പത്താം വാർഷികം ചരിത്ര സംഭവമാക്കാൻ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് : 11 വിശിഷ്ട വ്യക്തികളെ ആദരിക്കുന്നു

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 9 മലയാളി വ്യവസായി സംരംഭകരെ ചേർത്തുപിടിച്ചുകൊണ്ട് 2012 ൽ രൂപം കൊണ്ട സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് ( SIUCC) അതിന്റെ ജൈത്ര യാത്രയിൽ 10 വർഷം പിന്നിടുമ്പോൾ സംഘടനയുടെ നാൾവഴികൾ ചരിത്രത്താളുകളിൽ എഴുതിച്ചേർക്കുവാൻ ഒരുക്കുന്ന വർണപ്പകിട്ടാർന്ന പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ഹൂസ്റ്റൺ നഗരത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ നിന്നും വേറിട്ട അനുഭവം നൽകുന്ന, 5 മണിക്കൂർ നീണ്ടു നിൽക്കുന്ന ഗലാ ഇവെന്റിനാണ് ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്

സെപ്റ്റംബർ 11 ഞായറാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ ജിഎസ്എച്ച് ( GSH) ഇവൻറ് സെന്ററിൽ വെച്ച് വിപുലമായ പരിപാടികളിൽ സാമൂഹ്യ സാംസകാരിക മാധ്യമ രംഗത്തെ നിറ സാന്നിധ്യങ്ങൾ ഉൾപ്പെടെ 1,000 ക്ഷണിക്കപ്പെട്ട അതിഥികളാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവർക്കുള്ള മുഴുവൻ സീറ്റുകളും ബുക്ക് ചെയ്‌തുകഴിഞ്ഞുവെന്ന് സംഘാടകർ പറഞ്ഞു .

ഇവെന്റിനോടൊപ്പം അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ കർമ്മ മണ്ഡലങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തി ശോഭിച്ച്‌ ജനശ്രദ്ധയാകർഷിച്ച 11 വിശിഷ്ട വ്യക്തികളെ കമ്മ്യൂണിറ്റി അവാർഡുകൾ നൽകി ആദരിക്കുന്ന ചടങ്ങു് ഈ ഇവെന്റിനെ മികവുറ്റതാക്കും.

ഡോ.പി.വി. മത്തായി, ഒലീവ് ബില്‍ഡേഴ്‌സ്

നാലു പതിറ്റാണ്ടിന്റെ വിജയകരമായ ജൈത്രയാത്ര… ഇത് ഡോ. പി.വി മത്തായി എന്ന ഒലിവ് തമ്പിച്ചായന്റെ ദീര്‍ഘവീക്ഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം. ഗുണമേന്മയുള്ള നിര്‍മിതി, മികച്ച ലൊക്കേഷന്‍, വിശ്വാസ്യതയുള്ള ബില്‍ഡര്‍.. ഈ മൂന്ന് സവിഷേതകള്‍ക്ക് ഒറ്റ പേരാണ് ഒലീവ്.

പ്രകൃതിയോട് ചേര്‍ന്നുള്ള എക്കോഫ്രണ്ട്‌ലി ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളുമാണ് ഒലിവ് ബില്‍ഡേഴ്‌സിനെ വ്യത്യസ്തമാക്കുന്നത്. മോഹിപ്പിക്കുന്ന എക്സ്റ്റീരിയര്‍, വിസ്മയിപ്പിക്കുന്ന അകത്തളങ്ങള്‍, ഗുണമേന്മയുള്ള നിര്‍മിതി, അസൂയപ്പെടുത്തുന്ന സൗകര്യങ്ങളോടു കൂടിയ ലൊക്കേഷനുകള്‍ തുടങ്ങിയവയാണ് ഒലിവ് ബില്‍ഡേഴ്‌സിന്റെ പ്രത്യേകതകള്‍. റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകളിലാണ് ഒലിവ് ബില്‍ഡേഴ്‌സ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ വളരെ കുറച്ചേ ചെയ്യുന്നുള്ളു.

