ഡിസ്‌നി വേൾഡിലെ ഫൊക്കാന കൺവെൻഷനെ വിസ്മയഭരിതമാക്കാൻ ‘വിസ്മയ കിരണം’ സ്മരണിക ഒരുങ്ങുന്നു

കൃതികളും പരസ്യങ്ങളും ക്ഷണിക്കുന്നു; കൃതികൾ മെയ് 31നും പരസ്യങ്ങൾ ജൂൺ15 നും മുൻപാകെ ലഭിച്ചിരിക്കണം

ന്യൂജേഴ്‌സി: ലോകത്തിലെ തന്നെ ഏറ്റവും വലിയ വിസ്മയ നഗരമായ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷനിൽ പങ്കെടുക്കുന്നവരെ കൂടുതൽ വിസമയഭരിതരാക്കാൻ ഫൊക്കാന സുവനീർ കമ്മിറ്റി ഒരുക്കങ്ങൾ ആരംഭിച്ചു. വേദിയാകുന്ന സ്ഥലത്തിന്റെ പേരിന്റെ അർത്ഥം പൂർണമായും ഉൾക്കൊണ്ടുകൊണ്ട് ‘വിസ്മയ കിരണം’ എന്നാണ് സ്മരണിക(സുവനീർ)യ്ക്ക് പേരിട്ടിരിക്കുന്നത്. സ്മരണികയുടെ പേരിനെപ്പോലെ വിസ്മയകരമായ വിഭവങ്ങളുമായി ഒരു വിസ്മയക്കാഴ്ച്ച തന്നെയായിരിക്കും വായനക്കാരിലെത്തിക്കുകയെന്ന് സ്മരണികയുടെ എഡിറ്റോറിയൽ വിഭാഗം ഉറപ്പു നൽകുന്നു.

ഫൊക്കാന അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര ചീഫ് എഡിറ്റർ ആയും പ്രമുഖ പത്രപ്രവർത്തകൻ ഫ്രാൻസിസ് തടത്തിൽ എസ്‌സിക്യൂട്ടീവ് എഡിറ്റർ ആയും പ്രമുഖ എഴുത്തുകാരനും നിരവധി പുസ്തകങ്ങളുടെയും സ്മരണികകളുടെയും എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുള്ള ബെന്നി കുര്യൻ, ഫൊക്കാനയുടെ പി.ആർ.വിഭാഗത്തിൽ ദീഘകാലം പ്രവർത്തിച്ചു വരുന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ കണ്ടന്റ് എഡിറ്റർമാരായുമുള്ള സുവനീർ എഡിറ്റോറിയൽ കമ്മിറ്റിയാണ് 2022 ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന ഫൊക്കാന ഗ്ലോബൽ ഡിസ്‌നി കൺവെൻഷനോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘വിസ്മയ കിരണം’ സ്മരണികയുടെ പൂർണതക്കായി പ്രവർത്തിച്ചു വരുന്നത്.

ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ നടക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ വിസ്മയ നഗരമായ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിനു സമീപത്തുള്ള ഹിൽട്ടൺ ഡബിൾ ഹോട്ടലിൽ വച്ചാണ്. ലോക വിസ്മയ നഗരമായ ഡിസ്‌നി വേൾഡിൽ നടക്കുന്ന കൺവെൻഷനോടനുബന്ധിച്ചുള്ള സ്മരണികളായതിനാലാണ് സ്മരണകയ്ക്ക് ഏറ്റവും ഉചിതമായ പേര് ‘വിസ്മയ കിരണം’ എന്നു നൽകാൻ പിന്നണി പ്രവർത്തകർ തീരുമാനിച്ചത്..

