സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു; മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടാകാമെന്ന് മുന്നറിയിപ്പ്; കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമായി

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു. സാഹചര്യം കണക്കിലെടുത്ത് റവന്യൂ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കണ്‍‌ട്രോള്‍ റൂം തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ആളുകൾക്ക് 8078548538 എന്ന നമ്പറിൽ വിളിക്കാമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വടക്കന്‍ തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴിയും ,തമിഴ്‌നാട് മുതല്‍ മധ്യപ്രദേശിന് മുകളിലൂടെ ന്യുനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നതിനാലാണ് മഴ കൂടുതൽ ശക്തി പ്രാപിക്കുന്നത്. നിലവിൽ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദേശമുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാനിര്‍ദേശമാണ് സര്‍ക്കാര്‍ ജില്ല ഭരണകൂടങ്ങള്‍ക്ക് നൽകിയിരിക്കുന്നത്.

അതേസമയം കനത്ത മഴയിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശ നഷ്‌ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊച്ചിയിൽ പ്രധാന കേന്ദ്രങ്ങളിലെല്ലാം വെള്ളം കയറി. നഗരത്തിൽ ഗതാഗതം താറുമാറായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡ് പൂർണമായും വെള്ളക്കെട്ട് നിറഞ്ഞ നിലയിലാണ്.

സൗത്ത് റെയിൽവേ സ്റ്റേഷൻ, എം.ജി.റോഡ്, കലൂർ എന്നിവിടങ്ങളിലും വെള്ളമുയർന്നിട്ടുണ്ട്. തൃപ്പൂണിത്തുറയിലും, കളമശ്ശേരിയിലും തോടുകൾ കരകവിഞ്ഞതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറി. കൊല്ലം വർക്കലയിൽ വെട്ടൂർ ഒന്നാം പാലം തീരദേശ റോഡ് ഇടിഞ്ഞു. നീരൊഴുക്ക് ശക്തമായതോടെ തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്‍റെ ഒരു ഷട്ടർ തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

കാസർകോട് കാര്യങ്കോട് പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പാലായി ഷട്ടർ കം ബ്രിഡ്‌ജിന്‍റെ ഷട്ടറുകൾ തുറന്നു. ജില്ലയിലെ മലയോര മേഖലകളിലടക്കം മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ദേശീയ പാതയുടെ വിവിധ സ്ഥലങ്ങൾ ചെളിക്കുളമായി മാറിയ അവസ്ഥയിലാണ്. നീലേശ്വരം, കയ്യൂ‌ർ, ചീമേനി, മധൂർ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത ഉള്ളതിനാൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ദേശീയപാതയിൽ കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം പൊയിൽക്കാവിൽ കൂറ്റൻ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണതിനാൽ വൈദ്യുതി ബന്ധവും താറുമാറായി. നെടുങ്കണ്ടം ബോജൻ കമ്പനിയിൽ കൂറ്റൻ മരം വീടിനു മുകളിലേക്ക് വീണ് ഭാഗികമായി തകർന്നു. ഉടുമ്പൻചോല, നമരി, ചതുരംഗപ്പാറ എന്നിവിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. ജില്ലയിലെ മലയോര മേഖലകളിൽ ജാഗ്രതാനിർദേശം ശക്തമാക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.

Print Friendly, PDF & Email

Leave a Comment

More News