ഫ്ലോറിഡ: ഫ്ലോറിഡയിൽ ഒരേ ദിവസം തന്റെ രണ്ട് മുൻഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന കേസിൽ 51-കാരിയായ സൂസൻ എറിക്ക അവലോൺ എന്ന സ്ത്രീയെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ടാമ്പയിലുള്ള രണ്ടാമത്തെ മുൻഭർത്താവിനെ വെടിവെച്ചുകൊന്ന ശേഷം ഇവർ മനാറ്റി കൗണ്ടിയിലുള്ള ആദ്യ ഭർത്താവിന്റെ വീട്ടിലെത്തി.
ഭക്ഷണ വിതരണക്കാരിയെന്ന വ്യാജേന എത്തിയ സൂസൻ, ആദ്യ ഭർത്താവായ 54-കാരനെ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മരണത്തിന് മുൻപ് നൽകിയ മൊഴിയാണ് സൂസനിലേക്ക് വിരൽ ചൂണ്ടിയത്.
സ്വന്തം വീട്ടിൽ വെച്ച് കാർ ബ്ലീച്ച് ഉപയോഗിച്ച് കഴുകുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്. മുൻഭർത്താവിന്റെ കാര്യത്തെക്കുറിച്ച് ചോദിച്ച പോലീസിനോട് “ഏത് ഭർത്താവ്?” എന്ന് ഇവർ തിരിച്ചു ചോദിച്ചതാണ് രണ്ടാമത്തെ കൊലപാതകവും പുറത്തറിയാൻ കാരണമായത്.
ആദ്യ ഭർത്താവുമായി കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.
നിലവിൽ മനാറ്റി കൗണ്ടി ഷെരീഫ് ഓഫീസ് കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