‘വിസ്മയ കിരണം’ സ്മരണികയുടെ പ്രവർത്തത്തിന്റെ പ്രാരംഭഘട്ടം ആരംഭിച്ചു കഴിഞ്ഞതായി എഡിറ്റോറിൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. നാട്ടിലും അമേരിക്കയിലുമുള്ള പ്രമുഖരുടെ ലേഖങ്ങൾ, കഥ- കവിത, ഇന്ത്യയിലെയും അമേരിക്കയിലെയും ഭരണ നേതൃത്വത്തിലുള്ളവരുടേതുൾപ്പെടെയുള്ള സന്ദേശങ്ങൾ, ഫൊക്കാനയുടെ കഴിഞ്ഞ രണ്ടാണ്ടിൽ എന്നും അനുസ്മരിക്കപ്പെടേണ്ടതായുള്ള പ്രവർത്തന പരിപാടികളും അവയുടെ ചിത്രങ്ങളും, ചരിത്രപരമായ നാഴികക്കല്ലുകൾ പിന്നിട്ട അംഗസംഘടനകളുടെ പ്രത്യേക വിശേഷങ്ങൾ തുടങ്ങിയവയായിരിക്കും ഇത്തവണത്തെ സ്മരണികയിൽ ഉൾപ്പെടുത്തുക.

ഇത്തവണത്തെ ഫൊക്കാന സാഹിത്യ അവാർഡിനു കൃതികൾ അയച്ചിട്ടുള്ള അമേരിക്കൻ സാഹിത്യകാരന്മാരുടെ തെരെഞ്ഞെടുത്ത കൃതികളും സുവനീറിൽ ഉൾപ്പെടുത്തുന്നുണ്ട്. യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവരുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള രചനകളും പരിഗണിക്കുന്നതാണ്. സ്മരണികയിലേക്ക് കഥ – കവിത- ലേഖനങ്ങൾ എന്നിവ നൽകാൻ താൽപ്പര്യമുള്ളവർ കൃതികൾ മെയ് 31 നും പരസ്യങ്ങൾ നൽകാൻ ആംഗ്രഹിക്കുന്നവർ ജൂൺ10 നും മുൻപാകെ അയച്ചു നൽകേണ്ടതാണ്.

കൃതികളും പരസ്യങ്ങളും fokanamedia@gamil.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. കൃതികൾ ടൈപ്പ് ചെയ്ത് അയക്കണമെന്നാണ് എഡിറ്റോറിയിൽ കമ്മിറ്റി ആഗ്രഹിക്കുന്നത്. എന്നാൽ ടൈപ്പ് ചെയ്യാൻ പറ്റാത്തവർക്ക് വൃത്തിയായി ഫോട്ടോ എടുത്തോ സ്കാൻ ചെയ്തോ ഇമെയിൽ ചെയ്യാവുന്നതാണ്. ഇവയുടെ വ്യക്തത (clarity) ബോധ്യപ്പെട്ടശേഷം മാത്രം ഇമെയിൽ ചെയ്യുക.

തെരഞ്ഞെടുക്കപ്പെട്ട മികച്ച കൃതികൾ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു. പ്രസിദ്ധീകരണ യോഗ്യമായ കൃതികൾ തെരഞ്ഞെടുക്കാനുള്ള സമ്പൂർണ അവകാശം എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമാണ്. എല്ലാ കൃതികളും ഉൾക്കൊള്ളിക്കാൻ സ്ഥലപരിമിതി, സമയക്കുറവ് തുടങ്ങിയ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതിനാലുമാണ് ചില കൃതികൾ ഒഴിവാക്കേണ്ടിവരുമെന്ന കാര്യം മുൻകൂട്ടി അറിയിക്കുന്നത്. ഒരിക്കൽ അയച്ചു തന്ന കൃതികളിൽ തെറ്റുകളോ മാറ്റങ്ങളോ ഉണ്ടെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ( അവസാന തിയതിക്കു മുൻപാകെ) മാറ്റി അയച്ചു തന്നില്ലെങ്കിൽ അവ ഉൾക്കൊള്ളിക്കാനോ തള്ളിക്കളയാനോ ഉള്ള അവകാശവും എഡിറ്റോറിയൽ ബോർഡിനുണ്ടായിരിക്കും.

