നാൻസി പെലോസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവിനെ മർദിച്ച പ്രതി അറസ്റ്റിൽ

സാൻഫ്രാൻസിസ്കോ : യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ സാൻഫ്രാൻസിസ്ക്കോയിലെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവ് പോൾ പെലോസിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.

സംഭവത്തിൽ ഡേവിഡ് വയ്ൻ ഡിപ്പേ (42) അറസ്റ്റിലായതായി ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ബെർകിലിയിൽ നിന്നാണ് പ്രതി ഇവിടെ എത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

നാൻസി എവിടെയാണെന്നു ആക്രോശിച്ചാണ് അക്രമി അകത്തേക്കു തള്ളികയറിയത്. ആ സമയത്തു നാൻസിയുടെ ഭർത്താവ് പോൾ പെലോസി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് നടന്ന ആക്രമണത്തിൽ കൈക്കും തലയ്ക്കും ഗുരുതര പരുക്കേറ്റ പോളിനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് പോളിന് തലയ്ക്കേറ്റ മുറിവിനു ശസ്ത്രക്രിയ ചെയ്തതായും വലതു കൈക്ക് കാര്യമായ പരുക്കേറ്റിരുന്നുവെന്നും ഹൗസ് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. പോൾ പൂർണ്ണ സുഖം പ്രാപിക്കുമെന്ന് ആശുപത്രി അധികൃതരും പറഞ്ഞു.

പ്രതിക്കെതിരെ കൊലകുറ്റശ്രമത്തിന് കേസെടുത്തു. നാൻസി പെലോസിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സ്പീക്കറുടെ വക്താവ് അറിയിച്ചത്. സ്പീക്കർക്കു നേരെ മുൻപു നടന്ന ആക്രമണ ശ്രമങ്ങളിൽ രണ്ടുപേർ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.

2017 മുതൽ 2021 വരെ നാൻസിക്കെതിരെയുള്ള ഭീഷിണികൾ 144 ശതമാനമാണ് വർധിച്ചിരിക്കുന്നത്. നോർത്ത് കരോലിനായിലുള്ള ക്ലീവ്‍ലാന്റ് മെറിഡിത്ത് (63) ജനുവരി ആറിനു നാൻസി പെലോസിയെ വെടിവയ്ക്കുമെന്നു ഭീഷിണിപ്പെടുത്തിയ കേസിൽ 28 മാസത്തെ തടവും, പെലോസിയെ വധിക്കുമെന്ന് ഭീഷിണി മുഴക്കുന്ന ഈ മെയിൽ അയച്ച അരിസോണയിൽ നിന്നുള്ള സ്റ്റീവൻ മാർട്ടിനെ (72)യും ശിക്ഷിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News