്‌ തെളിവ്‌. തെറ്റുകള്‍ ചെയ്തുകൂട്ടുന്ന നിങ്ങള്‍ അതൊക്കെ ശരികളാക്കി മാറ്റി. എന്നെ ആരും വിശ്വസിച്ചില്ല. ഭര്‍ത്താവു കൂടെ നില്‍ക്കുമെന്നു കരുതിയെങ്കിലും അതും ഉണ്ടായില്ല. മാനസികമായി പൂര്‍ണ്ണമായും തകര്‍ന്ന എന്നെ ജീവിക്കാന്‍ പഠിപ്പിച്ചത് എന്റെ അച്ഛനാണ്. ഞാന്‍ സാവധാനം ജീവിക്കാന്‍ പഠിച്ചു. നിങ്ങളുടെ പ്രലോഭനം ജീവിതത്തില്‍ മുന്‍കൂട്ടി കാണാതെ പോയി, കാരണം ജീവിതകാലം മുഴുവന്‍ നിങ്ങള്‍ പറയുന്നതുപോലെ ജീവിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. നിങ്ങള്‍തന്നെ നെയ്തെടുത്ത സംശയത്തിന്റെ വലയില്‍ എന്നെ കുരുക്കി, അതിന്റെ പേരില്‍ എന്നെ ഉപേക്ഷിച്ച ആ മനുഷ്യന് ഇനി എന്റെ ജീവിതത്തില്‍ ഇടമില്ലെന്നുതന്നെ ഞാന്‍ നിശ്ചയിച്ചു.”

“സുനന്ദേ, നീ പറഞ്ഞല്ലോ മകന്‍ എന്ന്. എവിടെ? എവിടെ ആ മകന്‍?”

“നിങ്ങള്‍ എന്നെ ഉപേക്ഷിച്ച സമയം നിങ്ങളുടെ ജീവന്റെ തുടിപ്പ് എന്നില്‍ വളരുന്നുണ്ടായിരുന്നു. ആ സത്യം മറച്ചുവെച്ചുകൊണ്ടു തന്നെയാണ് നിങ്ങളയച്ച ഡൈവൊഴ്സ് പേപ്പറുകളില്‍ ഞാന്‍ ഒപ്പു വെച്ചത്. എന്റെ ഉദരത്തില്‍ നിങ്ങളുടെ കുഞ്ഞ് വളരുന്നുണ്ടെന്നറിഞ്ഞാല്‍ ആ അവകാശം പറഞ്ഞുകൊണ്ട് നിങ്ങളും നിങ്ങളുടെ അമ്മയും എന്നെ സ്വൈര്യമായി ജീവിക്കാന്‍ സമ്മതിക്കില്ലായിരുന്നു. അതുകൊണ്ടു തന്നെ മനഃപ്പൂര്‍‌വ്വം അത് രഹസ്യമായിത്തന്നെ ഞാന്‍ സൂക്ഷിച്ചു.”

അതു കേട്ട ഏട്ടന്‍ സ്തംബ്ധനായി. ആ മുഖം വലിഞ്ഞു മുറുകുന്നത് ഞാന്‍ കണ്ടു. കൈകള്‍ കൊണ്ട് തല താങ്ങിപ്പിടിച്ച് കുറെ നേരം കീഴ്പ്പോട്ടു നോക്കിയിരുന്നു.

“ഏട്ടാ”, ഞാന്‍ വിളിച്ചു. തന്റെ നേരെ നോക്കിയ ഏട്ടന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു.

“ഏട്ടത്തി പറയുന്നത് ശരിയാണ്. ഞാന്‍ ആ മോനെ കണ്ടു. അവന്‍ ഇവിടെയുണ്ട്.”

എന്റെ സംസാരം കേട്ട് ഏട്ടന്‍ ചാടിയെഴുന്നേറ്റു.

“ങേ…. എവിടെ, എവിടെ എന്റെ മോന്‍?”

ഒരു ഭ്രാന്തനെപ്പോലെ ഏട്ടന്‍ ചുറ്റുപാടും നോക്കി. ബീച്ചില്‍ ഇരുള്‍ പരക്കാന്‍ തുടങ്ങിയിരുന്നു.

“സുനന്ദേ, പ്ലീസ്. എന്റെ മോനെ ഒന്ന് കാണാന്‍ അനുവദിച്ചുകൂടെ. അവന്‍ എവിടെയാണെന്നു പറ. ഞാന്‍ ദൂരെ നിന്ന് കണ്ടുകൊള്ളാം. ഒരിക്കലും ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുകയില്ല. എവിടെയായിരുന്നാലും സുഖമായി ജീവിക്കുന്നുണ്ടെന്ന് കേട്ടാല്‍ മാത്രം മതി.” ഏട്ടന്‍ കെഞ്ചി.

