ഉക്രൈനിലെ റീജിയണൽ അഡ്മിൻ കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 12 പേര്‍ കൊല്ലപ്പെട്ടു

കീവ്: ഉക്രെയ്‌നിന്റെ തെക്കുകിഴക്കൻ നഗരമായ മൈക്കോളൈവിലെ പ്രാദേശിക സര്‍ക്കാര്‍ കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ 12 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉക്രേനിയൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ് ഓഫീസ് അറിയിച്ചു.

പ്രാദേശിക സമയം ഏകദേശം 8.45 ന് (0545 GMT) നടന്ന ബോംബാക്രമണത്തിൽ ഒമ്പത് നിലകളുള്ള കെട്ടിടത്തിന്റെ പ്രധാന ഭാഗം തകർത്തതായി മന്ത്രാലയം അറിയിച്ചു. ആക്രമണത്തെത്തുടർന്ന് 18 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയതായി മന്ത്രാലയത്തിന്റെ വാര്‍ത്താ ബുള്ളറ്റിനില്‍ അറിയിച്ചു. തിരച്ചിൽ/ രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

ഉക്രെയ്നിലെ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, കൈവിനും ചെർനിഹിവിനും ചുറ്റുമുള്ള സൈനിക നടപടികൾ ഗണ്യമായി കുറയ്ക്കുമെന്ന് റഷ്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. സൈനിക പ്രവർത്തനങ്ങൾ പിൻവലിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചെങ്കിലും, തന്റെ രാജ്യം പ്രതിരോധ പ്രവർത്തനങ്ങൾ കുറയ്ക്കില്ലെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു.

ഫെബ്രുവരി 24 ന് സംഘർഷം ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിന് സാധാരണക്കാരാണ് ഉക്രെയ്നിൽ മരിച്ചത്. ഏകദേശം നാല് ദശലക്ഷം ആളുകൾ രാജ്യം വിട്ടു. ഉക്രെയിനിൽ ഒരു മാനുഷിക വെടിനിർത്തൽ ഏർപ്പെടുത്താനും, സഹായം എത്തിക്കാനും സംഘർഷം പരിഹരിക്കാനുള്ള യഥാർത്ഥ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കാനും ഐക്യരാഷ്ട്രസഭ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News