എടത്വ: പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് 30 കോടി രൂപ ചെലവഴിച്ച് പാലം നിർമ്മിക്കുന്ന വട്ടടി കടവിൽ തോമസ് കെ തോമസ് എംഎൽഎ സന്ദര്‍ശിച്ചു. അജി കോശി, സുധീർ കൈതവന എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
ഇത് സംബന്ധിച്ച് ഡോ. ജോൺസൺ വി ഇടിക്കുള ചെയർമാനും അജോയി കെ വർഗ്ഗീസ് ജനറൽ കൺവീനറും ആയി ജനപ്രതിനിധികൾ ഉൾപ്പെട്ട വട്ടടി പാലം സമ്പാദക സമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ ഒപ്പു ശേഖരണം 2024 ജൂൺ 22ന് നടത്തിയിരുന്നു. തുടർന്ന് തോമസ് കെ തോമസ് എംഎൽഎ മുഖേന മുഖ്യമന്ത്രിക്ക് 2024 ജൂൺ 24ന് നല്‍കിയ നിവേദനത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ( ബ്രിഡ്ജസ് )വിഭാഗം ഓവർസിയർമാരായ അജിമോൻ, ശ്രീജിത്ത് എന്നിവർ 2025 ജൂലൈ 11ന് വട്ടടി കടവിലെത്തി റിപ്പോർട്ട് തയ്യാറാക്കി.
പാലം യാഥാർഥ്യമായാൽ ഇരു ജില്ലകളിലെയും യാത്രക്കാർക്ക് ഏറെ ഗുണകരമാകും. തലവടി പ്രദേശത്തെ യാത്രക്കാർക്ക് വീയപുരം, ഹരിപ്പാട് പ്രദേശമായും, നിരണം പഞ്ചായത്തു വഴി തിരുവല്ലയിലേക്കും എളുപ്പത്തിൽ എത്താൻ കഴിയും. നിരണം, വീയപുരം പ്രദേശത്തുള്ളവർക്ക് കുട്ടനാട്ടിലേക്കുള്ള എളുപ്പ വഴിയാണിത്.
നിലവിൽ കടത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും മഴക്കാലം എത്തുന്നതോടെ നദിയിൽ ജലനിരപ്പ് ഉയർന്ന് കടത്തു വള്ളത്തിൻ്റെ പ്രവർത്തനം തടസ്സമായി തീരും. പമ്പാനദിയുടെ പ്രധാന ജലപാതയായതിനാൽ ചെറു വെള്ളപ്പൊക്കത്തിൽ പോലും ജലനിരപ്പ് ഉയരുകയും കുത്തൊഴുക്ക് അനുഭവപ്പെടുകയും ചെയ്യാറുണ്ട്.പൊതുമരാമത്ത് വകുപ്പിൻ്റെ നിയന്ത്രണത്തിൽ കടത്ത് വള്ളം ഉണ്ടെങ്കിലും വൈകിട്ട് 6 മണിക്ക് ശേഷം കടത്ത് വള്ളം ഇവിടെ പ്രവർത്തിക്കുന്നില്ല.