ക്രെഡായി അംഗമായ ഒലിവ് ഹോട്ടല്‍ ബിസിനസിലും സജീവമാണ്. ഐ.ടി ബിസിനസ് നടത്തിയ പാരമ്പര്യവും ഒലിവ് ബില്‍ഡേഴ്‌സിന്റെ ചെയര്‍മാനായ ഡോ. പി.വി മത്തായിക്കുണ്ട്. ന്യൂജേഴ്‌സി കേന്ദ്രമാക്കി ‘മില്ലേനിയം കണ്‍സള്‍ട്ടന്റ്‌സ് ഐ.എന്‍.സി’ എന്ന ഐ.ടി കമ്പനി നടത്തിയിരുന്നു. സിറ്റി ബാങ്ക് ഉള്‍പ്പെടെയുള്ള പ്രശസ്തമായ പ്രസ്ഥാനങ്ങളായിരുന്നു മില്ലേനിയം കണ്‍സള്‍ട്ടന്റ്‌സിന്റെ ക്ലൈന്റ്‌സ്. ഒലിവ് ബില്‍ഡേഴ്‌സിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍പ്പിടമില്ലാത്ത 15 കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കി മനുഷ്യത്തത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാനും ഒലീവിന് കഴിഞ്ഞു.

എറണാകുളത്തിനടുത്ത് തിരുവാണിയൂര്‍ സ്വാശിയാണ് ഡോ. പി.വി മത്തായി. സാറാക്കുട്ടിയാണ് ഭാര്യ. സിമി മാത്യു, നിമി മാത്യു എന്നിവര്‍ മക്കള്‍. മരുമക്കള്‍: ഡോ. മാത്യു തോമസ്, വര്‍ഗീസ് മാത്യു. മൂന്ന് കൊച്ചുമക്കളുണ്ട്.

ബിന്ദു ഫെര്‍ണാണ്ടസ്, കാന

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സായി തുടങ്ങി കഠിനാധ്വാനത്തിലൂടെ അമേരിക്കന്‍ മണ്ണില്‍ കുടിയേറിയ ബിന്ദു ഫെര്‍ണ്ണാണ്ടസ് ഇന്ന് ചാരിറ്റിയില്‍ സ്വന്തമായി വിലാസം സൃഷ്ടിച്ച വനിത എന്ന നിലയില്‍ അമേരിക്കയില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്. സമൂഹത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു കൂടി പങ്കുവച്ച് അവരേയും ജീവിതത്തിന്റെ സന്തോഷ പാതകളിലേക്ക് കൊണ്ടുവരിക എന്ന വലിയ കര്‍ത്തവ്യം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയാണ് ബിന്ദു.

അമേരിക്കന്‍ നഴ്‌സിംഗ് ജീവിതത്തിനിടയില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വീട്ടിലുണ്ടാക്കി വില്പന നടത്തി ചെറിയ തുകകള്‍ സംഘടിപ്പിച്ച് വയനാട്ടിലെ ആദിവാസി മേഖലയില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് വിശാലമായ ഭൂമികയില്‍ എത്തി നില്‍ക്കുന്നു. സ്വന്തം വരുമാനത്തിന്റെ ഒരു പങ്കാണ് ഇല്ലാത്തവനായി ബിന്ദു ഫെർണാണ്ടസ് പങ്കുവയ്ക്കുന്നത്. ഓള്‍ഡ് ഏജ് ഹൗസുകള്‍ സ്ഥാപിക്കുന്നതിന് സഹായം നല്‍കിയാണ് ചാരിറ്റി രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. ഇന്ന് എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍ക്കടക്കം അനേകർക്കു ബിന്ദു കരുതലിന്റെ സഹായഹസ്തം നീട്ടുന്നു.