ഞാനും ഏട്ടത്തിയോട് യാചിച്ചു. ഒരു പ്രാവശ്യം ഏട്ടന് ആ മകനെ കാണാനുള്ള അനുവാദം നല്‍കാന്‍ അപേക്ഷിച്ചു. ഏട്ടത്തി ദൃഢനിശ്ചയത്തിലാണെന്ന് അറിയാമായിരുന്നിട്ടും ഒരുപക്ഷെ അവരെ രണ്ടുപേരെയും വീണ്ടും ഒരുമിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതില്പരം സന്തോഷം വേറെ എന്തുണ്ട് എന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഏട്ടത്തിയുടെ പ്രതികരണം അതിനുള്ള സാധ്യതയ്ക്ക് മങ്ങലേല്പിച്ചെങ്കിലും ഒരുപക്ഷെ പിന്നീട് മനസ്സു മാറിയാലോ എന്ന ചിന്തയും മനസ്സില്‍ ഉരുണ്ടുകൂടി. ഇതൊരു നല്ല തുടക്കമാകണേ എന്ന് ഞാന്‍ മൗനമായി പ്രാര്‍ത്ഥിച്ചു. ഇത്രയുമായ സ്ഥിതിക്ക് ഏട്ടത്തിയോട് അത് ചോദിക്കാനും ഒരു പേടി.

“ഇന്ദൂ, നീ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് ഊഹിക്കാന്‍ കഴിയും. ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ ഞാനിപ്പോള്‍ ദുര്‍ബ്ബലയായ, പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്ന സ്ത്രീയല്ല. എനിക്കെന്റേതായ ലക്ഷ്യങ്ങളുണ്ട്, അഭിപ്രായങ്ങളുണ്ട്. എന്റെ അഭിപ്രായങ്ങള്‍ മാനിക്കാന്‍ ചുറ്റും നല്ലവരായ മനുഷ്യരുണ്ട്. അവരെ തള്ളിപ്പറഞ്ഞ് ജീവിക്കാന്‍ എനിക്കാവില്ല.”

“ഏട്ടത്തീ, ഞാന്‍ പറഞ്ഞുവരുന്നത് ……………?”

“മനസ്സിലായി. വീണ്ടും നിന്റെ ഏട്ടനുമായി ജീവിക്കാന്‍ സാധിക്കുമോ എന്നല്ലേ നീ ചോദിക്കാന്‍ തുനിഞ്ഞത്? എങ്കില്‍ കേട്ടോളൂ…. അത് ഒരിക്കലും സാധ്യമല്ല…”

“ഏട്ടത്തീ, ഇപ്പോള്‍ അതിനൊരു മറുപടി തരേണ്ട. ആലോചിച്ച് മറുപടി തന്നാല്‍ മതി. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇപ്പോള്‍ ഇങ്ങനെയൊരു സാഹചര്യം ഒത്തുവന്നത്. ഏട്ടത്തിക്കറിയാമോ, ഏട്ടന്റെ മനസ്സില്‍ നിന്ന് ഏട്ടത്തി ഇതുവരെ പോയിട്ടില്ല. അതുകൊണ്ട് വേറെ വിവാഹവും കഴിച്ചിട്ടില്ല. നേരത്തെ പറഞ്ഞതുപോലെ എന്നെങ്കിലും എവിടെയെങ്കിലും വെച്ച് ഏട്ടത്തിയെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ഏട്ടന്‍…..”

എല്ലാം ശ്രദ്ധയോടെ കേട്ട് സുനന്ദ ഊറിച്ചിരിച്ചു. സ്വാര്‍ത്ഥതയാണ് മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നത്. എത്ര ലാഘവത്തോടെയാണ് ഇവര്‍ എന്നോട് ആവശ്യപ്പെടുന്നത്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിസ്സഹായയായി ഞാന്‍ ഇവരുടെ മുന്‍പില്‍ നിന്നിട്ടുണ്ട്. മനുഷ്യത്വത്തിന്റെ ലാഞ്ഛന പോലും കാണിക്കാതെ നിഷ്ക്കരുണം എന്നെ ഒഴിവാക്കിയവരാണ് ഇപ്പോള്‍ തിരിച്ചു വിളിക്കുന്നത്.

“എന്താ സുനന്ദേ ആലോചിക്കുന്നത്. ഇന്ദു പറഞ്ഞത് ശരിയാണ്. ഞാന്‍ ഇപ്പോഴും അവിവാഹിതനായി കഴിയുന്നതു തന്നെ നിനക്കു വെണ്ടിയാണ്…” അഭിലാഷ് പറഞ്ഞു നിര്‍ത്തി.

“അഭിലാഷ്, ഞാന്‍ നേരത്തെ പറഞ്ഞില്ലേ… പ്രതീക്ഷകള്‍ ഉണ്ടായിരുന്നു എനിക്ക്. നിങ്ങളുടെ മകനെ പ്രസവിച്ച് അഞ്ച് വയസ്സാകുന്നതുവരെ ആ പ്രതീക്ഷയുടെ തിരിനാളം ഞാന്‍ കെടാതെ സൂക്ഷിച്ചു, നിഷ്ഫലമാണെന്നറിഞ്ഞിട്ടും..”

