തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട 12 വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തെരുവുനായയുടെ കടിയേറ്റ് മരിച്ച പന്ത്രണ്ടുകാരി അഭിരാമിക്ക് എലിപ്പനി സ്ഥിരീകരിച്ചു. പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അഭിരാമിയുടെ മരണം. രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് മൂന്ന് ഡോസ് ആന്റിറാബീസ് വാക്‌സിന്‍ എടുത്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് നായയുടെ കടിയേറ്റിട്ടുണ്ടായിരുന്നു.

തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് അഭിരാമിക്ക് ശരിയായ പ്രാഥമിക ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു. ഇന്ന് രാവിലെ കുട്ടിക്ക് കടുത്ത പനി ഉണ്ടായിരുന്നു. ഇക്കാര്യം അറിയിച്ചിട്ടും ഡോക്ടർമാർ കാര്യമായി ശ്രദ്ധിച്ചില്ലെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

തെരുവ് നായയുടെ കടിയേറ്റ കുട്ടിയെ റാന്നി പെരിനാട് ആശുപത്രിയിൽ എത്തിച്ചപ്പോൾ മതിയായ പ്രാഥമിക ചികിത്സ നൽകിയില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞതായും അവർ പ്രതികരിച്ചു. അതേസമയം, ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

കുട്ടിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. സാധ്യമായ എല്ലാ ചികിത്സയും നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്തെങ്കിലും വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി തൃശ്ശൂരില്‍ പ്രതികരിച്ചു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്‍റെ മകള്‍ അഭിരാമിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്.

ഓഗസ്റ്റ് 14നാണ് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റത്. പാല്‍ വാങ്ങാന്‍ പോകുമ്പോൾ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിങ് കോളജ് റോഡില്‍ വച്ചാണ് കുട്ടിയെ തെരുവ് നായ കടിച്ചത്. കണ്ണിലും കാലിലും കൈയിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അവിടെ നിന്നാണ് ആദ്യത്തെ വാക്‌സിന്‍ എടുക്കുന്നത്. പിന്നീട് രണ്ട് വാക്‌സിന്‍ പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് സ്വീകരിച്ചത്.

 

Print Friendly, PDF & Email

Leave a Comment

More News