കേരളത്തില്‍ പേമാരി തുടരുന്നു; എങ്ങും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരുന്നുണ്ടെങ്കിലും എങ്ങും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. രാത്രിയിൽ അധികം മഴ പെയ്തില്ല. പെരിങ്ങൽകുത്തിൽ നിന്ന് അധിക വെള്ളം വന്നിട്ടും ജലനിരപ്പ് കാര്യമായി ഉയർന്നില്ല. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു.

കണ്ണൂരിൽ നേരിയ മഴ തുടരുന്നുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണി ഇല്ല. കണ്ണൂർ–മാനന്തവാടി ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പെരിയാറിലും മൂവാറ്റുപ്പുഴയാറിലും ജലനിരപ്പ് അപകടനിലയ്ക്ക് താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുന്നു. ആലപ്പുഴയിലെ പ്രളയസാധ്യതാ മേഖലയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. കുട്ടനാട്ടിൽ വിവിധയിടങ്ങളിൽ സ്റ്റേ ബോട്ടുകൾ തയാറാക്കിയിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാർ, മലമ്പുഴ അണക്കെട്ടുകൾ ഇന്ന് രാവിലെ തുറക്കാൻ സാധ്യതയുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി കടന്നു. രാവിലെ 11 മണിക്ക് കൊല്ലം തെന്മല ഡാം ഉയർത്തും. കല്ലടയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട്, തൃശൂർ, പത്തനംതിട്ട, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.

Print Friendly, PDF & Email

Leave a Comment

More News