സുനന്ദ അകലേക്ക് കൈചൂണ്ടി.

“അതാ അവിടെ ഒരാള്‍ മൂന്നു കുട്ടികളുമായി ഇരിക്കുന്നതു കണ്ടോ? അതില്‍ ആ വലിയ കുട്ടിയാണ് അഭിലാഷിന്റെ മകന്‍ അജയ്. മറ്റേ ആണ്‍കുട്ടിയെ കണ്ടോ അവനാണ് അര്‍ജുന്‍. ആ പെണ്‍കുട്ടിയെ കണ്ടോ അവളാണ് സൗമ്യ.” ഏട്ടത്തി പറഞ്ഞു നിര്‍ത്തി.

ഞങ്ങള്‍ ആകാംക്ഷയോടെ ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി. ഇരുള്‍ പരക്കാന്‍ തുടങ്ങിയ ബീച്ചില്‍ അകലെയായി ആ നാലു പേരെയും അവ്യക്തമായി ഞങ്ങള്‍ കണ്ടു.

സങ്കോചമൊന്നുമില്ലാതെ ഏട്ടത്തി തുടര്‍ന്നു….

“ആ ആള്‍ അവരുടെ അച്ഛനാണ്, അതായത് എന്റെ ഭര്‍ത്താവ്. അര്‍ജുനും സൗമ്യയും ഞങ്ങള്‍ക്കുണ്ടായ മക്കള്‍. അജയ് അവരുടെ വല്യേട്ടനും. ഞങ്ങള്‍ അഞ്ചു പേരടങ്ങുന്ന കുടുംബം ഇന്ന് സന്തുഷ്ടമാണ്. ഞാന്‍ പറഞ്ഞില്ലേ അഭിലാഷിന്റെ മകനെ പ്രസവിച്ച് അഞ്ച് വര്‍ഷം ഞാന്‍ കാത്തിരുന്നുവെന്ന്. എന്റെ എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാവുന്ന, എല്ലാ വിട്ടുവീഴ്ചകള്‍ക്കും തയ്യാറായി വന്ന ചന്ദ്രബോസ് ആണ് എന്നെ വിവാഹം കഴിച്ചത്. മൂന്നു മക്കളേയും സ്വന്തം മക്കളായിട്ടു തന്നെയാണ് അദ്ദേഹം വളര്‍ത്തുന്നത്. അദ്ദേഹം ഇം‌പോര്‍ട്ട്-എക്സ്പോര്‍ട്ട് ബിസിനസ് നടത്തുന്നു. ഞങ്ങള്‍ തിരുവനന്തപുരത്ത് താമസം തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ബാക്കി വിവരങ്ങള്‍ ഞാന്‍ ഇന്ദുവിനോട് പറഞ്ഞിട്ടില്ലേ.”

ഏട്ടത്തി എഴുന്നേറ്റു… ഏട്ടന്റെ വധുവായി വീട്ടിലേക്ക് കയറി വന്ന ഏട്ടത്തിയല്ല ഇപ്പോള്‍ മുമ്പില്‍ നില്‍ക്കുന്നത്. ആ മുഖത്ത് എന്തൊക്കെയോ വെട്ടിപ്പിടിച്ച യോദ്ധാവിന്റെ ഭാവമുണ്ടായിരുന്നു… ഇനിയൊരിക്കലും ഇങ്ങനെ കണ്ടുമുട്ടാനുള്ള സാഹചര്യം സൃഷ്ക്കാന്‍ ശ്രമിക്കാതിരിക്കാം എന്നു പറഞ്ഞ് ഞങ്ങളെ സ്തംബ്ധരാക്കി ഏട്ടത്തി തിരിഞ്ഞു നടന്നു.

പകലിനോട് വിട ചൊല്ലി അങ്ങകലെ ചെഞ്ചായം പൂശിയ ചക്രവാളത്തില്‍, ഓടി ഒളിക്കാന്‍ തിടുക്കം കൂട്ടിയ പകലിന്റെ നെറുകയില്‍ അസ്തമന സൂര്യന്‍ സിന്ധൂരപൊട്ട് ചാര്‍ത്തി മറ്റൊരു രാത്രിയെ കൂടി വരവേറ്റു.

ശുഭം

 

Print Friendly, PDF & Email

One Thought to “അഗ്നിപരീക്ഷ (കഥ): മൊയ്തീന്‍ പുത്തന്‍‌ചിറ”

  1. Thomas Koovalloor

    Dear Moideen,
    I read the story you wrote. For me, honestly I tell you, that it is an interesting one, especially the title, a wonderful theme.You are really a wonderful Story Writer. Congratulations. Keep it up.

Leave a Comment

More News