മാളിയേക്കല്‍ സണ്ണി, ആലുവ

എറണാകുളം ജില്ലയിലെ ആലുവ തോട്ടയ്ക്കാട്ടുകര മാളിയേക്കല്‍ പൈലോയുടേയും, ലീലാമ്മ പൈലോയുടെയും മകനായി 1960 ല്‍ ജനനം. ആലുവ സെന്റ് മേരീസ് സ്‌കൂള്‍, സെറ്റില്‍മെന്റ് ഹൈസ്‌കൂള്‍, യു.സി. കോളേജ് , ഫെയര്‍ലി ഡിക്‌സണ്‍ യൂണിവേഴ്‌സിറ്റി, എസ്.എം.യു എന്നിവിടങ്ങളില്‍ സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസം. 1984 ല്‍ യുഎസില്‍ എത്തി. ഡാളസ് എസ്എംയുവില്‍ നിന്ന് എംബിഎ ബിരുദം കരസ്ഥമാക്കി.

എഎച്ച്എച്ച് ഇന്‍ക് കണ്‍സള്‍ട്ടന്റായി ജോലി നോക്കുന്നു. ഹോട്ടല്‍ ബിസിനസ് രംഗത്ത് ദീര്‍ഘ നാളത്തെ പരിചയം. 9/11 ന് ശേഷം വളണ്ടിയറായി സാമൂഹ്യ സേവന രംഗത്തേക്ക്. കൊച്ചിന്‍ കലാഭവന്‍ ഷോ, ഏഷ്യാനെറ്റ് യുഎസ്എ തുടങ്ങിയവയുടെ അരങ്ങിലും അണിയറയിലും തിളങ്ങി. അമേരിക്കയിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം എഴുത്തുകാരനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ഭാര്യ ആനി സണ്ണി, മക്കള്‍ : സൂസന്‍, സക്കറിയ, റ്റാമി. മരുക്കള്‍: പ്രവീണ്‍ അലക്‌സ് ,അലിസ, ജിറ്റോ.

കലാശ്രീ ഡോ. സുനന്ദ നായര്‍

പ്രശസ്ത മോഹിനിയാട്ടം പ്രതിഭയും ഹൂസ്റ്റണ്‍ മലയാളിയുമായ കലാശ്രീ ഡോ. സുനന്ദ നായര്‍. ലോക പ്രശസ്ത നര്‍ത്തകി, ഗുരു, കോറിയോഗ്രാഫര്‍ തുടങ്ങിയ നിലകളില്‍ കലാരംഗത്ത് നിറഞ്ഞു നില്‍ക്കുന്നു. ലോകമെമ്പാടും നൃത്ത പരിപാടി സംഘടിപ്പിച്ചിട്ടുണ്. ലോക പ്രശസ്ത നര്‍ത്തകി പത്മഭൂഷണ്‍ ഡോ. കനക് റെലെയുടെ ശിഷ്യ. ഗുജറാത്തില്‍ നിന്നുള്ള ശാസ്ത്രീയനൃത്ത ഇതിഹാസമായ ഡോ. കനക് റെലെയുടെ കീഴില്‍ 1985 മുതല്‍ സുനന്ദാ നായര്‍ മോഹിനിയാട്ടം അഭ്യസിച്ചു. നാടകാചാര്യന്‍, കവി, ഗാനരചയിതാവ്, സംവിധായകന്‍, സൈദ്ധാന്തികന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പത്മഭൂഷണ്‍ കാവാലം നാരായണപ്പണിക്കരുടെ രചനകളും പത്മഭൂഷണ്‍ ഡോ. കനക് റെലെയുടെ കൊറിയോഗ്രാഫിയുമാണ് തന്റെ മോഹിനിയാട്ട ജീവിതത്തിന്റെ ആകെത്തുകയെന്ന് സുനന്ദ നായര്‍ പറയുന്നു. ഭരതനാട്യത്തിലും കഴിവു തെളിയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാഡമിയില്‍ കലാശ്രീ പട്ടം ലഭിച്ചു. കേരള കലാമണ്ഡലത്തില്‍ നിന്ന കലാരത്‌നം അവാര്‍ഡും ലഭി്ച്ചു. ഇന്ത്യ ടുഡേ തെരഞ്ഞെടുത്ത നൂറ്റാണ്ടിലെ 50 നര്‍ത്തകരുടെ പട്ടികയില്‍ സുനന്ദ നായരും ഉള്‍പ്പെട്ടുവെന്നത് അഭിമാനകരമായ നേട്ടമാണ്.

