കൊച്ചി: കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ട ശേഷം കൊച്ചിയിൽ കാണാതായ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം ഭാര്യയും മകനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ കളമശ്ശേരിയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകാൻ കുടുംബം ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും, അഴുകിയ അവസ്ഥ കാരണം തീരുമാനം ഉപേക്ഷിച്ചു.
ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് സൂരജിന്റെ മകൻ സാന്റൺ ലാമ ഉൾപ്പെടെയുള്ള ബന്ധുക്കള്‍ അന്ത്യകർമങ്ങൾ ആരംഭിച്ചത്. കുടുംബത്തിന് നിയമ സഹായം നൽകിയ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി ഉദ്യോഗസ്ഥർ ക്രമീകരിച്ച ഒരു പുരോഹിതന്റെ മാർഗനിർദേശപ്രകാരം മതപരമായ ആചാരങ്ങൾക്കനുസൃതമായി സാന്റൺ അന്ത്യകർമങ്ങൾ നടത്തി.
“എല്ലാ മര്യാദകളോടും ബഹുമാനത്തോടും” കൂടി ഭാര്യയ്ക്കും മകനും അവശിഷ്ടങ്ങൾ വിട്ടുകൊടുക്കണമെന്ന് ആശുപത്രി അധികൃതരോട് നിർദ്ദേശിച്ച കേരള ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി ലാമയുടെ മൃതദേഹം കുടുംബത്തിന് കൈമാറിയത്.
ഗുരുതരമായ ഓര്‍മ്മക്കുറവും സംസാര വൈകല്യവുമുണ്ടായിരുന്ന ബെംഗളൂരു നിവാസിയായ 58 കാരനെ 2025 ഒക്ടോബറിൽ കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് നാടുകടത്തിയ ശേഷം കാണാതായിരുന്നു. നവംബറിൽ കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയ അഴുകിയ മൃതദേഹവുമായി ഫോറൻസിക് ഡിഎൻഎ റിപ്പോർട്ട് ഒത്തുനോക്കിയതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. പോലീസ് അന്വേഷണത്തിലെ വീഴ്ചകൾക്കും വ്യവസ്ഥാപിത പരാജയങ്ങൾക്കും വെള്ളിയാഴ്ച കേരള ഹൈക്കോടതി ലാമയുടെ കുടുംബത്തോട് ക്ഷമാപണം നടത്തിയിരുന്നു.

കുവൈത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ പതിറ്റാണ്ടുകളായി ജോലി ചെയ്തിരുന്ന 58 കാരനായ സൂരജ് ലാമ, 2025 ഒക്ടോബറിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഉടൻ അപ്രത്യക്ഷനാകുകയായിരുന്നു.
കുവൈറ്റില്‍ വെച്ച് സൂരജിന് മദ്യത്തിൽ വിഷബാധയേറ്റതായി പറയപ്പെടുന്നു. അതേത്തുടര്‍ന്ന് അദ്ദേഹത്തിന് ഭാഗികമായി ഓർമ്മക്കുറവും സംസാര വൈകല്യവും സംഭവിച്ചു. ഒക്ടോബർ 4 നാണ് ജസീറ എയർവേയ്‌സ് വഴി സൂരജിനെ നാടു കടത്തിയത്. എന്നാല്‍, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ നാടുകടത്തലിനെക്കുറിച്ചോ കുവൈത്ത് അധികൃതര്‍ കുടുംബത്തെ അറിയിച്ചിരുന്നില്ല. അതിലും ദുഃഖകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ ജന്മനാടായ ബെംഗളൂരുവിന് പകരം കൊച്ചിയിലേക്കാണ് അദ്ദേഹത്തെ തിരിച്ചയച്ചത്.
ലാമയുടെ മകൻ സാന്റൺ ലാമ പറയുന്നതനുസരിച്ച്, കുവൈറ്റിലുള്ള ഒരു സുഹൃത്ത് ലാമയുടെ വിമാന ടിക്കറ്റിന്റെ ഫോട്ടോ അയച്ചുകൊടുത്തപ്പോഴാണ് കുടുംബം നാടുകടത്തൽ വിവരം അറിഞ്ഞത്. “അദ്ദേഹത്തെ കൊച്ചിയിലേക്ക് ഒറ്റയ്ക്ക്, ദിശാബോധമില്ലാതെ അയച്ചതായി അറിഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി,” സാന്റൺ പറഞ്ഞു.
ഒക്ടോബർ 5 ന് കൊച്ചിയിൽ എത്തിയ ശേഷം, സൂരജ് വിമാനത്താവളത്തിൽ നിന്ന് ഇറങ്ങി ഒരു ബസിൽ കയറിയതായി റിപ്പോർട്ടുണ്ടായിരുന്നു. പിന്നീട് ഒരു മെട്രോ ഫീഡർ ബസ് ഡ്രൈവർ ആശയക്കുഴപ്പത്തിലായതും ആശയവിനിമയം നടത്താൻ കഴിയാത്തതുമായി കാണപ്പെട്ട അദ്ദേഹത്തെ കണ്ടു. പിന്നീട് ആലുവയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള തൃക്കാക്കരയ്ക്ക് സമീപം പോലീസ് അദ്ദേഹത്തെ കണ്ടെത്തി, ഒക്ടോബർ 10 ന് കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പിന്നീട് എന്താണ് സംഭവിച്ചതെന്നതില്‍ ദുരൂഹത വർദ്ധിപ്പിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് കഷ്ടിച്ച് 20 മിനിറ്റിനുശേഷം സൂരജ് പുറത്തുപോകുന്നതായി സിസിടിവി ദൃശ്യങ്ങൾ കാണിക്കുന്നു.
അദ്ദേഹത്തെ കണ്ടെത്താനുള്ള തീവ്രശ്രമത്തിൽ, മകന്‍ സാന്റൺ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം പ്രവാസി ലീഗൽ സെല്ലിനെയും (പിഎൽസി) വിദേശകാര്യ മന്ത്രാലയത്തെയും (എംഇഎ) സമീപിച്ചിരുന്നു.
അതേസമയം, ലാമയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആവർത്തിച്ചു. ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചു.
“എന്റെ ഭർത്താവിന് ശരിയായ പരിചരണം നൽകുന്നതിൽ മെഡിക്കൽ കോളേജ് ജീവനക്കാർ പരാജയപ്പെട്ടു. സമയബന്ധിതവും മതിയായതുമായ സഹായം നൽകിയിരുന്നെങ്കിൽ അദ്ദേഹത്തിന് രക്ഷപ്പെടാമായിരുന്നു. പോലീസിന്റെയും വിമാനത്താവള അധികൃതരുടെയും ഭാഗത്തുനിന്ന് ഉൾപ്പെടെ സംവിധാനത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്,” സൂരജിന്റെ ഭാര്യ റീന പറഞ്ഞു.
