ചിക്കാഗോ: ഇല്ലിനോയിസ് സുപ്രീം കോടതിയിലെ പുതിയ ജസ്റ്റിസായി ഇന്ത്യൻ വംശജനായ സഞ്ജയ് ടി. ടെയിലർ ജനുവരി 30-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇല്ലിനോയിസ് സംസ്ഥാനത്തെ പരമോന്നത കോടതിയിൽ ജഡ്ജിയാകുന്ന ആദ്യത്തെ ഏഷ്യൻ അമേരിക്കൻ വ്യക്തിയെന്ന ചരിത്രനേട്ടം ഇതോടെ അദ്ദേഹം സ്വന്തമാക്കി.
ഇല്ലിനോയിസ് സുപ്രീം കോടതിയിലെ ഏഴ് അംഗങ്ങളിൽ ഒരാളായാണ് സഞ്ജയ് ടെയിലർ തിരഞ്ഞെടുക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് പി. സ്കോട്ട് നെവിൽ സത്യവാചകം ചൊല്ലിക്കൊടുത്തു.
2003 മുതൽ ജുഡീഷ്യറിയിൽ സജീവമായ ടെയിലർ, കുക്ക് കൗണ്ടി സർക്യൂട്ട് കോടതിയിലും അപ്പലേറ്റ് കോടതിയിലും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021-ൽ ഇല്ലിനോയിസിലെ ആദ്യത്തെ ഏഷ്യൻ അമേരിക്കൻ പ്രിസൈഡിംഗ് ജഡ്ജിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലോയോള യൂണിവേഴ്സിറ്റി ചിക്കാഗോ സ്കൂൾ ഓഫ് ലോയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം, അവിടെത്തന്നെ രണ്ട് പതിറ്റാണ്ടോളം അധ്യാപകനായും പ്രവർത്തിച്ചു.
അമേരിക്കയിലെ നീതിന്യായ വ്യവസ്ഥയിൽ ഏഷ്യൻ അമേരിക്കൻ വിഭാഗത്തിന്റെ പ്രാതിനിധ്യം വർദ്ധിച്ചുവരുന്നതിന്റെ സൂചനയായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്. 2025-ലെ കണക്കുകൾ പ്രകാരം ഇല്ലിനോയിസ് സംസ്ഥാന കോടതികളിൽ ആകെ 28 ഏഷ്യൻ അമേരിക്കൻ ജഡ്ജിമാരും ഫെഡറൽ തലത്തിൽ ആറ് പേരും മാത്രമാണുള്ളത്. ഈ വിഭാഗത്തിൽ നിന്ന് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോടതിയിൽ എത്തുന്ന ആദ്യ വ്യക്തിയെന്ന നിലയിൽ സഞ്ജയ് ടെയിലറുടെ നിയമനം ഏറെ ശ്രദ്ധേയമാണ്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യമായ നീതി ഉറപ്പാക്കാൻ താൻ പരിശ്രമിക്കുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ ജസ്റ്റിസ് ടെയിലർ പറഞ്ഞു. ചടങ്ങിൽ കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