മാലിനി കെ. രമേഷ്

യൂണിവേഴ്‌സിറ്റി ഫ്രെഷ് മെന്‍ അവാര്‍ഡ് 2021 ല്‍ ലഭിച്ചു. ടെറി ഫൗണ്ടേഷന്റെ ലീഡര്‍ഷിപ്പ്, സ്‌കോളര്‍ഷിപ്പ്, അക്കാഡമിക്‌സില്‍ അംഗീകാരവും ഈ യുവ പ്രതിഭയ്ക്ക് ലഭിച്ചു. ഹ്യൂസ്റ്റണ്‍ ഏരിയാ മോഡലില്‍ യുഎന്‍ ബെസ്റ്റ് പൊസിഷന്‍ പേപ്പറായി തെരഞ്ഞെടുക്കപ്പെട്ടത് മാലിനിയുടെ പേപ്പര്‍ ആണ്. കമ്മ്യൂണിറ്റി പ്രോബ്ലം സോള്‍വിങ് മത്സരത്തില്‍ 2019, 2020 വര്‍ഷങ്ങളില്‍ സ്റ്റേറ്റ് ലെവലിലും ഇന്റര്‍നാഷണല്‍ ലെവലിലും തുടര്‍ച്ചയായ വിജയം നേടിയ അത്ഭുത പ്രതിഭ. കലാകാരി എന്ന നിലയിലും പ്രതിഭ തെളിയിച്ചു. വയലിനും തംബുരുവിലും മൃദംഗത്തിലും രണ്ടു മണിക്കൂര്‍ സോളാ വോക്കല്‍ കോണ്‍സേര്‍ട്ടിലും പെര്‍ഫോമന്‍സിലൂടെ അത്ഭുതപ്പെടുത്തി. യുഎച്ച് അമേരിക്കന്‍ മെഡിക്കല്‍ വിമന്‍സ് അസോസിയേഷന്‍, പബ്ലിക് ഹെല്‍ത്ത് കമ്മിറ്റി എന്നിവയില്‍ അംഗവുമാണ് മാലിനി. യുഎച്ച് കോഗ്നിറ്റിവ് ഡെവലപ്‌മെന്റ് ലാബില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലി നോക്കുന്നു. സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് ഡയറക്ടർ ബോർഡംഗം രമേശ് അതിയോടിയുടെ മകളാണ് ഈ കൊച്ചു മിടുക്കി.

ക്ലാരമ്മ മാത്യു

നഴ്‌സെന്ന നിലയില്‍ അസൂയാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ ക്ലാരമ്മ മാത്യു സാമൂഹ്യ പ്രവര്‍ത്തന രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീയാണ്. ഹെയ്ത്തിയിലും ഇന്ത്യയിലും അവര്‍ നടത്തി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രം മതി ആ പുണ്യ ജീവിതത്തെ അടയാളപ്പെടുത്താന്‍. ഇന്ത്യ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണില്‍ അംഗമായി യൂണൈറ്റഡ് ലൈറ്റ് ഓഫ് ഹോപ്പിനൊപ്പം 2018 ലെ ഹെയ്ത്തി മിഷനില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു. ഫണ്ട് കണ്ടെത്തി ഹെയ്ത്തിയിലെ കനാനില്‍ ക്ലിനിക്ക് ആരംഭിച്ചത് അവരുടെ ശ്രമഫലമായാണ്. കേരളത്തില്‍ 2018 ല്‍ കേരളത്തെ പിടിച്ചുലച്ച പ്രളയ കാലത്ത് നാട്ടിലെത്തി പത്തോളം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ മുന്നിട്ടു നിന്നു.