സുവനീറിന്റെ പേജുകളുടെ എണ്ണം തീരുമാനിക്കുന്നത് ലഭ്യമാകുന്ന പരസ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. നിങ്ങളുടെ ലേഖനങ്ങൾ കയറുന്നുവെന്ന് ഉറപ്പു വരുത്താൻ സുവനീറിലേക്കുള്ള പരസ്യങ്ങളും കാൻവാസ്‌ ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

‘വിസ്മയ കിരണം’ സ്മരണികയിൽ പ്രസിദ്ധീകരിക്കുന്ന ഓരോ കൃതികളും പരസ്യങ്ങളും ഫൊക്കാനയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്. പരസ്യദാതാക്കൾക്ക് ഇതൊരു സുവർണ അവസരമായി ബോധ്യപ്പെടുത്തേണ്ടതാണ്. പ്രിന്റ് ചെയ്യുന്ന സുവനീറിനു പുറമെ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന കൃതികളും പരസ്യങ്ങളും വർഷങ്ങളോളം വായനക്കാർക്ക് കാണുവാനും വായിക്കുവാനും കഴിയും.

ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ് (കാനഡ), നാഷണൽ കമ്മിറ്റി മെമ്പർമാരായ ഗീത ജോർജ് (കാലിഫോർണിയ), അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്ക്) , ടെക്സസ് ആർ. വി.പി. ഡോ.രഞ്ജിത്ത് പിള്ള എന്നിവരാണ് ‘വിസ്മയ കിരണം’ എഡിറ്റോറിയൽ ബോർഡിലെ മറ്റ് അംഗങ്ങൾ.

ഫൊക്കാന കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട് (ന്യൂയോർക്ക്), സന്തോഷ് ഏബ്രഹാം (ഫിലാഡൽഫിയ), ലാജി വർഗീസ് (ന്യൂയോർക്ക്), ഏബ്രഹാം പോത്തൻ ( സാജൻ -ന്യൂജേഴ്‌സി), ഡോ. സൂസൺ ചാക്കോ (ചിക്കാഗോ), റെജി കുര്യൻ (ടെക്സസ്), സുരേഷ് നായർ (ഫ്ലോറിഡ), വർഗീസ് ജേക്കബ് (ഫ്ലോറിഡ) എന്നിവരാണ് അഡ്വർട്ടൈസ്മെന്റ് കോർഡിനേറ്റർമാർ.

സുവനീറിലേക്കുള്ള പരസ്യങ്ങളുടെ നിരക്കുകൾ ഫ്ലയറിൽ ലഭ്യമാണ്. പരസ്യങ്ങൾ നൽകുന്നവരിൽ നിന്നും റിലീസ് ഓർഡർ ഒപ്പിട്ടുവാങ്ങി അപ്പോൾ തന്നെ പെയ്‌മെന്റ് ചെക്കും സ്വീകരിക്കേണ്ടതാണെന്ന് അഡ്വർട്ടൈസ്മെന്റ് കോർഡിനേറ്റർമാർ അഭ്യർത്ഥിച്ചു. റിലീസ് ഓർഡർ ലഭ്യമാകുന്ന മുറയ്ക്ക് ഇൻവോയ്‌സ്‌ അയച്ചു നൽകുന്നതായിരിക്കും. റിലീസ് ഓർഡർ ഒപ്പിട്ടു വാങ്ങാതെ പരസ്യങ്ങൾ സ്വീകരിക്കരുതെന്നും അഡ്വർട്ടൈസ്മെന്റ് വിഭാഗം ഓർമ്മിപ്പിക്കുന്നു.

കെട്ടിലും മട്ടിലും പുതുമയേറിയ വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ‘വിസ്മയ കിരണം ‘ വായനക്കാരെ വിസ്മയം കൊള്ളിക്കുന്ന ഒന്നാക്കി മാറ്റാനുള്ള തീവ്ര പരിശ്രമത്തിലാണ് സുവനീറിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ. വിലയേറിയ പരസ്യത്തിലൂടെയും മികച്ച കൃതികളിലൂടെയും ‘വിസ്മയ കിരണ’ത്തെ ഈടുറ്റതാക്കി മാറ്റാൻ എല്ലാവരുടെയും പിന്തുണ സുവനീറിന്റെ പിന്നണി പ്രവർത്തകർ അഭ്യർത്ഥിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News