കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയില്‍ കല്ലാട്ടുമുക്ക് റോഡ്; ജയിപ്പിച്ചു വിട്ട ജനപ്രതിനിധികള്‍ക്ക് നിവാസികളുടെ താക്കീത്

തിരുവനന്തപുരം: “ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. വോട്ട് ചെയ്ത ജനം തിരിഞ്ഞു കൊത്തും” ഇതൊരു മുന്നറിയിപ്പല്ല, ജയിപ്പിച്ചു വിട്ട ജനപ്രതിനിധികള്‍ക്ക് കല്ലാട്ടുമുക്ക് നിവാസികളുടെ താക്കീതാണ്. തകർന്ന് കൂറ്റൻ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ട കല്ലാട്ട്മുക്ക്-കമലേശ്വരം റോഡിൽ കാൽനടയാത്രക്കാര്‍ക്കു പോലും ദുരിതമാണ് നല്‍കുന്നത്. മഴക്കാലം ആരംഭിച്ചതോടെ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും കുട്ടികളും ഏറെ ബുദ്ധിമുട്ടുകയാണ്.

തകർന്ന കല്ലാട്ട്മുക്ക് റോഡിന്റെ ഇരുവശങ്ങളിലും മധ്യഭാഗത്തും വൻകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. ഇരുചക്രവാഹനയാത്രികർ ഈ കുഴികളിൽ വീഴുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു.

പലപ്പോഴും നാട്ടുകാരാണ് രക്ഷകരാകുന്നത്. ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. അശാസ്‌ത്രീയമായ ഡ്രെയിനേജ് സംവിധാനമാണ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

പകലും രാത്രിയും ഇവിടെ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടാറുള്ളത്. വാഹനങ്ങൾ കുഴികളിൽ മറിഞ്ഞ് വീണ് രാത്രി കാലങ്ങളിലാണ് അപകടങ്ങളേറെയും ഉണ്ടാകുന്നത്. നാട്ടുകരുടെ പ്രതിഷേധം കഴിഞ്ഞ സെപ്റ്റംബറിൽ കല്ലാട്ട്മുക്ക് റോഡിൻ്റെ ഒരു ഭാഗം 25 ലക്ഷം രൂപ ചെലവിൽ ടൈലുകൾ പാകി പുനർനിർമ്മിച്ച് യാത്രായോഗ്യമാക്കിയിരുന്നു.

ആറ് മാസം മുൻപ് പൊതുമരാമത്ത് വകുപ്പ് റോഡിന്‍റെ സമഗ്ര വികസനത്തിനായി 8 കോടി രൂപ അനുവദിച്ചു. എന്നാൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. റോഡിൽ അപകടങ്ങൾ പതിവായതോടെ നാട്ടിലെ യുവാക്കൾ മെറ്റലുകൾ ഉപയോഗിച്ച് കുഴി നികത്താനുള്ള ശ്രമങ്ങളും നടത്തി.

റോഡിന്റെ വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ പ്രതിഷേധ ബോർഡുകളും സ്ഥാപിച്ചു. കുഴികളിൽ വീണ് വാഹനങ്ങൾ തകരാറിലാകുന്നതും പതിവ് കാഴ്ചയാണ്. മെയിൻറനൻസ് ചെലവ് ഭയന്ന് ഓട്ടോത്തൊഴിലാളികൾ ഈ റോഡിലൂടെ സവാരി പോകാനും മടിക്കുകയാണ്. അതേസമയം നവീകരണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് ഉടൻ ആരംഭിക്കുമെന്ന് കമലേശ്വരം വാർഡ് കൗൺസിലർ വി.വിജയകുമാരി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News