തോമസ് ജോര്‍ജ്

പത്തനംതിട്ട മൈലപ്ര സ്വദേശിയായ തോമസ് ജോര്‍ജ് (ബാബു) ചെന്നൈയിൽ പ്രിന്റിങ്ങ് ടെക്നോളജി പഠനത്തിനുശേഷം ജോലി സംബന്ധമായി മുംബൈയിൽ എത്തി. അവിടെ ടൈംസ് ഓഫ് ഇന്ത്യയിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുമായി 1989 ൽ യുഎസില്‍ എത്തി അമേരിക്കയിലെ പ്രധാന പത്ര സ്ഥാപനമായ ഹൂസ്റ്റൺ ക്രോണിക്കിളിന്റെ ഭാഗമായി. അദ്ദേഹത്തിന്റെ നേതൃപാടവവും സഹജീവി സ്‌നേഹവും സഹപ്രവര്‍ത്തകരുടെ ആദരവിന് പാത്രമാണ്.

അമേരിക്കൻ പ്രസിഡണ്ട് നൽകുന്ന “ദി പ്രസിഡന്റ്’സ് വോളന്റീയർ സർവീസ് അവാർഡ്” തോമസ് ജോർജിനെ തേടിയെത്തി. കമ്മ്യൂണിറ്റിയിൽ ചെയ്യുന്ന മികച്ച സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കു അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക അംഗീകാരം ലഭിച്ച ചുരുക്കം ചില ഇന്ത്യക്കാരിൽ ഒരാളാണ് തോമസ് ജോർജ്‌. ഇന്ന് ഹൂസ്റ്റനിലെ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന പ്രിന്റിങ് പ്രെസ്സിനു ഉടമയാണ് തോമസ് ജോർജ്‌. പ്രിന്റിങ് ടെക്നോളജിയിൽ ഇന്ന് ലഭ്യമായ എല്ലാ ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിച്ചുകൊണ്ടാണ് തോമസ് പ്രിന്റിങ് പ്രെസ്സിനെ വളർച്ചയിലേക്ക് നയിക്കുന്നത്.

മനോജ് കുമാര്‍ പൂപ്പാറയില്‍

ഹ്യൂസ്റ്റണ്‍ മെട്രോ പോലീസ് ഓഫീസര്‍ മനോജ് കുമാര്‍ അര്‍പ്പണ ബോധത്തിന്റെ മറ്റൊരു പേരാണ്. എറണാകുളം മുളംതുരുത്തി വെട്ടിക്കല്‍ റിട്ട. പോലീസ് ഓഫീസര്‍ പൂപ്പാറയില്‍ രാഘവന്റേയും ലീലയുടേയും മകനാണ് മനോജ്. പനമ്പള്ളി നഗറില്‍ ഇളംകുളം വെസ്റ്റ് ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യഭ്യാസവും എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജില്‍ നിന്ന് ബിരുദവും കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി മാര്‍ക്കറ്റിംഗ് ജോലിയില്‍ പ്രവേശിച്ച് ശ്രീലങ്ക, ദുബായ്, മാലിദ്വീപ് എന്നീ രാജ്യങ്ങളില്‍ സേവനമനുഷ്ടിച്ച ശേഷം 2005ല്‍ അമേരിക്കയിലെത്തി. ഫിനിക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ ബിരുദം നേടിയ ശേഷം ഹരീസ് കൗണ്ടിയില്‍ ഡപ്യൂട്ടി ഷെരീഫ് ആയി ഹൂസ്റ്റണില്‍ ജീവിതമാരംഭിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ പോലീസ് അക്കാദമിയില്‍ നിന്ന് ബസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടു.

സാം ആന്റോ

കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇമ്മിഗ്രെഷന്‍ പരിഷ്‌കാരത്തിനു വേണ്ടി നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇതിനു വേണ്ടി നടത്തിയ ലോബ്ബിയിങ്ങിന് നേതൃത്വം നല്‍കുകയും ചെയ്തു. ഈ അടുത്തകാലത്ത് ഈ പരിശ്രമങ്ങള്‍ H4 EAD work permit എന്ന മാറ്റത്തിന് കാരണമായി എന്നത് ഏറെ അഭിമാനാര്‍ഹമായ കാര്യമാണ്. ഫോമാ ലീഗല്‍ ഇമ്മിഗ്രെഷന്‍ ഫെഡറേഷന്‍ (FOMAA Life ) ന്റെ ചെയര്‍മാനായിരുന്നു.

അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഏറ്റവും നല്ല ‘ഫിലാന്ത്രോപ്പിസ്‌റ്’ പുരസ്‌കാരം നല്‍കി ആദരിച്ചു. സാം ആന്റോ സ്വന്തമായി സ്ഥാപിച്ച കാര്‍മല്‍ മരിയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നത്. എച്ച്‌ഐവി ബാധിച്ചതും താമസിക്കാന്‍ ഇടമില്ലാതെ അലഞ്ഞുതിരിയുന്ന കുട്ടികളുടെ പുനരധിവാസം ലക്ഷ്യമാക്കിയാണ് കാര്‍മല്‍ മാറിയ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ചാരിറ്റബിള്‍ ട്രസ്റ്റ് 2 ലക്ഷം ഡോളറോളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്.

സാം ആന്റോയും കൂടി ചേര്‍ന്ന് സ്ഥാപിച്ച കേരളാ അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ ന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ വെള്ളപ്പൊക്കദുരിതാശ്വാസത്തിനായി കേരളാ അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ 85000 ഓളം ഡോളര്‍ സമാഹരിച്ച് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്ഈ. കോവിഡ് മഹാമാരിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കായി ഇരുപതില്‍പരം ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റേഴ്‌സ് കേരളത്തിലേക്ക് അയച്ചിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ടെന്നസിയിലെ നാഷ്‌വില്ലിലും പിന്നീട് ഫോമായിലും ശ്രദ്ധേയമായ സേവനങ്ങള്‍ അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്.

ജെയ്ബു കുളങ്ങര

കോട്ടയം താഴത്തങ്ങാടി കുളങ്ങര കെ. ജെ. മാത്യുവിന്റേയും ചിന്നമ്മ മാത്യുവിന്റേയും എട്ട് മക്കളില്‍ ആറാമന്‍. 1982 ലാണ് ജെയ്ബു കുളങ്ങര അമേരിക്കയിലെത്തുന്നത്. രണ്ടാമത്തെ ജേഷ്ഠന്‍ വിവാഹാനന്തരം അമേരിക്കയിലേക്ക് പോയതോടെ ഏഴ് സഹോദരന്‍മാരും ഏക സഹോദരിയും കുടുംബങ്ങളോടെ അമേരിക്കയില്‍ എത്തുകയായിരുന്നു.

ഇന്‍കം ടാക്‌സ് പ്രാക്ടീഷണര്‍ ആയിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് കമ്പനിയില്‍ ടാക്‌സ് പ്രിപ്പയര്‍ ആയി 1983 ല്‍ ജോലി ലഭിച്ചു. തുടര്‍ന്ന് പ്രസ്തുത കമ്പനിയുടെ തന്നെ പ്രീമിയം ഡയറക്ടറായി സ്ഥാനമേറ്റു. പുതിയതായി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ടാക്‌സ് സംബന്ധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുക്കുമായിരുന്ന അദ്ദേഹം ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ജോലിയിലെ കൃത്യതയും, ആത്മാര്‍ത്ഥതയും പിന്നീട് അദ്ദേഹത്തെ ഇതേ കമ്പനിയുടെ തന്നെ പ്രീമിയം ഓഫീസ് ഡയറക്ടറാക്കി ഉയര്‍ത്തി.

കോളജ് പഠനകാലം മുതല്‍ കേരളാ കോണ്‍ഗ്രസിന്റെ അനുഭാവിയും പ്രവര്‍ത്തകനുമായിരുന്നു. ബസേലിയസ് കോളജില്‍ 1978ല്‍ ഡിഗ്രി പഠിക്കുന്ന സമയത്ത് കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ (കെ. എസ്. സി.) ആയിരുന്നു. 1980 ല്‍ കെ. എസ്. സി. (എം) സംസ്ഥാന ട്രഷറര്‍, കോട്ടയം ടൗണ്‍ കേരള കോണ്‍ഗ്രസിന്റെ പ്രസിഡന്റ് എന്നീ നിലകളില്‍ സജീവ പ്രവര്‍ത്തനം. കെ.എം.മാണിയുമായി 1973 ല്‍ തുടങ്ങിയ ബന്ധം വളരെ മനോഹരമായി തന്നെ സൂക്ഷിച്ചിരുന്നു. പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ്.

2002ലാണ് സ്വന്തമായി പ്രാക്ടീസ് തുടങ്ങിയത്. ചിക്കാഗോയിലെ ഏതൊരു വ്യക്തിയുടെയും, ബിസിനസുകാരുടെയും വിശ്വസ്തനായ ടാക്‌സ് കണ്‍സള്‍ട്ടിന്റെ പേരെടുത്താല്‍ അതില്‍ ആദ്യം ജെയ്ബുവിന്റെ പേരുണ്ടാകും. അദ്ദേഹം ആരംഭിച്ച ജെയ്ബു മാത്യു കുളങ്ങര ആന്‍ഡ് അസോസിയേറ്റ്‌സ് എന്ന ടാക്‌സ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം അത്രത്തോളം പ്രസിദ്ധമാണ്. 12 ജോലിക്കാരുമായി മുന്നോട്ട് പോകുന്നു.

ജഡ്ജ് ജൂലി എ മാത്യു, ടെക്‌സസ്

യുഎസിലെ ടെക്‌സസിലുള്ള ഫോര്‍ട്ട് ബെന്റ് കൗണ്ടിയി!ല്‍ ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട മലയാളി വനിത. ഡെമോകാറ്റിക് പാര്‍ട്ടി പിന്തുണയോടെ മല്‍സരിച്ച ജൂലി 1,35,237 വോട്ടുകൾ നേടി 21,000 ൽ പരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.

ടെക്സസ്സിലെ ഏറ്റവും വലിയ കൗണ്ടികളിലൊന്നായ ഫോർട്ബെൻഡ് കൗണ്ടിയിലെ ആദ്യ ഏഷ്യൻ അമേരിക്കൻ ജഡ്ജ് എന്നതിലുപരിയായി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ വനിത എന്ന ബഹുമതിയും ജൂലിക്കവകാശപെട്ടതാണ്.

15 വര്‍ഷമായി യുഎസില്‍ അറ്റോര്‍ണിയാണു ജൂലി. യുഎസിലെ ഡെലാവേര്‍ ലോ സ്‌കൂളില്‍ നിന്ന് ലോയില്‍ ബിരുദം നേടി. മുനിസിപ്പല്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചിരുന്നു. 35 വര്‍ഷം മുന്‍പാണ് ജൂലിയുടെ കുടുംബം അമേരിക്കയിലേക്ക് ചേക്കേറിയത്. വെണ്ണിക്കുളം തിരുവട്ടാല്‍മണ്ണില്‍ തോമസ് ദാനിയേലിന്റെയും സൂസമ്മ തോമസിന്റെയും മകളാണ്. കാസര്‍കോട് ഭീമനടി നടുവിളയില്‍ ജിമ്മി മാത്യുവാണു ഭര്‍ത്താവ്. മക്കള്‍: അൽന, ഐവ, സോഫിയ.

Print Friendly, PDF & Email

Leave a Comment

More News